ഡിഎൻഎ തുണയായി, 32 കൊല്ലം മുമ്പ് നടന്ന കൊലപാതകത്തിലെ പ്രതിയെ കണ്ടെത്തി, പക്ഷേ, അറസ്റ്റ് നടക്കില്ല
32 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ലാസ് വേഗാസില്‍ വച്ച് സ്റ്റിഫാനിയുടെ മൃതദേഹം കണ്ടെത്തുന്നത്. സ്ഥിരമായി സ്കൂളില്‍ പോകുന്ന വഴിയിലാണ് മൃതദേഹം കിടന്നിരുന്നത്.
1989 -ല്‍ നടന്ന ഒരു കൊലപാതകത്തില്‍ ഇപ്പോള്‍ 32 വർഷങ്ങൾക്ക് ശേഷം പ്രതിയെ തിരിച്ചറിഞ്ഞിരിക്കുന്നു. ഡിഎന്‍എ -യുടെ സഹായത്തോടെയാണ് ആരാണ് കൊലപാതകം നടത്തിയത് എന്ന് കണ്ടെത്തിയിരിക്കുന്നത്. 32 വര്‍ഷം മുമ്പുള്ള കൊലപാതകം എന്നതിലുപരി ഏറ്റവും കുറഞ്ഞ മനുഷ്യ ഡിഎന്‍എ സാമ്പിളുകളാണ് ആണ് ഈ പ്രതിയെ കണ്ടെത്താന്‍ സഹായിച്ചത് എന്നതാണ് ഇതിന്‍റെ പ്രത്യേകത.
സ്റ്റിഫാനി ഐസക്സണ്‍ എന്ന പെണ്‍കുട്ടിയാണ് 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊല്ലപ്പെട്ടത്. എന്നാല്‍, ഇതുവരെയായിട്ടും കൊലപാതകി ആരാണ് എന്ന് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഒടുവിലിപ്പോള്‍ ഡിഎന്‍എ പരിശോധനയുടെ സഹായത്തോടെ പ്രതിയെ തിരിച്ചറിഞ്ഞിരിക്കുകയാണ്. ജനിതക ഘടന, പബ്ലിക് ജെനോളജി ഡാറ്റ എന്നിവയുടെ സഹായത്തോടെയാണ് ഒടുവില്‍ പ്രതിയെ തിരിച്ചറിഞ്ഞറിഞ്ഞിരിക്കുന്നത് എന്ന് പൊലീസ് പറയുന്നു. എന്നാല്‍, പ്രതിയെ തിരിച്ചറിഞ്ഞെങ്കിലും അറസ്റ്റ് ചെയ്യാനാവില്ല. കാരണം, അയാള്‍ 1995 -ല്‍ മരിച്ചു കഴിഞ്ഞു.
എന്നാല്‍, ഇപ്പോഴാണ് എങ്കിലും മകളുടെ കൊലപതാകം നടത്തിയത് ആരാണ് എന്ന് തിരിച്ചറിയാനായതില്‍ സന്തോഷമുണ്ട് എന്ന് സ്റ്റിഫാനിയുടെ അമ്മ ഒരു പ്രസ്താവനയില്‍ പറഞ്ഞു. ഈ കേസ് തെളിയിക്കാനാവുമെന്ന് ഒരിക്കലും ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല എന്നും അവര്‍ പറഞ്ഞു. 32 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ലാസ് വേഗാസില്‍ വച്ച് സ്റ്റിഫാനിയുടെ മൃതദേഹം കണ്ടെത്തുന്നത്. സ്ഥിരമായി സ്കൂളില്‍ പോകുന്ന വഴിയിലാണ് മൃതദേഹം കിടന്നിരുന്നത്. അവള്‍ ക്രൂരമായി ആക്രമിക്കപ്പെട്ടിരുന്നു. കഴുത്തു ഞെരിച്ചാണ് കൊലപാതകം നടത്തിയിരുന്നത്.
പ്രദേശത്തെ ഒരാളുടെ സംഭാവനയില്‍ നിന്നുമാണ് പൊലീസ് ഈ കേസ് വീണ്ടും അന്വേഷിച്ചത്. അവര്‍ ഈ ഡിഎന്‍എ സാമ്പിള്‍, ഇത്തരം തെളിയിക്കപ്പെടാതെ മരവിച്ച് കിടക്കുന്ന കേസുകളില്‍ സ്പെഷ്യലൈസ് ചെയ്തിട്ടുള്ള ഓത്രാമിന് കൈമാറി. സാധാരണ ഉപഭോക്തൃ ഡിഎൻഎ ടെസ്റ്റിംഗ് കിറ്റുകൾ ഒരു സാമ്പിളിൽ 750 മുതൽ 1,000 വരെ നാനോഗ്രാം ഡിഎൻഎ ശേഖരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെബ്സൈറ്റില്‍ അപ്‍ലോഡ് ചെയ്യുകയും ജനങ്ങള്‍ക്ക് ലഭ്യമാക്കുകയും ചെയ്യുന്നു.
എന്നാല്‍, ഈ കേസില്‍ 0.12 നാനോഗ്രാം മാത്രമാണ് ലഭിച്ചിരുന്നത്. എന്നാല്‍, ഇതില്‍ നിന്നും പ്രതിയായ ആളുടെ കസിനെ തിരിച്ചറിയാനായി. പിന്നീട് കൂടുതല്‍ പരിശോധനയിലൂടെ പ്രതിയായ ഡാരന്‍ റോയ് മര്‍ച്ചന്‍റ് എന്നയാളെ തിരിച്ചറിഞ്ഞു. 1986 -ലെ ഒരു കൊലപാതക കേസില്‍ ശേഖരിച്ച മര്‍ച്ചന്‍റിന്‍റെ ഡിഎന്‍എ ഉണ്ടായിരുന്നു. അതുമായി ചേര്‍ത്ത് പരിശോധിച്ചപ്പോഴാണ് ഇയാള്‍ തന്നെയാണ് പ്രതിയെന്ന് തിരിച്ചറിയുന്നത്. എന്നാല്‍, അയാള്‍ ശിക്ഷിക്കപ്പെട്ടില്ല. 1995 -ല്‍ അയാള്‍ ആത്മഹത്യ ചെയ്തിരുന്നു.
'ഇത് ഒരു വലിയ നാഴികക്കല്ലായിരുന്നു' ഒത്രാം ചീഫ് എക്സിക്യൂട്ടീവ് ഡേവിഡ് മിത്തൽമാൻ ബിബിസിയോട് പറഞ്ഞു. 'നിങ്ങൾക്ക് ഇത്രയും ചെറിയ അളവിലുള്ള ഡിഎൻഎയിൽ നിന്നും വിവരങ്ങൾ ശേഖരിക്കാൻ കഴിയുമ്പോൾ, ചരിത്രപരമായി തെളിയിക്കപ്പെടാതെ മരവിച്ചു കിടക്കുന്നതും, പരിഹരിക്കാനാവാത്തതുമായി കണക്കാക്കപ്പെടുന്ന മറ്റ് നിരവധി കേസുകൾ തെളിയാൻ ഇത് അവസരമൊരുക്കുന്നു' എന്നും അദ്ദേഹം പറഞ്ഞു.