കയ്യിൽ പൂക്കളുമായി ക്ലാസ് മുറിക്ക് പുറത്തേക്ക് വരുന്ന പ്രൊഫസർ പിംഗലിയെയാണ് വീഡിയോയിൽ കാണുന്നത്. ഇരുവശത്തുമായി നിരനിരയായി നിന്നിരുന്ന വിദ്യാർഥികളും അധ്യാപകരും വലിയ കയ്യടിയോടെയാണ് അദ്ദേഹത്തെ സ്വീകരിച്ചത്.

എല്ലാ ക്യാംപസിലും കാണും വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമെല്ലാം ഏറെ പ്രിയപ്പെട്ടൊരു അധ്യാപകൻ. അങ്ങനെയൊരാൾ പിരിഞ്ഞുപോവുക എന്നത് അവർക്ക് വലിയ വേദനയായിരിക്കും. അങ്ങനെ ഒരു പ്രൊഫസറിന് വികാരനിർഭരമായ യാത്രയയപ്പ് നൽകിയിരിക്കയാണ് ഈ വിദ്യാർത്ഥികളും മറ്റ് അധ്യാപകരും. അതേക്കുറിച്ചുള്ള പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ഹൃദയം കവരുന്നത്. എക്സ്‌എൽആർഐ ജംഷത്പൂരിലെ പ്രൊഫസർ വെണുഗോപാൽ പിംഗലിക്കാണ് വിദ്യാർഥികളും അധ്യാപകരും ചേർന്ന് വികാരനിർഭരമായ ഈ യാത്രയയപ്പ് നൽകിയത്. 33 വർഷത്തെ സേവനത്തിന് ശേഷമാണ് അദ്ദേഹം പടിയിറങ്ങുന്നത്. ഇൻസ്റ്റിറ്റ്യൂട്ടിൽ അദ്ദേഹത്തിന്റെ അവസാന ക്ലാസ് കഴിഞ്ഞിറങ്ങുന്ന ദൃശ്യങ്ങൾ പ്രൊഫസർ മനീഷ് സിംഗാൾ ലിങ്ക്ഡ്ഇനിൽ പങ്കുവെച്ചു.

കയ്യിൽ പൂക്കളുമായി ക്ലാസ് മുറിക്ക് പുറത്തേക്ക് വരുന്ന പ്രൊഫസർ പിംഗലിയെയാണ് വീഡിയോയിൽ കാണുന്നത്. ഇരുവശത്തുമായി നിരനിരയായി നിന്നിരുന്ന വിദ്യാർഥികളും അധ്യാപകരും വലിയ കയ്യടിയോടെയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. 2006 -ൽ താൻ എക്സ്‌എൽആർഐയിൽ ജോലിക്കായി ചേർന്നപ്പോൾ അന്നത്തെ ഡീൻ ആയിരുന്ന പ്രൊഫസർ വെണുഗോപാൽ പിംഗലി തനിക്ക് നൽകിയ പിന്തുണയെ കുറിച്ചും മനീഷ് സിംഗാൾ പറയുന്നുണ്ട്. പിഎച്ച്ഡി തീസിസ് തീർക്കാൻ ലീവ് തികയാതെ വന്നപ്പോൾ, അടുത്ത വർഷത്തെ അവധിയിൽ നിന്ന് നോക്കാമെന്ന് പറഞ്ഞ് അദ്ദേഹം സഹായിച്ച കാര്യവും സിംഗാൾ പോസ്റ്റിൽ കുറിച്ചു. ജീവനക്കാരുടെ വ്യക്തിപരമായ സാഹചര്യങ്ങൾ മനസ്സിലാക്കി തീരുമാനങ്ങൾ എടുക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ രീതിയെന്നും അദ്ദേഹം പറയുന്നു.

ഇന്ത്യൻ മാർക്കറ്റിന് അനുയോജ്യമായ മാർക്കറ്റിംഗ് പാഠങ്ങൾ രൂപീകരിച്ച് ആയിരക്കണക്കിന് വിദ്യാർഥികളുടെ പ്രിയങ്കരനായി മാറിയ അധ്യാപകനാണ് അദ്ദേഹം. എക്സ്‌എൽആർഐയിലെ സേവനത്തിന് ശേഷം നിലവിൽ ഐഐഎം വിശാഖപട്ടണത്തിൽ സേവനം തുടരുകയാണ് പ്രൊഫസർ പിംഗലി. സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം നിരവധി പേരാണ് കണ്ടത്. ഒപ്പം പ്രൊഫസറെ കുറിച്ചുള്ള ഓർമ്മകളും പലരും പോസ്റ്റിന് താഴെ കുറിച്ചിട്ടുണ്ട്.