സ്ഥിരതയുള്ള കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് മകന് വേണ്ടി ഹോംസ്റ്റേ ബിസിനസ് ആരംഭിച്ച സ്‌നിഗ്ധ എന്ന അമ്മയുടെ വിജയകഥയാണിത്. വ്യക്തമായ പദ്ധതികളില്ലാതെ തുടങ്ങിയ സംരംഭം ഇന്ന് 21 ലക്ഷം രൂപയുടെ വരുമാനം നേടുന്ന വിജയമായി മാറി. ഈ സംരംഭം അവർക്ക് സാമ്പത്തിക ഭദ്രതയും കുടുംബത്തോടൊപ്പം ചെലവഴിക്കാൻ കൂടുതൽ സമയവും നൽകി.

സ്ഥിരതയുള്ള കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് സ്വന്തം സംരംഭത്തിലേക്ക് കടന്ന അമ്മയുടെ ജീവിതകഥ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. 9-5 ജോലി ഉപേക്ഷിച്ച് ഹോംസ്റ്റേ ബിസിനസ് ആരംഭിച്ച സ്‌നിഗ്ധ എന്ന സംരംഭകയാണ് തന്‍റെ അനുഭവം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. 2023 -ൽ ജോലി രാജിവെച്ച അവർ, വ്യക്തമായ യാതൊരു ബിസിനസ് പദ്ധതിയുമില്ലാതെയാണ് ഷോർട്ട് ടേം റെന്‍റൽ മേഖലയിലേക്ക് കടന്നത്. ഇന്ന് അവരുടെ ബിസിനസിൽ നിന്ന് 21 ലക്ഷം രൂപയുടെ വരുമാനം ലഭിക്കുന്നുവെന്നാണ് അവർ അവകാശപ്പെടുന്നത്. ദില്ലിയിലെ ചില പ്രോപ്പർട്ടികൾ അവർ എയർബിഎൻബി വഴി വാടകയ്ക്ക് നൽകുന്നുണ്ട്.

'മകനോടൊപ്പം നിൽക്കണം, ജോലി വിട്ടു'

ജോലി ഉപേക്ഷിക്കാനുള്ള പ്രധാന കാരണം കരിയറല്ല, മകനായിരുന്നുവെന്നാണ് സ്‌നിഗ്ധ പറയുന്നത്. കുട്ടിക്കാലത്ത് മകൻ വേർപിരിയൽ ഉത്കണ്ഠ നേരിടുന്ന സമയമായിരുന്നു അത്. ദിവസവും ജോലിക്കായി വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ, താൻ, മകനേക്കാൾ മുൻഗണന കരിയറിനാണോ നൽകുന്നതെന്ന കുറ്റബോധം തോന്നിയിരുന്നുവെന്നും അവർ വ്യക്തമാക്കി. എന്നാൽ ജോലി ഉപേക്ഷിച്ചപ്പോൾ അടുത്തതായി എന്ത് ചെയ്യണമെന്ന് അവർക്ക് വ്യക്തമായൊരു ധാരണയും ഉണ്ടായിരുന്നില്ല. എയർബിഎൻബിയിൽ താമസിച്ചിട്ടുണ്ടെങ്കിലും പരിചയമില്ലാത്ത തനിക്ക് ഒരു ഹോംസ്റ്റേ എങ്ങനെ നടത്താനാകുമെന്ന ആശങ്കയുണ്ടായിരുന്നു. എങ്കിലും ഈ മേഖല സംബന്ധിച്ച് പഠിക്കുകയും ആവശ്യമായ കാര്യങ്ങൾ മനസ്സിലാക്കുകയും ചെയ്താണ് അവർ പുതിയ സംരംഭത്തിന് തുടക്കമിട്ടത്. പരാജയപ്പെടുമോയെന്ന ഭയവും സ്വയം സംശയവും തുടക്കത്തിൽ അലട്ടിയിരുന്നുവെന്നും സ്‌നിഗ്ധ കൂട്ടിച്ചേർത്തു.

View post on Instagram

ആദ്യ ദിവസം ലഭിച്ച ആത്മവിശ്വാസം

എന്നാൽ, ബിസിനസിലെ ആദ്യ ദിനം തന്നെ ലഭിച്ച ആദ്യ ബുക്കിങ് അവരുടെ ആത്മവിശ്വാസം മാറ്റിമറിച്ചു. ആ ബുക്കിങ് ഒരു സാധാരണ റിസർവേഷൻ മാത്രമല്ല, തനിക്ക് ഈ സംരംഭം വിജയിപ്പിക്കാനാകുമെന്നതുന് തെളിവായിരുന്നുവെന്ന് അവർ പറയുന്നു. പതുക്കെ ഭയം ആത്മവിശ്വാസമായി മാറി. ബിസിനസ് വളർന്നതോടെ യാത്ര ചെയ്യാനും കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും അവർക്ക് സാധിച്ചു. ഏല്ലാറ്റിനും ഉപരി, ജോലി കഴിഞ്ഞ് താൻ വീട്ടിലെത്താൻ മകൻ കാത്തിരിക്കേണ്ട സാഹചര്യം മാറി. ജോലി ചെയ്യുമ്പോൾ തനിക്കൊപ്പം തന്നെ മകനും ഉണ്ടാകാമെന്ന സ്വാതന്ത്ര്യം ലഭിച്ചെന്നും സ്നിഗ്ദ പറയുന്നു.