'യുപിഐ ആകുമ്പോള്‍ അറിയാതെ തന്നെ പെട്ടെന്ന് 1,000 രൂപയൊക്കെ ചെലവാകും. എന്നാൽ ക്യാഷായി നൽകുമ്പോൾ പണം കൈയിൽ നിന്ന് പോകുന്നത് നേരിട്ട് കാണാൻ കഴിയും. ഒരു 500 രൂപ നോട്ട് കൊടുക്കുമ്പോൾ എത്ര ചെലവായി, കൈയിൽ ഇനി എത്ര ബാക്കിയുണ്ട് എന്ന് കൃത്യമായി മനസ്സിലാകും. ഇത് അനാവശ്യമായ ചെലവുകൾ തടയാൻ സഹായിച്ചു.'

ഇന്ന് സകലയിടങ്ങളിലും നമ്മൾ യുപിഐ ആണ് ഉപയോ​ഗിക്കുന്നത്. ​ഇതിന്റെ ഒരു പ്രശ്നം നമ്മൾ എത്ര പണം ചിലവഴിക്കുന്നു എന്നത് പലപ്പോഴും അറിയാതെ പോകുന്നു എന്നതാണ്. ഇപ്പോഴിതാ വളരെ വ്യത്യസ്തമായൊരു അനുഭവം പങ്കുവയ്ക്കുകയാണ് ഈ യുവതി. യുപിഐ ഉപയോഗിക്കുന്നത് നിർത്തി പണമായി ഇടപാടുകൾ നടത്തി തുടങ്ങിയത് തന്റെ സാമ്പത്തിക ശീലങ്ങളിൽ വലിയ മാറ്റമുണ്ടാക്കിയെന്നാണ് ഡെൽഹി സ്വദേശിയായ സദഫ് എന്ന യുവതി പറയുന്നത്. മൂന്ന് മാസമായി ദിവസേനയുള്ള ചെലവുകൾക്ക് പണം നേരിട്ട് ഉപയോഗിക്കാൻ തുടങ്ങിയതോടെ അനാവശ്യ ചെലവുകൾ കുറയ്ക്കാൻ സാധിച്ചുവെന്നാണ് ഇവർ ഇൻസ്റ്റാഗ്രാം വീഡിയോയിൽ പറയുന്നത്.

കഴിഞ്ഞ 6 മാസത്തിനിടയിലെ തന്റെ ഏറ്റവും വലിയ നേട്ടമായാണ് സദഫ് ഇതിനെ വിശേഷിപ്പിക്കുന്നത്. പണം നേരിട്ട് കൈമാറുമ്പോൾ ഓരോ ചെലവിനെക്കുറിച്ചും കൃത്യമായ ബോധമുണ്ടാകാൻ ഇത് സഹായിച്ചുവെന്നും അവർ പറയുന്നു. ചെറിയ തുകകളുടെ അഞ്ച് ഇടപാടുകൾ യുപിഐ വഴി ചെയ്യുമ്പോൾ അത് വലിയ തുകയായി തോന്നുമായിരുന്നില്ലെന്ന് സദഫ് പറയുന്നു. 'അറിയാതെ തന്നെ പെട്ടെന്ന് 1,000 രൂപയൊക്കെ ചെലവാകും. എന്നാൽ ക്യാഷായി നൽകുമ്പോൾ പണം കൈയിൽ നിന്ന് പോകുന്നത് നേരിട്ട് കാണാൻ കഴിയും. ഒരു 500 രൂപ നോട്ട് കൊടുക്കുമ്പോൾ എത്ര ചെലവായി, കൈയിൽ ഇനി എത്ര ബാക്കിയുണ്ട് എന്ന് കൃത്യമായി മനസ്സിലാകും. ഇത് അനാവശ്യമായ ചെലവുകൾ തടയാൻ സഹായിച്ചു' എന്നും അവൾ പറയുന്നു.

View post on Instagram

ഓരോ തവണയും ആപ്പ് തുറന്ന് നോക്കാതെ തന്നെ കൈയിൽ എത്ര പണമുണ്ടെന്ന് അറിയാൻ ഇത് സഹായിച്ചെന്നും അവർ കൂട്ടിച്ചേർത്തു. എന്നാൽ, യുപിഐ പൂർണ്ണമായി ഉപേക്ഷിക്കുക എളുപ്പമല്ലെന്ന് സദഫ് സമ്മതിക്കുന്നു. ചില്ലറ ലഭിക്കാത്ത സാഹചര്യങ്ങളിലും കടക്കാർക്ക് ബാക്കി പണം നൽകാൻ കഴിയാത്തപ്പോഴും ഡിജിറ്റൽ പേയ്മെന്റ് തന്നെ ഉപയോഗിക്കേണ്ടി വരാറുണ്ട്.

അതുകൊണ്ട് 80:20 എന്ന രീതിയാണ് താൻ ഇപ്പോൾ പിന്തുടരുന്നത്. ചെലവാക്കുന്ന പണത്തിന്റെ 80 ശതമാനവും പണമായി കൈയിൽ സൂക്ഷിക്കുകയും, ക്യാഷ് ഉപയോഗിക്കാൻ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽ മാത്രം 20 ശതമാനം യുപിഐ ഉപയോഗിക്കുകയും ചെയ്യുന്നു. വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് പ്രതികരണങ്ങളുമായി എത്തിയത്. പല കടകളിലും മാളുകളിലും കൃത്യമായ ചില്ലറ തിരികെ കിട്ടാറില്ലെന്ന് ചിലർ കമന്റ് ചെയ്തു.