Fossilised ‘sea dragon’ : 18 കോടി വർഷം പഴക്കം, 10 മീറ്റർ നീളം, 'കടൽ ഡ്രാഗണി'ന്റെ ഫോസിൽ കണ്ടെത്തി
അതിനെ കുറിച്ചുള്ള ഗവേഷണത്തിൽ മനസിലായത് അത് വംശനാശം സംഭവിച്ച ഇക്ത്യോസോർ(Ichthyosaur) എന്ന കടൽജീവിയുടെ ഫോസിലായിരുന്നു എന്നാണ്.
2021 ഫെബ്രുവരിയിൽ ഇംഗ്ലണ്ടിലെ ഏറ്റവും വലിയ റിസർവോയറായ റുത്ലാൻഡ് റിസർവോയറി(Rutland Water Nature Reserve)ൽ നിന്നുമാണ് ആ ഭീമൻ ഫോസിൽ(Huge fossil) കിട്ടിയത്. ലാൻഡ്സ്കേപ്പിംഗ് ജോലികൾക്കിടെ, ചെളിയിൽ അസാധാരണമായ എന്തോ ഒന്ന് കിടക്കുന്നതായി കണ്ടത് റുത്ലാൻഡ് വൈൽഡ് ലൈഫ് ട്രസ്റ്റിലെ ജോ ഡേവിസ്(Joe Davis). ജോ ആദ്യം കരുതിയത് അതൊരു ദിനോസർ ആണെന്നാണ്. പക്ഷേ, അതൊരു ദിനോസർ ആയിരുന്നില്ല. ഏതായാലും അദ്ദേഹം കൗണ്ടി കൗൺസിലിൽ വിളിച്ച് വിവരം പറഞ്ഞു.
അതിനെ കുറിച്ചുള്ള ഗവേഷണത്തിൽ മനസിലായത് അത് വംശനാശം സംഭവിച്ച ഇക്ത്യോസോർ(Ichthyosaur) എന്ന കടൽജീവിയുടെ ഫോസിലായിരുന്നു എന്നാണ്. 18 കോടി വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്നതായിരുന്നു ഇവ എന്ന് കരുതുന്നു. 10 മീറ്ററായിരുന്നു നീളം. നേരത്തെയും ഇക്ത്യോസോറുകളുടെ ഫോസിൽ കണ്ടെത്തിയിട്ടുണ്ട്. എങ്കിലും യുകെ -യിൽ ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും വലുതായിരുന്നു ഇത് എന്ന് ഗവേഷകർ പറയുന്നു.
ഡോൾഫിനുകളെപ്പോലെയല്ലാത്ത ഉഷ്ണരക്തമുള്ള ജലജീവികളായിരുന്നു ഇക്ത്യോസോറുകൾ. 25 മീറ്റർ വരെ നീളത്തിൽ ഇവ വളരാം. 250 ദശലക്ഷം മുതൽ 90 ദശലക്ഷം വർഷങ്ങൾക്ക് മുമ്പാണ് അവ ജീവിച്ചിരുന്നത്. ബ്രിട്ടീഷ് ഫോസിൽ പഠനചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കണ്ടെത്തലുകളിൽ ഒന്നായിരിക്കും ഇതെന്നാണ് ഇക്ത്യോസോറുകളെ കുറിച്ച് പഠിക്കുന്ന ഡോ. ഡീൻ ലോമാക്സ് ഈ കണ്ടെത്തലിനെ കുറിച്ച് പറയുന്നത്.