ഹരിയാനയിലെ ഫരീദാബാദിൽ ഒരു സ്പാ സെന്‍ററിൽ യൂണിഫോമിലുള്ള പോലീസുകാരൻ യുവതിയോട് മോശമായി പെരുമാറുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഈ സംഭവം വലിയ പ്രതിഷേധത്തിന് കാരണമാവുകയും ഉദ്യോഗസ്ഥനെതിരെ അന്വേഷണം വേണമെന്ന ആവശ്യം ഉയരുകയും ചെയ്തു. വീഡിയോയുടെ ആധികാരികതയോ ഉൾപ്പെട്ടവരുടെ വിവരങ്ങളോ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
പൊതുസ്ഥലത്തുള്ള പോലീസുകാരുടെ പെരുമാറ്റത്തെ കുറിച്ച് പലപ്പോഴും പരാതികൾ ഉയരാറുണ്ട്. കഴിഞ്ഞ ദിവസം ഹരിയാനയിലെ ഫരീദാബാദിലെ ഒരു സ്പാ സെന്‍ററിലെ ഒരു യുവതിയോട് യൂണിഫോം ധരിച്ച പോലീസുകാരൻ മോശമായി പെരുമാറുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. പിന്നാലെ സമൂഹ മാധ്യമങ്ങളിൽ യൂണിഫോമിലുള്ള പോലീസുകാരന്‍റെ പെരുമാറ്റത്തെക്കുറിച്ച് വലിയ പ്രതിഷേധവും ചോദ്യങ്ങളും ഉയർന്നു. ഒരു വാണിജ്യ സമുച്ചയത്തിൽ സ്ഥിതി ചെയ്യുന്ന ഒരു തായ് സ്പാ സെന്‍ററിന് പുറത്ത് നിന്നും ചിത്രീകരിച്ച വീഡിയോ, എക്സ് പേജിലാണ് ആദ്യം പങ്കുവയ്ക്കപ്പെട്ടത്. പിന്നാലെ വിവിധ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടു.
'പോലീസുകാരന്‍റെ കരുതൽ'
വീഡിയോയിൽ സ്പായിലേക്കുള്ള ഇടുങ്ങിയ വഴിയിൽ നിൽക്കുന്ന യുവതിയെയും യുവതിയ്ക്ക് അഭിമുഖമായി നിൽക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനെയും ഒരു ട്രാഫിക് ഉദ്യോഗസ്ഥനെയും കാണാം. തങ്ങളുടെ ഡ്യൂട്ടിക്കിടെ മാറി നിന്ന് ഇരുവരും യുവതിയോടുള്ള സംഭാഷണത്തിൽ മുഴുകി നിൽക്കുന്നു. ഒരാൾ ഹരിയാന പോലീസിന്‍റെ യൂണിഫോമിലാണെങ്കിൽ മറ്റേയാൾ സുരക്ഷാ ജീവനക്കാരന്‍റെ യൂണിഫോമിലാണ്. അതേസമയം സംസാരത്തിനിടെ യൂണിഫോമിലുള്ള പോലീസ് ഉദ്യോഗസ്ഥൻ യുവതിയെ അനുചിതമായി സ്പർശിക്കുന്നു. ഇയാൾ യുവതിയുടെ മുടി ഇഴകൾ മാറ്റിയിടുകയും കഴുത്തിൽ സ്പർശിക്കുകയും ചെയ്യുന്നതും വീഡിയോയിൽ കാണാം. റോഡിൽ നിന്നുള്ള ശ്രദ്ധിക്കുന്നുണ്ടെന്ന തോന്നലിൽ ഇയാൾ പെട്ടെന്ന് പിന്നിലേക്ക് മാറുകയും യുവതിയുമായുള്ള സംഭാഷണം തുടരുകയും ചെയ്യുന്നു. വീഡിയോ സമൂഹ മാധ്യമങ്ങളിൽ വളരെ പെട്ടെന്ന് തന്നെ വൈറലായി. ഉദ്യോഗസ്ഥന്‍റെ പെരുമാറ്റത്തെ നിരവധി പേർ ചോദ്യം ചെയ്തു. വീഡിയോ യഥാർത്ഥമാണെങ്കിൽ യൂണിഫോമിലുള്ള പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്നും ആവശ്യമുയർന്നു.
'അന്വേഷണം വേണം'
അതേസമയം വീഡിയോയുടെ ആധികാരികത ഇതുവരെ പരിശോധിക്കപ്പെട്ടിട്ടില്ല. വീഡിയോയിലുള്ള വ്യക്തിയുടെ ഐഡന്‍റിറ്റിയും വ്യക്തമല്ല. ഒപ്പം വീഡിയോ ചിത്രീകരിച്ച സ്ഥലമോ സമയമോ വ്യക്തല്ല. എങ്കിലും വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കൾക്കിടെയിൽ വലിയ വിമർശനമാണ് ഉയർത്തിയത്. വീഡിയോയിൽ കാണുന്ന വ്യക്തി യഥാർത്ഥ പോലീസ് ഉദ്യോഗസ്ഥനാണോ അതോ വ്യാജ ഉദ്യോഗസ്ഥനാണോയെന്നത് സംബന്ധിച്ച് ശരിയായ അന്വേഷണം നടത്തണമെന്നും നിരവധി പേർ ആവശ്യപ്പെട്ടു. വൈറലായ ദൃശ്യങ്ങളെക്കുറിച്ച് ഹരിയാന പോലീസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.


