ഫലസ്തീന്‍കാരും ഇസ്രായേല്‍ സൈന്യവും തമ്മില്‍ സംഘര്‍ഷം നടക്കുന്നതിനിടെയാണ് സംഭവമെന്നും ഇക്കാര്യം സംയുക്തമായി അന്വേഷിക്കുമെന്നും ഇസ്രായേല്‍ വിദേശകാര്യ മന്ത്രി അറിയിച്ചു. എന്നാല്‍, ഫലസ്തീന്‍ പോരാളികളാരും സ്ഥലത്തുണ്ടായിരുന്നില്ലെന്നും സംഘര്‍ഷത്തിലാണ് വെടിവെപ്പെന്ന ഇസ്രായേല്‍ വാദം കള്ളമാണെന്നും ഷിറിനൊപ്പം വെടിയേറ്റ സഹപ്രവര്‍ത്തകന്‍ അലി സമൗദി പറഞ്ഞു.
വെസ്റ്റ് ബാങ്കിലെ ജെനിന്‍ നഗരത്തില്‍ ഇസ്രായേല്‍ സൈനിക നടപടി റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ അല്‍ജസീറ ചാനല്‍ ലേഖികയെ ഇസ്രായേല്‍ സൈന്യം തലയ്ക്ക് വെടിവെച്ചുകൊന്നു. ചാനലിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഷിറിന്‍ അബൂ അഖ്‌ലയാണ് തലയ്ക്ക് വെടിയേറ്റ് ഗുരുതരമായ പരിക്കോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ശേഷം മരിച്ചത്. ഇവര്‍ക്ക് 51 വയസ്സായിരുന്നു.
ഫലസ്തീനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഷിറിന്റെ മരണം ഫലസ്തീന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ സ്ഥിരീകരിച്ചു. അതിനിടെ, ഫലസ്തീന്‍കാരും ഇസ്രായേല്‍ സൈന്യവും തമ്മില്‍ സംഘര്‍ഷം നടക്കുന്നതിനിടെയാണ് സംഭവമെന്നും ഇക്കാര്യം സംയുക്തമായി അന്വേഷിക്കുമെന്നും ഇസ്രായേല്‍ വിദേശകാര്യ മന്ത്രി അറിയിച്ചു. എന്നാല്‍, ഫലസ്തീന്‍ പോരാളികളാരും സ്ഥലത്തുണ്ടായിരുന്നില്ലെന്നും സംഘര്‍ഷത്തിലാണ് വെടിവെപ്പെന്ന ഇസ്രായേല്‍ വാദം കള്ളമാണെന്നും ഷിറിനൊപ്പം വെടിയേറ്റ സഹപ്രവര്‍ത്തകന്‍ അലി സമൗദി പറഞ്ഞു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് മാധ്യമപ്രവര്‍ത്തകരും ഇസ്രായേല്‍ വാദം നിഷേധിച്ചതായി അല്‍ ജസീറ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.

അലി സമൗദി
അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കുവാനെന്ന് പറഞ്ഞ് ജെനിന്‍ നഗരം വളഞ്ഞ ഇസ്രായേല്‍ സൈനികര്‍ ഒരു വീട് വളഞ്ഞ് ആക്രമണം നടത്തുന്നതായി കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് ഷിറിന്‍ വാര്‍ത്താ ബ്യൂറോയില്‍ അയച്ച സന്ദേശത്തില്‍ പറയുന്നു. സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് ഷിറിന്‍ അടക്കമുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ വെടിവെപ്പുണ്ടായത്. സംഘര്‍ഷ സമയത്ത് മാധ്യമപ്രവര്‍ത്തകര്‍ ധരിക്കുന്ന മേല്‍ക്കുപ്പായം ധരിച്ചാണ് ഷിറിന്‍ അടക്കമുള്ള മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ടിംഗ് നടത്തിയത്. ഷെറിന്‍ വെടിയേറ്റ് വീണിട്ടും ഇസ്രായേല്‍ സൈന്യം വെടിവെപ്പ് നിര്‍ത്തിയില്ലെന്ന് അവര്‍ക്കൊപ്പമുണ്ടായിരുന്ന ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തക ഷദ ഹനയിഷ പറഞ്ഞു.
ഷിറിനൊപ്പം റിപ്പോര്‍ട്ടിംഗിലുണ്ടായിരുന്ന അല്‍ ജസീറയുടെ മാധ്യമപ്രവര്‍ത്തകന്‍ അലി സമൗദിക്കാണ് ആദ്യം വെടിയേറ്റത്. തൊട്ടുപിന്നാലെ ഷിറിനും വെടിയേറ്റു. മറ്റുള്ളവര്‍ക്ക് നേരെയും സൈന്യം വെടിവെച്ചതായി കൂടെയുള്ള മാധ്യമപ്രവര്‍ത്തകര്‍ പറയുന്നു. അലി സമൗദിയെയും ഷിറിനെയും ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അലിയുടെ നില തൃപ്തികരമാണെന്നും ഷിറിന്‍ മരിച്ചതായും ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഷിറിന്റെ തലയ്ക്കാണ് വെടിയേറ്റതെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.
ജെനിന്‍ നഗരത്തിലെ ഇസ്രായേലി സൈനിക നടപടി റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ, മാറി നില്‍ക്കാനോ റിപ്പോര്‍ട്ടിംഗ് അവസാനിപ്പിക്കാനോ ആവശ്യപ്പെടാതെ സൈന്യം മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വെടിവെപ്പ് നടത്തുകയായിരുന്നുവെന്ന് പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന അല്‍ജസീറ റിപ്പോര്‍ട്ടര്‍ അലി സമൗദി പറഞ്ഞു. ഫലസ്തീന്‍ ചെറുത്തുനില്‍പ്പ് ഉണ്ടായിരുന്നുവെന്ന ഇസ്രായേല്‍ വാദം നുണയാണെന്നും മാധ്യമപ്രവര്‍ത്തകരെ തന്നെയാണ് സൈന്യം ലക്ഷ്യമിട്ടതെന്നും അദ്ദേഹം അറിയിച്ചു.

ഷിറിന്റെ മൃതദേഹം ആശുപത്രിയില്‍നിന്നും പുറത്തുകൊണ്ടുവരുന്നു
'ഞങ്ങളെല്ലാം മാധ്യമപ്രവര്‍ത്തകരാണെന്ന് തെളിയിക്കുന്ന മേല്‍ക്കുപ്പായവും െഹല്‍മറ്റും ധരിച്ചിരുന്നു. ഫലസ്തീന്‍കാരുമായി ഒരു തരത്തിലുള്ള സംഘര്‍ഷവും അവിടെ ഉണ്ടായിരുന്നില്ല. എന്റെ കണ്‍മുന്നിലാണ് ഷിറിന്‍ വെടിയേറ്റ് വീണത്. വീണിട്ടും സൈന്യം വെടിവെപ്പ് തുടര്‍ന്നതിനാല്‍, അവരെ ഒന്നു താങ്ങിയെടുക്കാന്‍ പോലും എനിക്ക് കഴിഞ്ഞില്ല. ഇസ്രായേല്‍ സൈന്യം കൊല്ലാന്‍ വേണ്ടി തന്നെയാണ് വെടിവെച്ചത്.''ഷിറിനൊപ്പം സംഭവസമയത്തുണ്ടായിരുന്ന ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തക ഷദ ഹനയിഷ പറഞ്ഞു.
അല്‍ ജസീറയുടെ ആദ്യകാല റിപ്പോര്‍ട്ടര്‍മാരില്‍ ഒരാളായിരുന്നു മരിച്ച ഷിറിന്‍. 1997 -ലാണ് അവര്‍ അല്‍ജസീറയില്‍ ജോലിയില്‍ പ്രവേശിച്ചത്. സംഭവത്തിനു തൊട്ടുമുമ്പ് ഷിറിന്‍ അല്‍ജസീറയുടെ റാമല്ലാ ബ്യൂറോയിലേക്ക് അയച്ച സന്ദേശത്തില്‍, ഇസ്രായേല്‍ സൈന്യം ജബ്‌രിയാതിലുള്ള ഒരു വീട് വളഞ്ഞതായും വീഡിയോയും വാര്‍ത്തയും ഉടന്‍ അയക്കാമെന്നും അറിയിച്ചിരുന്നതായി അല്‍ ജസീറാ റിപ്പോര്‍ട്ടില്‍ പറയുന്നു.
അതിനിടെ, മറ്റൊരു സംഭവത്തില്‍ അല്‍ ബിറ നഗരത്തില്‍ 18 വയസ്സുള്ള തായിര്‍ മിസ്‌ലത് യൂസരി എന്ന ഫലസ്തീന്‍ കൗമാരക്കാരനെയും ഇസ്രായേല്‍ സൈന്യം വെടിവെച്ചതായി ഫലസ്തീന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
എ പി വാര്‍ത്താ ഏജന്‍സിയും അല്‍ ജസീറയും പ്രവര്‍ത്തിക്കുന്ന ഗാസയിലെ ഓഫീസ് കഴിഞ്ഞ വര്‍ഷം ഇസ്രായേല്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ തകര്‍ന്നിരുന്നു.
