അലിറ്റാലിയ യൂനിഫോം ധരിച്ച് നിശ്ശബ്ദരായി എത്തിയ അന്‍പത് വനിതാ ജീവനക്കാര്‍ ഇവിടെ നിരന്നു നിന്ന് തങ്ങളുടെ യൂനിഫോം അഴിച്ചു മാറ്റുകയായിരുന്നു.

നിലവിലെ വിമാനക്കമ്പനി പിരിച്ചുവിട്ട് പുതിയ കമ്പനി തുടങ്ങുന്നതിനിടെ ഇറ്റലിയില്‍ വ്യത്യസ്തമായ പ്രതിഷേധം. ഇറ്റലിയുടെ വിമാനക്കമ്പനിയായ അലിറ്റാലിയയില്‍ ജോലി ചെയ്ത ജീവനക്കാര്‍ പൊതുനിരത്തില്‍ വസ്ത്രമഴിച്ചാണ് പ്രതിഷേധിച്ചത്. തങ്ങളെ ജോലിയില്‍ നിന്നും പിരിച്ചുവിടുകയും ശമ്പളം വെട്ടിക്കുറക്കുയും ചെയ്തതിന് എതിരായാണ് അമ്പത് വിമാന ജോലിക്കാരികള്‍ തുണിയഴിച്ച് പ്രതിഷേധിച്ചതെന്ന് സി എന്‍ എന്‍ റിപ്പോര്‍ട്ട് ചെയ്തു. 

ഇറ്റാലിയിലെ പ്രശസ്ത വിമാനക്കമ്പനിയായ അലിറ്റാലിയ ഈ മാസം 14 നാണ് പറക്കല്‍ നിര്‍ത്തിയത്. പാപ്പരായതിനെ തുടര്‍ന്നാണ് വിമാന സര്‍വീസ് അവസാനിപ്പിക്കുന്നത് എന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. ഇതിന് പിന്നാലെ, ഇറ്റാലിയന്‍ സര്‍ക്കാര്‍ പുതിയ വിമാനക്കമ്പനി ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു. ഐടിഎ എയര്‍ലൈന്‍സ് എന്ന് പേരിട്ട പുതിയ വിമാനക്കമ്പനിയുടെ ലോഗോ അടക്കം പ്രകാശനം ചെയ്യുകയും ചെയ്തു. യൂറോപ്യന്‍ യൂനിയനില്‍നിന്നും വന്‍തുക കടമെടുത്താണ് സര്‍ക്കാര്‍ പുതിയ വിമാനക്കമ്പനി ആരംഭിച്ചത്. 

YouTube video player

ഒക്‌ടോബര്‍ 15-ന് ശേഷമുള്ള അലിറ്റാലിയയുടെ വിമാന സര്‍വീസുകള്‍ കമ്പനി നിര്‍ത്തലാക്കിയയിരുന്നു. 110 വിമാനങ്ങളില്‍ 52 എണ്ണം മാത്രം നിലനിര്‍ത്തി. 10,500 വിമാന ജീവനക്കാരില്‍ 2500 പേരെ മാത്രമാണ് കമ്പനി നിലനിര്‍ത്തിയത്. ബാക്കി ജീവനക്കാരെയെല്ലാം പുറത്താക്കി. ഇതില്‍ പെട്ട ഫ്‌ളൈറ്റ് അറ്റന്‍ഡന്റുമാരാണ് സമരത്തിലേക്ക് നീങ്ങിയത്. 

റോമിലെ ടൗണ്‍ ഹാളായ കാംപിഡോഗ്ലിയോയ്ക്ക് മുന്നിലാണ് പ്രതിഷേധ സമരം അരങ്ങേറിയത്. അലിറ്റാലിയ യൂനിഫോം ധരിച്ച് നിശ്ശബ്ദരായി എത്തിയ അന്‍പത് വനിതാ ജീവനക്കാര്‍ ഇവിടെ നിരന്നു നിന്ന് തങ്ങളുടെ യൂനിഫോം അഴിച്ചു മാറ്റുകയായിരുന്നു. അടിവസ്ത്രങ്ങള്‍ മാത്രം ധരിച്ച ജീവനക്കാരികള്‍ തുടര്‍ന്ന് മുദ്രാവാക്യങ്ങള്‍ മുഴക്കി.