രാജസ്ഥാനിലെ കോട്ടയിലെ ഒരു ബോയ്സ് ഹോസ്റ്റൽ മെസ്സിലേക്ക് അപ്രതീക്ഷിതമായി ഒരു മുതലയെത്തി. ഭക്ഷണം കഴിക്കാനെത്തിയ വിദ്യാർത്ഥികൾ മുതലയെ കണ്ട് ഭയന്ന് നിലവിളിച്ചോടി. ഈ സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി.

രാജസ്ഥാനിലെ പ്രശസ്തമായ എന്‍ട്രൻസ് കോച്ചിംഗ് കേന്ദ്രമായ കോട്ടയിലെ ആൺകുട്ടികളുടെ ഹോസ്റ്റൽ മെസിലേക്ക് അപ്രതീക്ഷിതമായി എത്തിയ അതിഥിയെ കണ്ട് വിദ്യാർത്ഥികൾ ഭയന്ന് നിലവിളിച്ചു. സ്വപ്നത്തിൽ പോലും വിചാരിക്കാത്ത ഒരതിഥിയായിരുന്നു അത്. ഒത്ത ഒന്നാന്തരമൊരു മുതല! ഭക്ഷണം കഴിക്കാനായി എത്തിയപ്പോൾ ഹോസ്റ്റലിലെ മെസിൽ മുതലയെ കണ്ട് പരിഭ്രാന്തരായി തലങ്ങും വിലങ്ങുമോടുന്ന വിദ്യാർത്ഥികളുടെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി.

'ഭക്ഷണം വല്ലതും തായോ...'

കോട്ടയിലെ കോറൽ പാർക്കിലെ ഒരു ആൺകുട്ടികളുടെ ഹോസ്റ്റലിൽ കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കാണ് സംഭവം നടന്നത്. കെട്ടിടത്തിന്‍റെ ബേസ് മെന്‍റിലായിരുന്നു മെസ്. മുകളിൽ നിന്നുള്ള പടികൾ ഓരോന്നായി ഇറങ്ങി മുതല, ഹോസ്റ്റലിന്‍റെ മെസിലേക്ക് നടന്ന് നീങ്ങുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. മെസിൽ പാചകക്കാരൻ ചപ്പാത്തിക്ക് മാവ് കുഴയ്ക്കുന്നതിനിടെ ശബ്ദം കേട്ട് പിന്നിലേക്ക് നോക്കുകയും പിന്നാലെ നിലവളിച്ച് കൊണ്ട് ഓടുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. പിന്നാലെ അടുക്കളയിലേക്ക് നടന്ന് വരുന്ന ഏതാണ്ട് നാല് അടിയിൽ കൂടുതൽ നീളമുള്ള ഒരു മുതലയെ കാണാം. മറ്റ് ചില വീഡിയോകളിൽ കുട്ടികൾ ഭയന്ന് നിലവിളിച്ച് കൊണ്ട് പല മുറികളിലേക്ക് ഓടിക്കയറുന്നതും ദൃശ്യങ്ങളിൽ കാണാം. വിദ്യാർത്ഥികളുടെ നിലവിളി കേട്ട് അല്പ നിമിഷത്തിനകം ഹോസ്റ്റലിലേക്ക് നൂറുകണക്കിനാളുകളെത്തി.

Scroll to load tweet…

സുരക്ഷിതമായി പിടികൂടി

ഇതിനിടെ വിദ്യാർത്ഥികളിൽ ചിലർ മുതലയെ പിടിക്കാൻ ശ്രമിച്ചത് ഹോസ്റ്റലിൽ നാടകീയ സംഭവങ്ങൾ സൃഷ്ടിച്ചു. ഒടുവിൽ വിവരമറിഞ്ഞ് വനപാലകരും പരിശീലനം നേടിയ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മുതലയെ പിടികൂടി ചമ്പൽ നദിയിൽ സുരക്ഷിതമായി വിട്ടയച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. മുതലയെ സുരക്ഷിതമായി പിടികൂടി അതിന്‍റെ സ്വാഭാവിക ആവാസവ്യവസ്ഥയായ ചമ്പൽ നദിയിൽ വിട്ടയച്ചെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥനായ വീരേന്ദ്ര സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. വന്യമൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിലേക്ക് എത്തുമ്പോൾ സ്വയം പിടിക്കാൻ ശ്രമിക്കാതെ വനം വകുപ്പ് ഉദ്യോഗസ്ഥരെയോ പരിശീലനം ലഭിച്ച ആളുകളെയോ വിളിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.