തീരത്തടിഞ്ഞത് കൂറ്റൻ തിമിംഗലം, വേട്ടക്കാരെ ഭയന്ന് നേരത്തെ തന്നെ പല്ലുകൾ മുറിച്ചുമാറ്റി
വർഷത്തിൽ നൂറോളം സമുദ്ര സസ്തനികളെങ്കിലും പടിഞ്ഞാറൻ തീരത്തടിയുന്നുണ്ട് എന്നാണ് എൻഐഒ -യുടെ റിപ്പോർട്ട് പറയുന്നത്. ഇതേ കുറിച്ച് വിദഗ്ദ്ധർ പഠനങ്ങൾ നടത്തി വരികയാണ്.
ഒറിഗോണിന്റെ വടക്കുപടിഞ്ഞാറൻ തീരത്ത് നാൽപതടി നീളമുള്ള സ്പേം വെയിലടിഞ്ഞു. ഒരാഴ്ച മുമ്പാണ് വടക്കുപടിഞ്ഞാറന്‍ ഒറിഗോണിലെ ഫോര്‍ട്ട് സ്റ്റീവന്‍സ് സ്റ്റേറ്റ് പാര്‍ക്കില്‍ തിമിംഗലത്തിന്റെ ജഡം അടിഞ്ഞതായി കണ്ടെത്തിയത്. തിമംഗലത്തിന്റെ ഉള്ളിൽ ആഴത്തിൽ മുറിവുമുണ്ട്.
നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്ഫറിക് അഡ്മിനിസ്‌ട്രേഷന്റെ നേതൃത്വത്തിലുള്ള എന്‍ഒഎഎ ഫിഷറീസ് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. തിമിംഗലത്തിന്റെ മരണത്തിന് കാരണം കപ്പൽ ഇടിച്ചതാവാം എന്നാണ് ഇതിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത് 20 വയസുള്ള ആൺതിമിംഗലമാണ് എന്നും പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി.
വംശനാശ ഭീഷണി നേരിടുന്നവയാണ് സ്പേം വെയിൽസ്. മുന്നിലെ വലിയ പല്ലുകളാണ് ഇവയുടെ പ്രത്യേകത തന്നെ. കരിഞ്ചന്തയിൽ വലിയ വില കിട്ടുന്ന ഈ പല്ലുകൾക്ക് വേണ്ടി മിക്കവാറും തിമിംഗല വേട്ട നടത്താറുണ്ട്. ഇപ്പോൾ തീരത്തടിഞ്ഞിരിക്കുന്ന തിമിംഗലത്തിന്റെ പല്ലുകൾ നേരത്തെ തന്നെ വേട്ടക്കാരെക്കുറിച്ചുള്ള ആശങ്ക കാരണം മുറിച്ച് മാറ്റിയിരുന്നു.
വർഷത്തിൽ നൂറോളം സമുദ്ര സസ്തനികളെങ്കിലും പടിഞ്ഞാറൻ തീരത്തടിയുന്നുണ്ട് എന്നാണ് എൻഐഒ -യുടെ റിപ്പോർട്ട് പറയുന്നത്. ഇതേ കുറിച്ച് വിദഗ്ദ്ധർ പഠനങ്ങൾ നടത്തി വരികയാണ്. പട്ടിണി, മലിനീകരണം, രോഗം, കപ്പലിന് ഇടിക്കുന്നത് ഇവയൊക്കെയായിരിക്കാം ഈ സസ്തനികളുടെ മരണത്തിന് കാരണമായിത്തീരുന്നത് എന്നാണ് കരുതുന്നത്. പരിക്കേൽക്കുന്നവയിൽ ചിലതിനെയെല്ലാം പുനരധിവാസ കേന്ദ്രത്തിലെത്തിച്ച് പരിചരിക്കാറുണ്ട്. പിന്നീട് പൂർണമായും ഭേദപ്പെടുമ്പോൾ അവയെ തിരികെ സമുദ്രത്തിൽ തന്നെ വിടാറാണ് പതിവ്.
ശൈത്യകാലം സാധാരണയായി ഈ തിമിംഗലങ്ങൾ വടക്കോട്ട് കുടിയേറുന്ന സമയമാണ്. ആ സമയത്ത് ഇങ്ങനെ ഒരു തിമിംഗലം തീരത്തടിയുന്നത് അപൂർവ സംഭവമാണ്. ഒറിഗോൺ തീരത്ത് ഇങ്ങനെ നിരന്തരം തീരത്തടിയുന്ന മൂന്നാമത്തെ ജീവിയാണ് തിമിംഗലം. ഗ്രേ വെയില്‍, ഹംപ്ബാക്ക് എന്നിവയാണ് ഒന്നാമതും രണ്ടാമതും.