നാഷണൽ പാർക്കിൽ ആനയെ വേട്ടയാടാനെത്തിയതെന്ന് കരുതുന്നയാളെ ആന കൊന്നു
പാർക്കിലെ ഒരു മൃതദേഹത്തെക്കുറിച്ച് വനപാലകർക്ക് അവരുടെ എമർജൻസി നമ്പറിലേക്ക് കോൾ ലഭിച്ചതിനെത്തുടർന്നാണ് അന്വേഷണം നടന്നത്.
ദക്ഷിണാഫ്രിക്കയിലെ പ്രശസ്തമായ ക്രൂഗർ നാഷണൽ പാർക്കിൽ(Africa's Kruger National Park) വേട്ടക്കാരനെന്ന് സംശയിക്കുന്ന ഒരാളെ ആന ചവിട്ടിക്കൊന്നു. വേട്ടയാടൽ തടയാൻ ലക്ഷ്യമിട്ടുള്ള രഹസ്യാന്വേഷണ ഓപ്പറേഷനിലാണ് വ്യാഴാഴ്ച മൃതദേഹം കണ്ടെത്തിയത്, ക്രൂഗർ വക്താവ് ഐസക് ഫാല എഎഫ്‌പി(AFP)യോട് പറഞ്ഞു.
ഇയാളെ ആന കൊന്നിട്ടുണ്ടാവാം. പിന്നാലെ കൂടെയുണ്ടായിരുന്ന ആളുകള്‍ അയാളെ ഉപേക്ഷിച്ച് കടന്നു കളഞ്ഞതാവണം എന്ന് തോന്നുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇയാളുടെ മൊബൈൽ ഫോൺ കൂട്ടാളികളെ കണ്ടെത്തുന്നതിനായി പൊലീസിന് കൈമാറുമെന്നും റിപ്പോർട്ടിൽ പറയുന്നു.
"സമീപത്ത് ഒരു മൃഗവും കൊല്ലപ്പെട്ടിട്ടില്ല. കെഎൻപിയിൽ അനധികൃതമായി വേട്ടയാടുന്നത് അപകടകരമാണെന്ന് കെഎൻപി മാനേജ്മെന്റ് വേട്ടക്കാർക്ക് മുന്നറിയിപ്പ് നൽകുന്നത് തുടരുകയാണ്. എന്നിട്ടും കുറ്റവാളികൾ അവരുടെ ജീവിതവും സ്വാതന്ത്ര്യവും നഷ്ടപ്പെടുത്തുന്നു" ഫഹ്‌ല കൂട്ടിച്ചേർത്തു.
പാർക്കിലെ ഒരു മൃതദേഹത്തെക്കുറിച്ച് വനപാലകർക്ക് അവരുടെ എമർജൻസി നമ്പറിലേക്ക് കോൾ ലഭിച്ചതിനെത്തുടർന്നാണ് അന്വേഷണം നടന്നത്. അപ്പോഴാണ് ഇയാളെ കണ്ടെത്തിയത് എന്ന് ഫഹ്‌ല പറഞ്ഞതായി, ദക്ഷിണാഫ്രിക്കൻ മാധ്യമമായ ന്യൂസ് 24 റിപ്പോർട്ട് ചെയ്തു. വിളിച്ചയാള്‍ മൃതദേഹം എവിടെയാണ് കിടക്കുന്നത് എന്ന് വ്യക്തമായ വിവരം നല്‍കിയില്ല. പകരം ചില സൂചനകളൊക്കെ നല്‍കുകയായിരുന്നു. ഈ വര്‍ഷം ആദ്യം അതേ നാഷണല്‍ പാര്‍ക്കില്‍ വേട്ടക്കാരനാണ് എന്ന് സംശയിക്കപ്പെടുന്ന മറ്റൊരാളെയും ആനക്കൂട്ടം കൊന്നിരുന്നു.
(ചിത്രം പ്രതീകാത്മകം)