ആറ് തലമുറകളിലായി 83 അംഗങ്ങൾ ഒരുമിച്ച് താമസം. ഒരൊറ്റ അടുക്കള. കൃഷിയിൽ നിന്നും ബസ് ബിസിനസിൽ നിന്നും ലഭിക്കുന്ന വരുമാനം എല്ലാവര്‍ക്കും വേണ്ടി ഒരുപോലെ ഉപയോഗിക്കും.
കൂട്ടുകുടുംബമായി ജീവിക്കുക എന്ന രീതി ഇന്ന് എല്ലായിടത്തു നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. അച്ഛൻ, അമ്മ, ഒന്നോ രണ്ടോ കുട്ടികൾ ഇതാണ് ഇന്ന് മിക്ക വീടുകളിലും ഉള്ളത്. എന്നാൽ, എല്ലാവരേയും അമ്പരപ്പിക്കുകയാണ് ആന്ധ്രാപ്രദേശിൽ നിന്നുള്ള ഈ കൂട്ടുകുടുംബം. നാലോ അഞ്ചോ അല്ല 83 അംഗങ്ങളാണ് ഈ വീട്ടിൽ ഉള്ളത്. ആന്ധ്രാപ്രദേശിലെ അനന്തപൂർ ജില്ലയിലുള്ള കുർലപ്പള്ളി ഗ്രാമത്തിലെ 'നാഗപ്പ' കുടുംബമാണ് ഈ കാലത്തും കൂട്ടുകുടുംബമായി താമസിച്ച് ആളുകളെ അമ്പരപ്പിക്കുന്നത്. 6 തലമുറകളും ഒരുമിച്ചാണ് ഇവിടെ കഴിയുന്നത് എന്ന് പറഞ്ഞാൽ നിങ്ങൾക്ക് വിശ്വസിക്കാനാകുമോ?
ഹനുമന്തരായഡു, മുത്യാലപ്പ എന്നിവരുടെ നേതൃത്വത്തിലാണ് ഈ കുടുംബം മുന്നോട്ട് പോകുന്നത്. 6 അമ്മായിയമ്മമാർ, 14 മരുമക്കൾ, 20 കുട്ടികൾ, മുത്തശ്ശീമുത്തശ്ശന്മാർ എന്നിവരെല്ലാം അടങ്ങുന്നതാണ് ഈ നാഗപ്പ കുടുംബം. അടുത്തടുത്തുള്ള നാല് വീടുകളിലായാണ് ഇവർ താമസിക്കുന്നതെങ്കിലും, ഒരൊറ്റ വീടായി തന്നെയാണ് ഈ 83 പേരും ജീവിക്കുന്നത്. വീടുകൾ നാലാണെങ്കിലും ഇവർക്ക് അടുക്കള ഒന്നേയുള്ളൂ. എല്ലാവർക്കുമുള്ള ഭക്ഷണം ഒരുമിച്ചാണ് പാകം ചെയ്യുന്നത്. കുടുംബത്തിന്റെ വരുമാനവും ചിലവുകളുമെല്ലാം ഒന്നിച്ചാണ് കൈകാര്യം ചെയ്യുന്നത്.
കൃഷിക്ക് പുറമെ, കല്യാൺദുർഗ്ഗത്തിനും കർണാടകയുടെ ചില ഭാഗങ്ങൾക്കും ഇടയിൽ സർവീസ് നടത്തുന്ന നാല് ബസുകളും ഈ കുടുംബത്തിനുണ്ട്. കൃഷിയിൽ നിന്നും ബസ് ബിസിനസിൽ നിന്നും ലഭിക്കുന്ന വരുമാനം മുഴുവൻ ഒന്നിച്ച് കണക്കാക്കുകയും, അത് കുടുംബത്തിന് വേണ്ടി ഒരുപോലെ ഉപയോഗിക്കുകയും ചെയ്യുന്നു.
വാർത്താ ഏജൻസിയായ പി.ടി.ഐയോട് ഹനുമന്തരായഡു കുടുംബത്തിന്റെ ദിനചര്യയെക്കുറിച്ച് വിശദീകരിച്ചത് ഇങ്ങനെ; 'എല്ലാ ദിവസവും രാവിലെ മുതിർന്നവർ ഒന്നിച്ച് കാപ്പി കുടിക്കാനായി ഒത്തുകൂടും. അന്നത്തെ ദിവസത്തെ കാര്യങ്ങൾ പ്ലാൻ ചെയ്യുന്നത് ഈ സമയത്താണ്. ആര് വീട്ടുജോലികൾ ചെയ്യണം, ഭക്ഷണത്തിന്റെ മെനു എന്തായിരിക്കണം, ആരൊക്കെ കൃഷിസ്ഥലത്തേക്ക് പോകണം തുടങ്ങിയ കാര്യങ്ങൾ ഇവിടെവെച്ച് തീരുമാനിക്കും. ചിലർ വയലിലേക്ക് പോകുമ്പോൾ, മറ്റുചിലർ വീട്ടുകാര്യങ്ങളും പാചകവും നോക്കാനായി വീട്ടിൽത്തന്നെ നിൽക്കും'.
മുതിർന്നവരാണ് പലചരക്ക് സാധനങ്ങളും മറ്റ് അവശ്യസാധനങ്ങളും വാങ്ങുന്നതിന് മേൽനോട്ടം വഹിക്കുന്നത്. മരുമക്കൾ എല്ലാവരും ചേർന്നാണ് ഇത്രയും വലിയ കുടുംബത്തിനുള്ള പാചകം ചെയ്യുന്നത്. 83 പേർ ഒരുമിച്ച് താമസിക്കുമ്പോൾ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുക തികച്ചും സ്വാഭാവികമാണല്ലോ. എന്നാൽ, അത്തരം തർക്കങ്ങളെല്ലാം അന്ന് രാത്രിയാകുന്നതിന് മുൻപ് തന്നെ മുതിർന്നവർ ഇടപെട്ട് പരിഹരിക്കാറുണ്ടെന്നും ഇവർ പറയുന്നു. പരസ്പരം ബഹുമാനിച്ചും, സഹകരിച്ചുമാണ് ഇവരെല്ലാം മുന്നോട്ട് പോകുന്നത്. അതിനാൽ തന്നെയാണ് ആറ് തലമുറ ഇപ്പോഴും ഒരുമിച്ച് കഴിയുന്നത്.
