ബെംഗളൂരുവിൽ ടെക്കി ദമ്പതികളായ ഭാനുവും ഷാസിയയും ജീവനൊടുക്കി. എഐ കാരണം ഭർത്താവിന് 80 ലക്ഷം രൂപയുടെ ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പ്രാഥമിക നിഗമനം.
ബെംഗളൂരു: ബെംഗളൂരുവിൽ ടെക്കി ദമ്പതികൾ ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. എഐ കാരണം ജോലി നഷ്ടപ്പെട്ടതാണ് ജീവനൊടുക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഹൈദരാബാദിൽ നിന്ന് അടുത്തിടെ താമസം മാറിയ 32കാരനായ ഭാനു ചന്ദർ റെഡ്ഡി, ഭാര്യ ബീബി ഷാസിയ സിറാജ് എന്നിവരാണ് ജീവനൊടുക്കിയത്. കൊത്തനൂർ പ്രദേശത്തെ അപ്പാർട്ട്മെന്റിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. ഭർത്താവ് വീട്ടിൽ മരിച്ചതിന് അരമണിക്കൂർ തികയും മുമ്പേ ഭാര്യയും കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് ചാടി ജീവനൊടുക്കുകയായിരുന്നു.
ചൊവ്വാഴ്ച രാവിലെ 7.30 ഓടെ 31 കാരിയായ ബീബി ഷാസിയ രാത്രി ഷിഫ്റ്റിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയപ്പോൾ, ഭർത്താവ് കോളുകൾക്ക് മറുപടി നൽകിയില്ല. അവൾ ഉടൻ തന്നെ അലാറം മുഴക്കി കെട്ടിടത്തിന്റെ സുരക്ഷാ ജീവനക്കാരെ വിളിച്ച് കിടപ്പുമുറിയുടെ വാതിൽ അകത്ത് നിന്ന് പൂട്ടിയിരിക്കുകയാണെന്ന് അറിയിച്ചു. ഗാർഡുകൾ വാതിൽ തകർത്തപ്പോൾ റെഡ്ഡിയുടെ മൃതദേഹം കണ്ടെത്തി. മേശയിൽ നിന്ന് ഒരു ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു. ഭാനു ചന്ദർ റെഡ്ഡി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിന് വെറും ഇരുപത് മിനിറ്റുകൾക്ക് ശേഷം, ഷാസിയ അപ്പാർട്ട്മെന്റിന്റെ 18-ാം നിലയിൽ നിന്ന് താഴേക്ക് ചാടി.
എഐ കാരണം 80 ലക്ഷം രൂപയുടെ പാക്കേജ് ജോലി നഷ്ടപ്പെട്ടതാണ് ഇവരെ മാനസിക സമ്മർദ്ദത്തിലേക്ക് തള്ളിവിട്ടതെന്ന് പറയുന്നു. ആത്മഹത്യാക്കുറിപ്പിൽ, ഭാനു ചന്ദർ റെഡ്ഡി തന്റെ മാനസിക സമ്മർദ്ദത്തിന് കാരണം ജോലി നഷ്ടമാണെന്ന് വ്യക്തമാക്കി. ഏകദേശം 80 ലക്ഷം രൂപയുടെ പാക്കേജ് അദ്ദേഹത്തെ തേടിയെത്തി. ദമ്പതികൾക്ക് അമേരിക്കയിൽ ഒരു വീട് പോലും സ്വന്തമായിട്ടുണ്ടെന്നുമാണ് റിപ്പോർട്ട്. തെലങ്കാനയിൽ തന്റെ കുടുംബത്തിനായി അദ്ദേഹം മറ്റൊരു വീട് നിർമ്മിച്ചതായും പറയുന്നു. എന്നാൽ എഐ കാരണം ജോലി നഷ്ടപ്പെട്ടതോടെ ജീവിതം തകിടം മറിഞ്ഞു. മറ്റൊരു ജോലി കണ്ടെത്താൻ കഴിയാതെ വന്നതോടെ സമ്മർദ്ദത്തിലായി.
ഷാസിയയ്ക്ക് ഐബിഎമ്മിൽ മൾട്ടിനാഷണൽ ടെക്നോളജി കമ്പനിയിൽ ജോലി ലഭിച്ചതിനെത്തുടർന്ന് ഏകദേശം എട്ട് മാസം മുമ്പ് ദമ്പതികൾ ബെംഗളൂരുവിലേക്ക് താമസം മാറി. യുഎസിൽ ജോലി നഷ്ടപ്പെട്ട റെഡ്ഡി ഇന്ത്യയിലേക്ക് മടങ്ങി പുതിയ ജോലി കണ്ടെത്താൻ ശ്രമിച്ചിരുന്നു. ദമ്പതികളുടെ വിവാഹിതരായി രണ്ടര വർഷമായെങ്കിലും റെഡ്ഡിയുടെ കുടുംബത്തിന് മാത്രമേ ഈ ബന്ധത്തെക്കുറിച്ച് അറിയൂ. ഷാസിയ സിറാജ് വിവാഹത്തെക്കുറിച്ച് തന്റെ കുടുംബത്തെ അറിയിച്ചിരുന്നില്ല. ദമ്പതികൾ ആദ്യം ഹൈദരാബാദിൽ താമസിച്ചുവെങ്കിലും ബന്ധുക്കളിൽ നിന്ന് വിവാഹം രഹസ്യമായി സൂക്ഷിക്കാനായി ബെംഗളൂരുവിലേക്ക് താമസം മാറി. തനിസാന്ദ്ര മെയിൻ റോഡിലെ ഒരു അപ്പാർട്ട്മെന്റ് സമുച്ചയത്തിലെ ടവർ 6 ന്റെ എട്ടാം നിലയിലാണ് താമസിച്ചിരുന്നത്.
