മൊബൈൽഫോൺ പോലുമില്ല, 1940 -കളിലെ ജീവിതം ജീവിച്ച് 19 -കാരൻ
'തനിക്കെപ്പോഴും ചരിത്രത്തോട് വലിയ താല്പര്യമായിരുന്നു. മുതുമുത്തച്ഛന്റെ ശേഖരത്തിലേ ജേണലുകളെല്ലാം താൻ വായിക്കുമായിരുന്നു. ആ കാലത്തിലെ എല്ലാം തനിക്ക് ഇഷ്ടമാണ്.'
![19 year old living life like its 1940 story of Callum Grubb rlp 19 year old living life like its 1940 story of Callum Grubb rlp](https://static-ai.asianetnews.com/images/01hh9as02j16xx6hh8xzms64x2/new-project--5-_363x203xt.jpg)
1940 -കളിലെ പോലെ ജീവിച്ച് സ്വന്തം നാട്ടിൽ സെലിബ്രിറ്റി ആയിത്തീർന്ന ഒരു 19 -കാരനുണ്ട് അങ്ങ് ഫൈഫിലെ കിർക്ക്‌കാൽഡിയിൽ. കല്ലം ഗ്രബ്ബ് എന്നാണ് ഈ 19 -കാരന്റെ പേര്. ഒരു വിന്റേജ് കാറിലാണ് ആളുടെ യാത്ര. പോരാത്തതിന് വീട്ടിലുള്ള എല്ലാ സാധനങ്ങളും 40 -കളെ അനുസ്മരിപ്പിക്കുന്നതാണ്. അതുകൊണ്ടും തീർന്നില്ല, സ്വന്തമായി ഒരു മൊബൈൽഫോൺ പോലും ഗ്രബ്ബ് ഉപയോഗിക്കുന്നില്ല.
85 വർഷം പഴക്കമുള്ള ഓസ്റ്റിൻ കേംബ്രിഡ്ജ് കാറാണ് ഗ്രബ്ബ് ഉപയോഗിക്കുന്നത്. 1940 -കളിലേതിന് സമാനമായ വസ്ത്രങ്ങളാണ് അവൻ ധരിക്കുന്നത്. അതുപോലെ തന്നെ ഓയിൽ ലാംപുകളടക്കം അന്നത്തെ കാലത്തെ പല വസ്തുക്കളും കഷ്ടപ്പെട്ട് ശേഖരിക്കുക കൂടി ചെയ്യുന്നുണ്ട് ഗ്രബ്ബ്. സെക്കൻഡറി സ്കൂളിൽ പഠിക്കുമ്പോഴാണത്രെ ഗ്രബ്ബിന് ഇങ്ങനെ 1940 -കളിലേത് പോലുള്ള ഒരു ജീവിതം നയിക്കണമെന്ന വിചിത്രമായ ആഗ്രഹം തോന്നുന്നത്.
തനിക്കെപ്പോഴും ചരിത്രത്തോട് വലിയ താല്പര്യമായിരുന്നു. മുതുമുത്തച്ഛന്റെ ശേഖരത്തിലേ ജേണലുകളെല്ലാം താൻ വായിക്കുമായിരുന്നു. ആ കാലത്തിലെ എല്ലാം തനിക്ക് ഇഷ്ടമാണ്. എന്നാൽ, ഇന്നത്തെ ഒരു പാട്ടുകാരന്റെ പേര് ചോദിച്ചാൽ തനിക്ക് പറയാൻ സാധിക്കണം എന്നില്ല എന്നാണ് ഗ്രബ്ബ് പറഞ്ഞത്. മുത്തച്ഛൻ മരിച്ചപ്പോൾ ഗ്രബ്ബ് മുത്തശ്ശിയെ നോക്കുന്നതിനായി അവർക്കൊപ്പം താമസം മാറി. ഇന്ന് ആ വീട്ടിൽ ഗ്രബ്ബ് ശേഖരിച്ച് വച്ചിരിക്കുന്ന അനേകം പഴയ വസ്തുക്കൾ കാണാം.
അത്തരം വസ്തുക്കൾ വാങ്ങുന്നതിന് വേണ്ടി ഒരുപാട് പണവും ഗ്രബ്ബ് ചെലവഴിക്കുന്നുണ്ട്. തന്റെയീ കാർ വാങ്ങാൻ പതിനൊന്നോ പന്ത്രണ്ടോ വയസ്സുള്ളപ്പോൾ തന്നെ താൻ തീരുമാനിച്ചിരുന്നു. അതിനായി പണം അന്ന് മുതൽ സേവ് ചെയ്ത് തുടങ്ങി. അങ്ങനെയാണ് ഈ കാർ വാങ്ങുന്നത് എന്നും ഗ്രബ്ബ് പറയുന്നു. ഏതായാലും, ഈ വ്യത്യസ്തമായ ജീവിതരീതി കൊണ്ട് തന്നെ ഗ്രബ്ബ് ഇന്ന് ആ നാട്ടിലെ അറിയപ്പെടുന്നൊരാളാണ്.
വായിക്കാം: ഒരു കത്ത് മേൽവിലാസക്കാരനെ തേടി എത്തിയത് 42 വർഷങ്ങൾക്ക് ശേഷം..!
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം