എന്നാൽ, ആ പണം തിരികെ കിട്ടാൻ എന്തെങ്കിലും സാധ്യതയുണ്ടോ എന്നും അന്വേഷിച്ച് അവൾ ബാങ്കിനെ സമീപിച്ചു. എന്നാൽ, സ്വന്തം അക്കൗണ്ടിൽ നിന്നും തന്നെ നടന്ന ഇടപാടുകളായതിനാൽ തന്നെ പണം തിരികെ കിട്ടില്ല എന്നായിരുന്നു ബാങ്കിന്റെ മറുപടി.

കുട്ടികളുടെ അടുത്ത് നിന്നും മൊബൈൽ ഫോണുകൾ മാറ്റണം എന്ന് എപ്പോഴും പറയാറുണ്ട്. പ്രത്യേകിച്ച് ബാങ്ക് ഇടപാടുകളും മറ്റും നടത്തുന്ന ഫോൺ ആണെങ്കിൽ. അതുപോലെ തന്നെ കുട്ടികൾ മാതാപിതാക്കളുടെ ഫോൺ വഴി വലിയ വിലയ്ക്ക് വിവിധ സാധനങ്ങൾ ഓർഡർ ചെയ്യുന്നതും അതുവഴി മാതാപിതാക്കൾക്ക് പണം നഷ്ടപ്പെടുന്നതും എല്ലാം ഇപ്പോൾ വാർത്തകൾ ആവാറുണ്ട്. അങ്ങനെ, ഒരു യുവതിക്ക് തന്റെ പത്ത് വയസുകാരി മകൾ ഫോൺ എടുത്ത് കളിച്ചതിന്റെ പേരിൽ നഷ്ടപ്പെട്ടത് 250000 രൂപയ്ക്ക് മുകളിലാണ്. 

ജോർജിന മുണ്ടേ എന്ന യുവതിയാണ് തന്റെ ബാങ്ക് ഇടപാടുകൾ പരിശോധിച്ചതിൽ നിന്നും തന്റെ മകൾ പത്ത് വയസുകാരി പ്രിംറോസ് നൂറുകണക്കിന് പണമിടപാടുകൾ നടത്തിയതായും അതുവഴി ഇത്രയധികം പണം നഷ്ടപ്പെടുത്തിയതായും മനസിലാക്കിയത്. സം​ഗതി അറിഞ്ഞ അമ്മ ഞെട്ടി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. 

എന്താണ് സംഭവിച്ചതെന്ന് താൻ അന്വേഷിച്ചുവെന്ന് ബിബിസി റേഡിയോ ഫോർ പ്രോഗ്രാമായ യു ആന്റ് യുവേഴ്‌സിനോട് ജോർജിന പറഞ്ഞു. റോബ്ലോക്സ് എന്ന ഓൺലൈൻ ഗെയിം കളിക്കുമ്പോൾ പേയ്‌മെന്റുകൾ നടത്തുന്നതിന് വേണ്ടി മകൾ തന്റെ ഐപാഡിലെ പാസ്‌വേഡ് വരെ മാറ്റിയെന്നും അവൾ പറയുന്നു. കളിക്കാർക്ക് ഈ ആപ്പിൽ വസ്ത്രങ്ങളും ആക്സസറികളും വാങ്ങാം അത് കൂടാതെ കൂടുതൽ പണം ചെലവഴിച്ച് കൂടുതൽ ​ഗെയിമുകൾ സ്വന്തമാക്കാനും സാധിക്കും. അങ്ങനെയാണ് ജോർജിനയ്ക്ക് തന്റെ ഇത്രയധികം പണം നഷ്ടപ്പെട്ടത്. 

എന്നാൽ, ആ പണം തിരികെ കിട്ടാൻ എന്തെങ്കിലും സാധ്യതയുണ്ടോ എന്നും അന്വേഷിച്ച് അവൾ ബാങ്കിനെ സമീപിച്ചു. എന്നാൽ, സ്വന്തം അക്കൗണ്ടിൽ നിന്നും തന്നെ നടന്ന ഇടപാടുകളായതിനാൽ തന്നെ പണം തിരികെ കിട്ടില്ല എന്നായിരുന്നു ബാങ്കിന്റെ മറുപടി. പിന്നാലെയാണ് കൺസ്യൂമർ അഫയേഴ്സ് പ്രോ​ഗ്രാമായ യൂ ആൻഡ് യുവേഴ്സിനെ ജോർജിന സമീപിച്ചത്. മുഴുവൻ പണവും തിരികെ കിട്ടും എന്നാണ് പിന്നാലെ ജോർജിനയ്ക്ക് ഉറപ്പ് ലഭിച്ചത്.