നെറ്റിയിൽ ക്യൂആർ കോഡ് ടാറ്റൂ; ഗൂഗിൾ പേ ആണോയെന്ന് സോഷ്യല്‍ മീഡിയ, പക്ഷേ... !
'ഗൂഗിള്‍ പേയുടേത് ആയിരുന്നെങ്കില്‍ കൂടുതല്‍ നന്നായേനെയെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍ എഴുതിയത്.
ശരീരത്തില്‍ ടാറ്റൂ കുത്തുകയെന്നത് അടുത്ത കാലത്ത് തുടങ്ങിയ ട്രന്‍റല്ല. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ ലോകത്തിലെ പല സമൂഹങ്ങളിലും ശരീരത്തില്‍ പച്ച കുത്തുന്ന സംസ്കാരം നിലനിന്നിരുന്നു. ആധുനിക കാലത്ത് പച്ച കുത്തുകയെന്നത് പ്രാകൃതമായ രീതിയായി മാറി, അതേസമയം ആ സ്ഥാനം ടാറ്റൂകള്‍ കൈയടക്കി. ഇന്ന് യൂറോപ്പിലും യുഎസിലും ശരീരം മുഴുവനും ഒരു ഇഞ്ച് സ്ഥലം പോലും ബാക്കിയില്ലാതെ ടാറ്റു അടിക്കുന്ന ആളുകളുണ്ട്. പല സ്ഥലങ്ങളിലും അത്തരം ആളുകളുടെ കമ്മ്യൂണിറ്റികള്‍ പോലും നിലവില്‍ക്കുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം നെറ്റിയില്‍ ക്യൂആര്‍ കോഡ് ടാറ്റൂ ചെയ്യുന്ന ഒരു യുവാവിന്‍റെ വീഡിയോ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ കാഴ്ചക്കാര്‍ അനുകൂലിച്ചും വിമര്‍ശിച്ചും രംഗത്തെത്തി.
വൈറല്‍ വീഡിയോകള്‍ പങ്കുയ്ക്കുന്ന unilad എന്ന ഇന്‍സ്റ്റാഗ്രാം പേജില്‍, 'അവനെ ഇനി ഒരിക്കലും ടാഗ് ചെയ്യേണ്ടതില്ല' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. നെറ്റിയില്‍ ക്യൂആര്‍ കോഡ് ടാറ്റൂ ചെയ്യുന്നതിന്‍റെ പൂര്‍ണ്ണ വീഡിയോയാണ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവവയ്ക്കപ്പെട്ടത്. ഒറ്റദിവസം കൊണ്ട് വീഡിയോ പത്തൊമ്പത് ലക്ഷം പേരാണ് കണ്ടത്. വീഡിയോ കണ്ട പലരും അത്ഭുതം പ്രകടിപ്പിച്ചു. വീഡിയോയില്‍ ടാറ്റൂ ആര്‍ട്ടിസ്റ്റ് ഒരു യുവാവിന്‍റെ നെറ്റിയില്‍ ക്യൂആര്‍ കോഡിന്‍റെ ചിത്രം പതിപ്പിച്ച് അതിന് മുകളില്‍ ടാറ്റൂ ചെയ്യുന്നു. ടാറ്റൂ ചെയ്യുമ്പോള്‍ യുവാവിന് വേദനിക്കുന്നുണ്ടെങ്കിലും അയാള്‍ പൂര്‍ണ്ണസമയവും ശാന്തനായിരുന്നു. വീഡിയോയുടെ ഏറ്റവും ഒടുവിലായി ടാറ്റൂ ചെയ്ത ക്യൂആര്‍ കോഡ് എങ്ങനെ പ്രവര്‍ത്തനക്ഷമമാണെന്നും ടാറ്റൂ ആര്‍ട്ടിസ്റ്റ് തന്‍റെ മൊബൈലില്‍ നെറ്റിയിലെ ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്ത് കാണിക്കുന്നു.
ടാറ്റൂ ആര്‍ട്ടിസ്റ്റ് ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്യുമ്പോള്‍ അത് യുവാവിന്‍റെ ഇന്‍സ്റ്റാഗ്രാം പേജിലേക്കാണ് പോകുന്നത്. ഇത് കാഴ്ചക്കാരെ അത്ഭുതപ്പെടുത്തി. നിരവധി പേര്‍ യുവാവിനെയും ടാറ്റൂ ആര്‍ട്ടിസ്റ്റിനെയും അഭിനന്ദിച്ചപ്പോള്‍ അതിലേറെ പേര്‍ വിമര്‍ശനവുമായി രംഗത്തെത്തി. നിരവധി പേര്‍ വീഡിയോ വ്യാജമാണെന്ന് എഴുതി. ഭ്രാന്തെന്നായിരുന്നു ചിലരുടെ അഭിപ്രായം. നാസികളെ തിരിച്ചറിയുന്നതിനായി ചാപ്പ കുത്തിയതിന് സമാനമാണ് എന്നായിരുന്നു മറ്റൊരാളുടെ കുറിപ്പ്. യുവാവിന്‍റെ അക്കൌണ്ട് മാസ് റിപ്പോര്‍ട്ടിംഗിലൂടെ പൂട്ടിക്കാന്‍ ചിലര്‍ ആഹ്വാനം ചെയ്തു. ഒരു കാഴ്ചക്കാരനെഴുതിയത് 'അനങ്ങാതിരി, ഞാന്‍ ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്യട്ടെ' എന്നായിരുന്നു. 'കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഫേസ്ബുക്ക് പോയത് പോലെ ഇന്‍സ്റ്റാഗ്രാമും കാലഹരണപ്പെട്ടാലും ടാറ്റൂ മരണം വരെ നിലനില്‍ക്കും' എന്ന് മറ്റൊരു കാഴ്ചക്കാരനെഴുതി. 'ടാറ്റൂ പതിച്ചത് തെറ്റായ ക്യൂആര്‍ കോഡ് ആയിരുന്നെങ്കില്‍ കാണാമായിരുന്നു' എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരനെഴുതിയത്. 'ഗൂഗിള്‍ പേയുടേത് ആയിരുന്നെങ്കില്‍ കൂടുതല്‍ നന്നായേനെയെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍ എഴുതിയത്.