ഇറ്റലി സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിക്ക് 'മെലോഡി' മിഠായി സമ്മാനിച്ചു. ഇരുവരും ഒന്നിച്ചുള്ള വീഡിയോയും, മെലോണി തനിക്ക് ലഭിച്ച സമ്മാനത്തെക്കുറിച്ച് സംസാരിക്കുന്നതും സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഈ വീഡിയോയ്ക്ക് സമ്മിശ്ര പ്രതികരണമാണ് നെറ്റിസൺസിൽ നിന്നും ലഭിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

രു ഇടവേളയ്ക്ക് ശേഷം യുഎഇ, സ്വീഡൻ. നോർവേ. ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ സ‌ന്ദർശനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. നോർവെയിലെ മാധ്യമ പ്രവർത്തകയുടെ ചോദ്യങ്ങളെ അവഗണിച്ച് നടന്ന് നീങ്ങിയ മോദിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ രൂക്ഷമായ വിമ‍ർശനം ഉയർന്നിരുന്നു. എന്നാൽ, അത്തരം വിമർശനങ്ങളെയെല്ലാം അപ്രസക്തമാക്കുന്ന ദൃശ്യങ്ങളാണ് നരേന്ദ്ര മോദിയുടെ ഇറ്റലി സന്ദർശന വേളയിൽ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കെപ്പട്ടത്. മോദിയുടെ അടുത്ത സുഹൃത്തെന്ന് അറിയപ്പെടുന്ന ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുമായുള്ള അദ്ദേഹത്തിന്‍റെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്.

'മെലോഡി'

ഇറ്റലിയിൽ നിന്നും പങ്കുവയ്ക്കപ്പെട്ട വീഡിയോകളിൽ ഏറ്റവും വൈറലായത് ഇറ്റാലിയൻ പ്രധാനമന്ത്രി, നരേന്ദ്ര മോദി തനിക്കായി കൊണ്ടുവന്ന മിഠായിയെ കുറിച്ച് വെളിപ്പെടുത്തിയതാണ്. പ്രധാനമന്ത്രി മോദിയും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി ഒരുമിച്ചുള്ള ഒരു വീഡിയോയിൽ "പ്രധാനമന്ത്രി മോദി ഞങ്ങൾക്ക് ഒരു സമ്മാനം കൊണ്ടുവന്നു. അത് വളരെ നല്ലൊരു ടോഫിയാണ്" എന്ന് മേലോണി പറയുന്നു. ഈ സമയം മോദി തന്‍റെ കൈയിലുള്ള ഒരു മിഠായി പാക്കറ്റ് ഉയർത്തിക്കാണിക്കുന്നു. പിന്നാലെ ഇരുവരും ഒരുമിച്ച് ചിരിച്ച് കൊണ്ട് 'മെലോഡി' എന്ന് പറയുന്നതും വീഡിയോയിൽ കാണാം. ജോർജിയ മെലോണി പങ്കുവച്ച വീഡിയോ മൂന്ന് മണിക്കൂർ കൊണ്ട് മുപ്പത് ലക്ഷം പേരാണ് കണ്ടത്. 'സമ്മാനത്തിന് നന്ദി' എന്ന അടിക്കുറിപ്പോടെയാണ് മെലോണി വീഡിയോ തന്‍റെ എക്സ് അക്കൗണ്ടിലൂടെ പങ്കുവച്ചത്.

Scroll to load tweet…

സമ്മിശ്ര പ്രതികരണവുമായി നെറ്റിസെൺസ്

രസകരമായ കുറിപ്പുകളോടൊപ്പം വിമർശനാത്മകമായ കുറിപ്പുകളും വീഡിയോയ്ക്ക് താഴെ എഴുതപ്പെട്ടു. കൂടുതലും ഇന്ത്യക്കാരാണ് ഇറ്റാലിയൻ പ്രധാനമന്ത്രിയുടെ വീഡിയോയ്ക്ക് താഴെ കുറിപ്പുകളെഴുതാനെത്തിയത്. ഒരു ഇറ്റാലിയൻ - ഇന്ത്യൻ ബന്ധം തങ്ങൾ ആഗ്രഹിക്കുന്നവെന്നായിരുന്നു ഒരു കുറിപ്പ്. അതേസയം ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യവും മാനസികാവസ്ഥയും ഇപ്പോൾ നല്ലതല്ലെന്നും വീഡിയോ പോസ്റ്റ് ചെയ്യാന പറ്റിയ സമയം ഇതല്ലെന്നും അത് ഒഴിവാക്കാമായിരുന്നെന്നും ചിലർ ചൂണ്ടിക്കാട്ടി. മോദിയുടെ നോർവെ സന്ദർശനത്തോട് അനുബന്ധിച്ച് ഇന്ത്യൻ എംബസി വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിനിടെ നോർവീജിയൻ മാധ്യമ പ്രവർത്തകയായ ഹെല്ലെ ലാങ്, ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യത്തെ കുറിച്ചും മനുഷ്യാവാകാശത്തെ കുറിച്ചും ചോദ്യം ഉന്നയിച്ചെങ്കിലും മോദി അതിന് മറുപടി പറയാതെ നടന്ന് നീങ്ങിയത് സമൂഹ മാധ്യമങ്ങളിൽ വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു.