ഇന്ത്യൻ ട്രാവൽ ക്രിയേറ്റർമാരായ ദമ്പതികൾ 21 ദിവസം നീണ്ട സ്വിറ്റ്സർലൻഡ് യാത്രയ്ക്ക് 7.5 ലക്ഷം രൂപ ചെലവഴിച്ചു. താമസം, യാത്ര, ഭക്ഷണം എന്നിവയുടെ വിശദമായ കണക്കുകളും ചെലവ് കുറയ്ക്കാനുള്ള വഴികളും അവർ പങ്കുവെക്കുന്നു.
സ്വിറ്റ്സർലൻഡിൽ 21 ദിവസം യാത്ര ചെയ്യാൻ ഇന്ത്യൻ ദമ്പതികൾ ചെലവഴിച്ചത് 7.5 ലക്ഷം രൂപ. ട്രാവൽ ക്രിയേറ്റർമാരായ പ്രകൃതി അറോറയും ആശിഷ് കുമാറുമാണ് മൂന്ന് ആഴ്ച നീണ്ട യാത്രയുടെ സമ്പൂർണ ചെലവ് കണക്കുകൾ തങ്ങളുടെ സമൂഹ മാധ്യമ അക്കൗണ്ടിലൂടെ പങ്കുവച്ചത്. താമസം, യാത്ര, ഭക്ഷണം, വിനോദങ്ങൾ, മറ്റ് ചെലവുകൾ എന്നിവയെല്ലാം ഉൾപ്പെടുന്നതാണ് ഈ തുകയെന്ന് ദമ്പതികൾ വ്യക്തമാക്കുന്നു.
ഏറ്റവും ചെലവ് താമസത്തിന്
ഇരുവർക്കും താമസത്തിനാണ് ഏറ്റവും കൂടുതൽ തുക ചെലവായത്. ശരാശരി ഒരു രാത്രിക്ക് 17,000 രൂപ എന്ന നിരക്കിൽ ആറ് വ്യത്യസ്ത താമസസ്ഥലങ്ങളിലായിരുന്നു ഇവരുടെ താമസം. എയർബിഎൻബി, ഹോം എക്സ്ചേഞ്ച്, ഹോട്ടൽ എന്നിവയാണ് താമസത്തിനായി തെരഞ്ഞെടുത്തിരുന്നത്. 15 ദിവസത്തെ ഫ്ലക്സി സ്വസ് ട്രാവൽ പാസ് വാങ്ങാൻ 1,10,700 രൂപയും ചെലവായി. ട്രെയിൻ, ബസ്, ബോട്ട് ക്രൂയിസ് എന്നിവയിൽ പരിധിയില്ലാത്ത യാത്രയ്ക്കും ചില ഗൊണ്ടോളകൾക്കും പ്രവർത്തനങ്ങൾക്കും ഇളവുകൾക്കും ഈ പാസ് സഹായിച്ചു.ബെർനിന എക്സ്പ്രസിൽ ഫസ്റ്റ് ക്ലാസ് അപ്ഗ്രേഡിനായി അധികമായി 18,000 രൂപയും ചെലവഴിച്ചു.
ആകെ ചെലവ് ഏഴര ലക്ഷം
വിനോദങ്ങൾക്കും മറ്റ് അനുഭവങ്ങൾക്കുമായി 97,300 രൂപ ചെലവായി. ആൽപൈൻ കോസ്റ്റർ, ഗ്രിൻഡൽവാൾഡ് ഫസ്റ്റിലെ വിവിധ ആക്ടിവിറ്റികൾ, അപ്പൻസെല്ലിലെ സൈക്കിൾ യാത്ര തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നെന്ന് ദമ്പതികൾ പറയുന്നു. ഭക്ഷണത്തിനായി റെസ്റ്റോറന്റുകളെക്കാൾ സൂപ്പർമാർക്കറ്റുകളിൽ നിന്നുള്ള ഗ്രോസറികളും റെഡി-ടു-ഈറ്റ് ഭക്ഷണങ്ങളുമാണ് കൂടുതലായി ആശ്രയിച്ചത്. ഇതിന് രണ്ടുപേർക്കുമായി ചെലവായത് 1,48,000 രൂപ. മറ്റ് ചെലവുകൾ കൂടി ചേർന്നാണ് ആകെ തുക 7,50,000 രൂപയിലെത്തിയതെന്ന് ഇരുവരും പറയുന്നു.
ചെലവ് കുറയ്ക്കാൻ...
സ്വിറ്റ്സർലൻഡ് യാത്രയിൽ ചെലവ് കുറയ്ക്കാൻ ഹോം എക്സ്ചേഞ്ച് ഉപയോഗിക്കുക, സൂപ്പർമാർക്കറ്റുകളിൽ നിന്ന് ഭക്ഷണം വാങ്ങുക, സ്വിസ് ട്രാവൽ പാസ് അല്ലെങ്കിൽ ഹാഫ് ഫെയർ കാർഡുകൾ പരിഗണിക്കുക എന്നിവയാണ് ദമ്പതികളുടെ നിർദേശങ്ങൾ. ലിഡിൽ, മൈഗ്രോസ് എം ബജറ്റ് എന്നിവിടങ്ങളിൽ നിന്ന് കുറഞ്ഞ നിരക്കിൽ സാധനങ്ങൾ വാങ്ങാനും റീഫിൽ ചെയ്യാവുന്ന കുപ്പി ഉപയോഗിച്ച് സൗജന്യ വാട്ടർ ഫൗണ്ടനുകളിൽ നിന്ന് വെള്ളം നിറയ്ക്കാനും ദമ്പതികൾ നിർദേശിക്കുന്നു. വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ പ്രതികരണങ്ങൾക്കും വഴിവെച്ചു. യാത്രയുടെ ചെലവ് കണ്ട് ചിലർ തമാശയായും മറ്റ് ചിലർ തങ്ങളുടെ സ്വിറ്റ്സർലൻഡ് യാത്രാനുഭവങ്ങൾ പങ്കുവച്ചുമാണ് പ്രതികരിച്ചത്.


