ന്യൂയോർക്ക് സിറ്റിയില്‍ ബസിൽ നിന്നും വെള്ളക്കെട്ടിലേക്ക് ഇറങ്ങിയ യുവതി കുത്തൊഴുക്കിൽപ്പെട്ട് ഒഴുകിപ്പോകുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ദൃശ്യങ്ങള്‍ വൈറലായതോടെ നഗരത്തിലെ അടിസ്ഥാനസൗകര്യങ്ങളെ കുറിച്ച് വന്‍ ചര്‍ച്ചയാണ് നടക്കുന്നത്.
മഴക്കാലമെത്തി, കാലവർഷത്തിന്റെ ഭാഗമായുള്ള പ്രതിസന്ധികളും ഒരു നാടിനും ഒഴിവാക്കാവുന്നതല്ല. പലപ്പോഴും അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ പല നഗരങ്ങളും പിന്നോക്കാവസ്ഥയിലാണ്. അത് എത്ര വലിയ നഗരമാണെങ്കിലും അങ്ങനെ തന്നെ. അത്തരത്തിലുള്ള ഒരു ദൃശ്യമാണ് ഇപ്പോൾ അങ്ങ് അമേരിക്കയിൽ നിന്നും വരുന്നത്. ന്യൂയോർക്ക് സിറ്റിയിൽ മഴയെ തുടർന്നുണ്ടായ പ്രളയത്തെ തുടർന്ന് ജനജീവിതം ദുസ്സഹമായിരിക്കയാണ്. പ്രധാന റോഡുകളെല്ലാം വെള്ളത്തിനടിയിലായതായും ഡ്രെയിനേജ് സംവിധാനങ്ങൾ തകരാറിലായതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഇതിനിടെ, ബസ്സിൽ നിന്നും റോഡിലേക്ക് ഇറങ്ങിയ ഒരു സ്ത്രീ ഒഴുക്കിൽപ്പെടുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. റോഡരികിലേക്ക് ബസ് അടുപ്പിക്കാൻ സാധിക്കാത്തതിനെ തുടർന്ന് ഡ്രൈവർ റോഡിന് നടുവിലാണ് വാഹനം നിർത്തിയത്. ഇതേത്തുടർന്ന് യാത്രക്കാർക്ക് റോഡിലെ ശക്തമായ വെള്ളക്കെട്ടിലേക്ക് ചാടേണ്ടി വന്നു. അതിനിടയിൽ പിങ്ക് നിറത്തിലുള്ള വസ്ത്രം ധരിച്ച ഒരു സ്ത്രീ ബസ്സിൽ നിന്നും പുറത്തേക്ക് ചാടിയെങ്കിലും, റോഡരികിലെ കോൺക്രീറ്റ് വക്കിൽ തട്ടി കുത്തിയൊലിച്ചുവന്ന വെള്ളപ്പാച്ചിലിൽ പെട്ടുപോവുകയുമായിരുന്നു.
അവിടെയുണ്ടായിരുന്നവർ ഇവരെ രക്ഷിക്കാൻ പിന്നാലെ ഓടി. എന്നാൽ, ഫലമുണ്ടായില്ല. സ്ത്രീയുടെ തല കോൺക്രീറ്റിൽ ശക്തമായി ഇടിച്ചതായും പറയപ്പെടുന്നു. ഇവർക്ക് എന്ത് സംഭവിച്ചു എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. അതേസമയം, നിരവധിപ്പേരാണ് വീഡിയോ വൈറലായതിന് പിന്നാലെ അധികൃതർക്കെതിരെ വിമർശനവുമായി എത്തുന്നത്. ഡ്രൈവർക്ക് ബസ് കുറച്ചുകൂടി റോഡരികിലേക്ക് ചേർത്തു നിർത്താമായിരുന്നുവെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. അതോടൊപ്പം തന്നെ വൻ തുക വാടക നൽകി താമസിക്കുന്ന നഗരത്തിൽ ജനങ്ങളുടെ അവസ്ഥ ഇതാണോ എന്നും അനേകങ്ങളാണ് ചോദിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന്റെ കാര്യത്തിൽ ഇത്രയേറെ പിന്നിലാണോ നഗരമെന്നും നിരവധിപ്പേർ അഭിപ്രായപ്പെട്ടു.
