തന്‍റെ നായ കുട്ടികൾക്ക് ദോഷകരമായി ഭവിക്കുന്നതൊന്നും താൻ ചെയ്യുന്നില്ലെന്നും തന്നോടുള്ള അസൂയ മൂലമാണ് ഇത്തരത്തിൽ ആളുകൾ പ്രതികരിക്കുന്നതെന്നുമാണ് ഏഞ്ചല ഷൂനോവറിന്‍റെ വാദം.
വളർത്തുമൃഗങ്ങളെ സ്വന്തം വീട്ടിലെ അംഗങ്ങളെ എന്ന പോലെ പരിചരിക്കുന്നത് ഇന്ന് ഒരു പുതുമയുള്ള കാര്യമല്ല. അവയുടെ ആരോഗ്യ സംരക്ഷണത്തിനും മറ്റ് പരിചരണങ്ങൾക്കുമായി എത്ര പണം വേണമെങ്കിലും ചെലവാക്കാൻ മടിയില്ലാത്തവരുമാണ് മൃഗസ്നേഹികളായ ഉടമകളിൽ പലരും. അത്തരത്തിൽ അമേരിക്കൻ സ്വദേശിയായ ഒരു യുവതി തന്‍റെ നായ്ക്കളുടെ പരിചരണത്തിനായി ഓരോ വർഷവും സമ്പാദ്യത്തിൽ നിന്നും മാറ്റിവയ്ക്കുന്നത് ഭീമമായ തുക. സ്വന്തം മക്കളെയെന്ന പോലെയാണ് ഇവർ തന്‍റെ നായ്ക്കുട്ടികളെയും പരിചരിക്കുന്നത്. പ്രത്യേകമായ രീതിയിൽ രോമങ്ങൾ വെട്ടിയൊതുക്കിയും ശരീരത്തിൽ കളർ ചെയ്തുമൊക്കെ കാഴ്ചക്കാരിൽ കൗതുകം ഉണർത്തുന്ന രീതിയിലാണ് ഇവർ തന്‍റെ നായക്കുട്ടികളെ സംരക്ഷിക്കുന്നത്.
എന്നാൽ, വളർത്തു മൃഗങ്ങളെ ഇത്തരത്തിൽ പരിചരിക്കുന്നത് ഒരുതരത്തിൽ മൃഗപീഡനം തന്നെയാണെന്ന് സാമൂഹിക മാധ്യമ ഉപയോക്താക്കളായ മറ്റൊരു കൂട്ടം മൃഗസ്നേഹികൾ ആരോപിക്കുന്നു. അമേരിക്കയിലെ സാന്‍റിയാഗോ സ്വദേശിയായ ഏഞ്ചല ഷൂനോവർ എന്ന സ്ത്രീയാണ് തന്‍റെ ആക്സസറീസുകളുമായി ചേരുന്ന രീതിയിൽ നായ്ക്കുട്ടികളെ പ്രത്യേകം കളർ ചെയ്ത് ഒരുക്കിയ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്. നീലയും പിങ്കും നിറത്തിലുള്ള പ്രത്യേക നിറങ്ങള്‍ ഷെയ്ഡായാണ് ഇവർ തന്‍റെ നായ് കുട്ടികൾക്ക് നൽകിയത്. ഇത് തന്‍റെ നായക്കുട്ടികളെ കൂടുതൽ മനോഹരമാക്കുന്നുവെന്ന് പറഞ്ഞ് കൊണ്ടാണ് അവർ സാമൂഹിക മാധ്യമങ്ങളില്‍ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. എന്നാൽ വലിയ വിമർശനമാണ് മൃഗസ്നേഹികളായ ഒരു കൂട്ടം സാമൂഹിക മാധ്യമ ഉപയോക്താക്കളിൽ നിന്നും ഇവർക്ക് നേരിടേണ്ടി വന്നത്.
പ്രൊഫഷണൽ മത്സ്യകന്യകയാകാൻ ഇംഗ്ലീഷ് ടീച്ചര്‍, ജോലി ഉപേക്ഷിച്ചു !
മൃഗങ്ങളെ അവയുടെ സ്വാഭാവികമായ രീതിയിൽ സംരക്ഷിക്കുകയാണ് വേണ്ടതെന്നും ഇത്തരത്തിൽ കൃത്രിമത്തങ്ങൾ അടിച്ചേൽപ്പിക്കുന്നത് ഒരുതരത്തിൽ മൃഗപീഡനമാണെന്നും നെറ്റിസൺസ് ആരോപിച്ചു. ഓരോ വർഷവും വ്യത്യസ്തമായ രീതിയിൽ തന്‍റെ നായ്ക്കളുടെ രോമം കളർ ചെയ്യുന്നതിനായി ഏഞ്ചല ആയിരക്കണക്കിന് രൂപയാണ് ചെലവഴിക്കുന്നത്. തന്‍റെ സമ്പാദ്യത്തിന്‍റെ ഒരു വിഹിതം മുഴുവൻ ഇവർ നായകളുടെ പരിചരണത്തിനായാണ് മാറ്റിവെച്ചിരിക്കുന്നത്. സാമൂഹിക മാധ്യമ വിമർശനങ്ങളെ താൻ വക വയ്ക്കുന്നില്ലെന്നും ഏഞ്ചല പറയുന്നു. തന്‍റെ നായ കുട്ടികൾക്ക് ദോഷകരമായി ഭവിക്കുന്നതൊന്നും താൻ ചെയ്യുന്നില്ലെന്നും തന്നോടുള്ള അസൂയ മൂലമാണ് ഇത്തരത്തിൽ ആളുകൾ പ്രതികരിക്കുന്നതെന്നുമാണ് അവരുടെ വാദം.
