തന്‍റെ അമ്മയും തമിഴ്നാട്ടുകാരിയായ വീട്ടുടമസ്ഥയും തമ്മിലുള്ള ഭാഷയുടെ അതിരുകള്‍ ഭേദിച്ചുകൊണ്ടുള്ള സൗഹൃദം. വീഡിയോയുമായി യുവതി. സ്നേഹവും ബഹുമാനവുമുണ്ടെങ്കിൽ ഭാഷ ഒരു തടസ്സമല്ലെന്നും യുവതി. 

മനുഷ്യബന്ധങ്ങളുടെ ഊഷ്മളത വിളിച്ചോതുന്ന അനേകം വീഡിയോകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. അതുപോലെ, ഒരു വീഡിയോയാണ് ഇതും. പഹാഡി യുവതിയായ @lifewithjonu പങ്കുവെച്ച വീഡിയോയിൽ തന്റെ അമ്മയും അവരുടെ തമിഴ്‌നാട്ടുകാരിയായ വീട്ടുടമസ്ഥയും തമ്മിലുള്ള രസകരമായ സംഭാഷണമാണ് കാണാവുന്നത്. ഇരുവരും രണ്ട് വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്നവരാണെങ്കിലും ആ ചിരിയിലും പെരുമാറ്റത്തിലും യാതൊരു അപരിചിതത്വവുമില്ല.

'ഇന്ത്യ ഭാഷയുടെ പേരിൽ തർക്കിക്കുമ്പോൾ, എന്റെ പഹാഡി അമ്മയും വീട്ടുടമസ്ഥയായ തമിഴ് ആന്റിയും അടുത്ത സുഹൃത്തുക്കളെപ്പോലെ വൈബ് ചെയ്യുന്നു' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സ്നേഹവും പരസ്പര ബഹുമാനവുമുണ്ടെങ്കിൽ ഭാഷാപരമായ തടസ്സങ്ങൾ അപ്രസക്തമാകുമെന്നാണ് യുവതി തന്റെ പോസ്റ്റിലൂടെ വ്യക്തമാക്കുന്നത്.

വീഡിയോയ്ക്ക് നൽകിയ കുറിപ്പിൽ ഭാഷയുമായി ബന്ധപ്പെട്ട തർക്കത്തെക്കുറിച്ചും യുവതി പങ്കുവെക്കുന്നുണ്ട്. ഹിന്ദി എന്നത് വെറുമൊരു ഉത്തരേന്ത്യൻ ഭാഷയല്ല, പല സംസ്ഥാനങ്ങളിലെയും ആളുകൾക്ക് പരസ്പരം സംസാരിക്കാൻ സഹായിക്കുന്ന ഇംഗ്ലീഷിനെപ്പോലൊരു മാധ്യമം മാത്രമാണെന്ന് അവർ പറയുന്നു. ഒരു ഭാഷയും ആരുടെമേലും അടിച്ചേൽപ്പിക്കരുത്. പക്ഷേ, പരസ്പരം മനസ്സിലാക്കാൻ ഒരു ഭാഷ പഠിക്കുന്നത് തെറ്റല്ല. കോളനി ഭരണകാലത്ത് വന്ന ഇംഗ്ലീഷ് പഠിക്കാൻ നമുക്ക് അഭിമാനമാണ്, എന്നാൽ പരസ്പരം മനസ്സിലാക്കാൻ സഹായിക്കുന്ന മറ്റൊരു ഇന്ത്യൻ ഭാഷ പഠിക്കാൻ എന്തിനാണ് മടിക്കുന്നത് എന്നും അവർ ചോദിക്കുന്നു.

View post on Instagram

ആളുകൾക്കിടയിൽ യഥാർത്ഥ ബന്ധമുണ്ടെങ്കിൽ ഭാഷ അറിയില്ലെങ്കിലും ആശയവിനിമയം സാധ്യമാണ് എന്നാണ് യുവതിയുടെ പക്ഷം. ഇതാണ് നമ്മൾ കാണാൻ ആഗ്രഹിക്കുന്ന ഇന്ത്യ, സ്നേഹത്തിന് ഭാഷയില്ല എന്നിങ്ങനെ പോസിറ്റീവ് കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. ഈ ആന്റിമാരെ കണ്ടു പഠിക്കൂ എന്നാണ് ഒരാൾ കുറിച്ചത്. പത്ത് ലക്ഷത്തിലധികം ആളുകൾ ഇതിനോടകം ഈ വീഡിയോ കണ്ടുകഴിഞ്ഞു.