Asianet News MalayalamAsianet News Malayalam

ഭർത്താവിനെ കൊല്ലാൻ കാപ്പിയിൽ വിഷം കലർത്തി ഭാര്യ, എല്ലാം കയ്യോടെ പൊക്കി രഹസ്യക്യാമറകൾ

അറസ്റ്റിലായ ആദ്യഘട്ടത്തിൽ ഇവർ കുറ്റം നിഷേധിച്ചെങ്കിലും രഹസ്യ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ തെളിവായതോടെ കുറ്റസമ്മതം നടത്തുകയായിരുന്നു. കൊലപാതകശ്രമത്തിന് ഏറ്റവും കുറഞ്ഞത് രണ്ടു വർഷത്തെ തടവ് ശിക്ഷ എങ്കിലും വിധിക്കണമെന്നാണ് പ്രോസിക്യൂട്ടർമാരുടെ ആവശ്യം.

adding bleach to coffee wife trying to poison husband arrested
Author
First Published Apr 14, 2024, 4:22 PM IST

വിഷം നൽകി കൊല്ലാൻ ഉള്ള ഭാര്യയുടെ ശ്രമം കയ്യോടെ പിടികൂടി ഭർത്താവ്. മെലഡി ഫെലിക്കാനോ ജോൺസൺ എന്ന 40 -കാരിയാണ് തന്റെ ഭർത്താവ് റോബി ജോൺസണെ കാപ്പിൽ വിഷം കലർത്തി കൊല്ലാൻ ശ്രമിച്ചത്. 

ഭാര്യയുടെ ഈ ഗൂഢോദ്ദേശം വീട്ടിലെ രഹസ്യക്യാമറകളുടെ സഹായത്തോടെ യുഎസ് എയർ ഫോഴ്സ് ഉദ്യോഗസ്ഥനായ റോബി ജോൺസൺ കണ്ടെത്തുകയായിരുന്നു. ഡെയിലിസ്റ്റാർ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് 2023 ജൂലൈ 11, 18 തീയതികളിൽ ആണ് മെലഡി ഭർത്താവിനെ കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ അയാളുടെ കോഫി മെഷീനിൽ വിഷ രാസവസ്തു നിറച്ചത്. ഭർത്താവിൻറെ പരാതിയെ തുടർന്ന് പൊലീസ് പിടിയിലായ മെലഡി താൻ രണ്ടുതവണ കൊലപ്പെടുത്താൻ ശ്രമം നടത്തിയതായി പൊലീസിനോട് സമ്മതിച്ചു.

അമേരിക്കയിലെ അരിസോണ സ്വദേശിയാണ് മെലഡി. നിലവിൽ പൊലീസ് കസ്റ്റഡിയിലുള്ള ഇവരുടെ വിധി കോടതി മെയ് 10 -ന് പുറപ്പെടുവിക്കും. അറസ്റ്റിലായ ആദ്യഘട്ടത്തിൽ ഇവർ കുറ്റം നിഷേധിച്ചെങ്കിലും രഹസ്യ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ തെളിവായതോടെ കുറ്റസമ്മതം നടത്തുകയായിരുന്നു. കൊലപാതകശ്രമത്തിന് ഏറ്റവും കുറഞ്ഞത് രണ്ടു വർഷത്തെ തടവ് ശിക്ഷ എങ്കിലും വിധിക്കണമെന്നാണ് പ്രോസിക്യൂട്ടർമാരുടെ ആവശ്യം.

കോടതി രേഖകൾ പ്രകാരം ഭർത്താവിന്റെ പേരിലുള്ള സ്വത്തുകൾ തട്ടിയെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് മെലഡി ഈ ക്രൂരകൃത്യത്തിന് ഒരുങ്ങിയത്. കൊലപാതകശ്രമം നടക്കുന്ന സമയത്ത് ഇരുവരും തമ്മിൽ വിവാഹമോചനത്തിന് ഒരുങ്ങുകയായിരുന്നു. നിയമപരമായി വിവാഹമോചനം നേടുന്നതിന് മുൻപായി ഭർത്താവിനെ കൊലപ്പെടുത്തി അയാളുടെ സ്വത്തുക്കൾ തട്ടിയെടുക്കുകയായിരുന്നു ഇവരുടെ ഉദ്ദേശം. 

എന്നാൽ ഭാര്യയുടെ പ്രവൃത്തികളിൽ സംശയം തോന്നിയ റോബി വീട്ടിൽ ആരും അറിയാതെ രഹസ്യ ക്യാമറകൾ സജ്ജീകരിക്കുകയും അതിലൂടെ ഭാര്യയെ നിരീക്ഷിക്കുകയും ചെയ്തു. ഭാര്യ കോഫി മെഷീനിൽ വിഷം കലർത്തിയതായി  മനസ്സിലാക്കിയതോടെ ഇയാൾ ഭാര്യക്ക് മുൻപിൽ കോഫി കുടിക്കുന്നതായി അഭിനയിക്കുക മാത്രം ചെയ്തു. രഹസ്യ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് ഈ കേസിൽ നിർണായകമായത്.

Follow Us:
Download App:
  • android
  • ios