സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന് പിതാവ് ലാപ്ടോപ്പ് തല്ലിത്തകർത്തു, മുറി പിടിച്ചെടുത്തു, നിലത്ത് കിടന്നുറങ്ങേണ്ടി വന്നു, പോസ്റ്റുമായി വിദ്യാര്‍ത്ഥി. റെഡ്ഡിറ്റിലാണ് പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. 

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലത്തിന് പിന്നാലെ, മാർക്ക് കുറഞ്ഞതിന്റെ പേരിൽ പിതാവ് കാട്ടിയ ക്രൂരതയെന്ന നിലയിൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്ന ഒരു ചിത്രമാണ് ഇപ്പോൾ വലിയ വിമർശനത്തിന് കാരണമാകുന്നത്. തല്ലിത്തകർക്കപ്പെട്ട ലാപ്ടോപ്പിന്റെ ചിത്രം സഹിതമാണ് വിദ്യാർത്ഥി റെഡ്ഡിറ്റിൽ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. 'ഞാൻ ഇത് പങ്കുവെക്കാൻ അല്പം വൈകിപ്പോയി എന്നറിയാം, പക്ഷേ എന്റെ പന്ത്രണ്ടാം ക്ലാസ് ഫലം വന്നതിന് ശേഷം എന്റെ അച്ഛൻ ചെയ്തത് ഇതാണ്' എന്ന് പറഞ്ഞാണ് തറയിൽ തകർന്നു കിടക്കുന്ന ലാപ്ടോപ്പിന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

ലാപ്ടോപ്പ് തകർത്തത് കൂടാതെ, സ്വന്തം മുറിയും കട്ടിലും അച്ഛൻ പിടിച്ചെടുത്തു. ഇപ്പോൾ തറയിലാണ് കിടന്നുറങ്ങുന്നത് എന്നും പോസ്റ്റിൽ പറയുന്നു. ഫലം വന്നതുമുതൽ കടുത്ത മാനസികവും ശാരീരികവും വൈകാരികവുമായ പീഡനങ്ങളാണ് നേരിട്ടുകൊണ്ടിരിക്കുന്നതെന്നും കാണാം. 57.4% മാർക്ക് മാത്രമാണ് വിദ്യാർത്ഥിക്ക് ലഭിച്ചത്. വിദ്യാർത്ഥിയുടെ പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടതോടെ നിരവധിപ്പേരാണ് കമന്റുകളുമായി എത്തിയത്.

പിതാവ് ചെയ്തതിനെ കടുത്ത ഭാഷയിലാണ് നെറ്റിസൺസ് വിമർശിച്ചത്. 'ഇത് ഇന്ത്യൻ മാതാപിതാക്കളുടെ സ്ഥിരം രീതിയാണ്' എന്നാണ് ഒരാൾ കുറിച്ചത്. 'ദേഷ്യം തീർക്കാൻ അവർ ലാപ്ടോപ്പുകൾ തല്ലിപ്പൊട്ടിക്കും. എന്നിട്ട് നമ്മൾ പണം കളയുന്നു എന്ന് കുറ്റപ്പെടുത്തും. യഥാർത്ഥത്തിൽ അവർ തന്നെയാണ് സ്വന്തം പണം നശിപ്പിക്കുന്നത്. ഈ പരാജയം നിങ്ങളുടെ മാത്രം തെറ്റല്ല, അവരുടേതു കൂടിയാണ്. നിശബ്ദമായി കഠിനാധ്വാനം ചെയ്യുക. പുതിയൊരു തലമുറ വരുന്നത് വരെ ഇന്ത്യൻ സമൂഹം മാറില്ല' എന്നായിരുന്നു മറ്റൊരു കമന്റ്.

'നിങ്ങൾ ലാപ്ടോപ്പിന് അടിമയായിരുന്നു എങ്കിൽ അത് വാങ്ങി ലോക്ക് ചെയ്തു വെക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. അതിനുപകരം അത് തല്ലിപ്പൊട്ടിക്കുന്നത് വെറും മണ്ടത്തരമാണ്' എന്നാണ് മറ്റൊരാൾ അഭിപ്രായപ്പെട്ടത്. ഇതിലൊന്നും തളർന്നുപോകരുത് എന്നും പലരും ഉപദേശിച്ചു.