പോളണ്ടിലെ കോർപ്പറേറ്റ് ലോകത്തെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് ബാങ്കിംഗ് മേഖലയിൽ ജോലി ചെയ്യുന്ന അനിരുദ്ധ് ശർമ്മ എന്ന ഇന്ത്യൻ യുവാവ്. വർക്ക് ലൈഫ് ബാലൻസിന് പോളണ്ടിലെ കമ്പനികൾ നൽകുന്ന പ്രാധാന്യത്തെ കുറിച്ചാണ് യുവാവ് പറയുന്നത്.
ഇന്ത്യയിലെ കമ്പനികളിൽ വർക്ക് ലൈഫ് ബാലൻസ് എന്നത് പലപ്പോഴും കേട്ടുകേൾവി ഇല്ലാത്ത സംഗതിയാണ്. എന്നാൽ, വിദേശരാജ്യങ്ങളിൽ നിന്നും പലരും അവിടുത്തെ വർക്ക് ലൈഫ് ബാലൻസിനെ പ്രകീർത്തിച്ചുകൊണ്ട് അനുഭവം പങ്കുവയ്ക്കാറുണ്ട്. അത്തരത്തിലുള്ള ഒരു അനുഭവമാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. അനിരുദ്ധ് ശർമ്മ എന്ന യുവാവാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. പോളണ്ടിലെ തന്റെ അനുഭവമായി പ്രധാനമായും അനിരുദ്ധ് ചൂണ്ടിക്കാട്ടുന്ന കാര്യങ്ങൾ താഴെ പറയുന്നവയാണ്.
അതിൽ ഒന്ന് ജോലി സമയത്തെ കുറിച്ചാണ്. രാവിലെ 8 മണിക്ക് തുടങ്ങുന്ന ജോലി വൈകുന്നേരം 4 മണിക്ക് അവസാനിക്കും. ഇത് ജീവനക്കാർക്ക് വൈകുന്നേരങ്ങളിൽ തന്റെ കാര്യങ്ങളെല്ലാം ചെയ്യാൻ സഹായിക്കുന്നു. അതുപോലെ, ആഴ്ചയിൽ രണ്ട് മുതൽ മൂന്ന് ദിവസം വരെ വർക്ക് ഫ്രം ഹോം ചെയ്യാനുള്ള സൗകര്യം മിക്ക കമ്പനികളും നൽകുന്നുണ്ട്. പൊതുഅവധി ദിവസങ്ങളിൽ ജോലി ചെയ്താൽ ഇരട്ടി ശമ്പളം. ഓവർടൈം ജോലിക്ക് സാധാരണ ശമ്പളത്തിന്റെ ഒന്നര ഇരട്ടിയാണ് നൽകുക എന്നതാണ് അടുത്ത പ്രത്യേകത.
മാത്രമല്ല, വർഷത്തിൽ 20 മുതൽ 26 ദിവസം വരെ ശമ്പളത്തോട് കൂടിയ അവധി ലഭിക്കും. പോരാത്തതിന്, ഇതിൽ രണ്ടാഴ്ച അവധിയെടുക്കണമെന്ന നിബന്ധന പോലും പല സ്ഥാപനങ്ങൾക്കുമുണ്ട്. സുഖമില്ലാതെ അവധിയെടുക്കുകയാണെങ്കിൽ ശമ്പളത്തിന്റെ 80 ശതമാനം വരെ ലഭിക്കും. ചില കമ്പനികൾ മുഴുവൻ ശമ്പളവും നൽകും.
അതുപോലെ തന്നെ ജീവനക്കാരുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് കമ്പനികൾ വലിയ പ്രാധാന്യം നൽകുന്നു. ഇതിന്റെ ഭാഗമായി ജിം, സ്വിമ്മിംഗ് പൂൾ തുടങ്ങിയ സൗകര്യങ്ങൾ ഉപയോഗിക്കാൻ പ്രത്യേക കാർഡുകൾ നൽകുന്നു. കൂടാതെ ട്രെക്കിംഗ്, ടീം ഔട്ടിംഗുകൾ, വെൽനസ് പ്രോഗ്രാമുകൾ എന്നിവയും കമ്പനികൾ തന്നെ സംഘടിപ്പിക്കുന്നു. തീർന്നില്ല, പാരന്റൽ ലീവും ഇവിടുത്തെ പ്രത്യേകതയാണ്. 52 ആഴ്ച വരെ നീളുന്ന അവധി പോളണ്ടിൽ ലഭിക്കും. അതുപോലെ, അവധിയെടുക്കണമെങ്കിൽ മാനേജറെ മുൻകൂട്ടി അറിയിച്ചാൽ മാത്രം മതി, അല്ലാതെ പ്രത്യേക അനുമതിക്കായി കാത്തിരിക്കേണ്ടതില്ല. വേനൽക്കാലത്ത് അതുപോലെ ജീവനക്കാരുടെ ക്ഷേമം പരിഗണിച്ച് കൂടുതൽ അയഞ്ഞതായിരിക്കും പല കമ്പനികളിലെയും വർക്കിംഗ് രീതി എന്നും അനിരുദ്ധ് ചൂണ്ടിക്കാട്ടുന്നു.
എന്തായാലും, വളരെ ടോക്സിക്കായ ഇന്ത്യൻ കമ്പനികൾ ഇത് കണ്ടുപഠിക്കണം അല്ലേ?
