ഹീബ്രു ബൈബിൾ ചരിത്രത്തിലെ ഏറ്റവും സ്വാധീനം ചെലുത്തിയ ഈ അമൂല്യ ഗ്രന്ഥം പാശ്ചാത്യ നാഗരികതയുടെ അടിത്തറയാണ്, അത് ജൂത ജനതയുടേതാണെന്ന് അറിയുന്നതിൽ ഞാൻ സന്തോഷിക്കുന്നു എന്നാണ് മോസസ് ലേലം സ്വന്തമാക്കിയ ശേഷം മാധ്യമങ്ങളോട് പറഞ്ഞത്.
ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന സമ്പൂർണ്ണ ഹീബ്രു ബൈബിൾ ലേലത്തിൽ വിറ്റു. ന്യൂയോർക്കിൽ നടന്ന ലേലത്തിൽ 38.1 മില്യൺ ഡോളറിന് ആണ് ഈ ബൈബിൾ വിറ്റത്. അതായത് 314,38,40,550 ഇന്ത്യൻ രൂപയ്ക്ക്. 1,000 വർഷത്തിലേറെ പഴക്കമുള്ള ഈ ബൈബിൾ ഇതുവരെ ലേലത്തിൽ വിറ്റ ഏറ്റവും മൂല്യവത്തായ കയ്യെഴുത്തുപ്രതിയെന്ന റെക്കോർഡ് സ്ഥാപിച്ചു.
ഒൻപതാം നൂറ്റാണ്ടിന്റെ അവസാനം മുതൽ പത്താം നൂറ്റാണ്ടിന്റെ ആരംഭം വരെയുള്ള കോഡെക്‌സ് സാസൂൺ എന്നറിയപ്പെടുന്ന ഈ ഗ്രന്ഥം ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും പഴക്കമേറിയതും സമ്പൂർണ്ണവുമായ ഹീബ്രു ബൈബിളാണ്. രണ്ട് ലേലക്കാർ തമ്മിൽ നടന്ന നാല് മിനിറ്റ് ലേല പോരാട്ടത്തിന് ശേഷമാണ് ബൈബിൾ ലേലത്തിൽ പോയത്. മുൻ യുഎസ് നയതന്ത്രജ്ഞൻ ആയ ആൽഫ്രഡ് മോസസ് ആണ് ഒരു അമേരിക്കൻ നോൺ പ്രോഫിറ്റ് ഓർഗനൈസേഷന് വേണ്ടി ബൈബിൾ വാങ്ങിയത്. അത് ഇസ്രായേലിലെ ടെൽ അവീവിലുള്ള എ എൻ യു മ്യൂസിയം ഓഫ് ജൂയിഷ് പീപ്പിളിന് സമ്മാനിക്കാനാണ് തീരുമാനം.
ഹീബ്രു ബൈബിൾ ചരിത്രത്തിലെ ഏറ്റവും സ്വാധീനം ചെലുത്തിയ ഈ അമൂല്യ ഗ്രന്ഥം പാശ്ചാത്യ നാഗരികതയുടെ അടിത്തറയാണ്, അത് ജൂത ജനതയുടേതാണെന്ന് അറിയുന്നതിൽ ഞാൻ സന്തോഷിക്കുന്നു എന്നാണ് മോസസ് ലേലം സ്വന്തമാക്കിയ ശേഷം മാധ്യമങ്ങളോട് പറഞ്ഞത്.
1994 -ൽ ലിയോനാർഡോ ഡാവിഞ്ചിയുടെ കോഡെക്‌സ് ലെയ്‌സെസ്റ്റർ കൈയെഴുത്തുപ്രതി ആയിരുന്നു ഇതുവരെ ലേലത്തിൽ പോയ ഏറ്റവും ചെലവേറിയ ഗ്രന്ഥം. അന്ന് 30.8 മില്യൺ ഡോളറിനായിരുന്നു അത് വിറ്റു പോയത്. ആ റെക്കോഡ് നേട്ടമാണ് ഇപ്പോൾ കോഡെക്‌സ് സാസൂൺ മറികടന്നത്.
