70000 രൂപയ്ക്ക് പക്ഷിയെ വിൽപ്പനയ്ക്ക് വച്ചിരിക്കുകയായിരുന്നു സയ്ദ്. ചോദ്യം ചെയ്യലിൽ മറ്റൊരു പക്ഷികച്ചവടക്കാരനിൽ നിന്നും 50,000 രൂപയ്ക്ക് വാങ്ങിയതാണ് താൻ ഈ പക്ഷിയെ എന്നായിരുന്നു സയ്ദ് പറഞ്ഞത്.
പക്ഷികൾക്കും മൃഗങ്ങൾക്കും ഇപ്പോൾ വലിയ ഡിമാൻഡാണ്. അതുപോലെ വലിയ പണം കൊടുത്ത് വാങ്ങിയ ഒരു പക്ഷി പറന്നുപോവുകയും വീണ്ടും വിൽക്കപ്പെടുകയും ഒടുവിൽ മുൻ ഉടമയുടെ കയ്യിൽ തന്നെ തിരികെ എത്തുകയും ചെയ്ത ഒരു സംഭവമാണ് ഇപ്പോൾ വാർത്തയാവുന്നത്.
ഹൈദരാബാദ് നിന്നുള്ള ഒരാൾ 1.3 ലക്ഷം രൂപ കൊടുത്ത് ഓസ്ട്രേലിയയിൽ നിന്നും ഇറക്കുമതി ചെയ്ത ഓസ്‌ട്രേലിയൻ ഗാല കോക്കറ്റൂ ആണ് ഉടമയുടെ അടുത്ത് നിന്നും പറന്നു പോയത്. കോഫി ഷോപ്പ് നടത്തുന്ന ജൂബിലി ഹിൽസ് റോഡ് നമ്പർ -44 ലെ നരേന്ദ്ര ചാരി ഓസ്‌ട്രേലിയയിൽ നിന്നും ഇറക്കുമതി ചെയ്തതായിരുന്നു ഈ പക്ഷിയെ. എന്നാൽ, അധിക കാലം ഈ പക്ഷിയെ കൂട്ടിലിട്ട് വളർത്താൻ ഉടമയ്ക്ക് സാധിച്ചില്ല. സപ്തംബർ 22 -ന് നരേന്ദ്ര ഭക്ഷണം കൊടുക്കവേ പക്ഷി കൂട്ടിൽ നിന്നും പറന്നുപോയി.
ഒരു ദിവസം മൊത്തം പരിസരപ്രദേശങ്ങളിൽ അന്വേഷിച്ചിട്ടും പക്ഷിയെ കണ്ടെത്താൻ സാധിക്കാതെ വന്നതോടെ നരേന്ദ്ര പൊലീസിൽ പരാതി നൽകി. പക്ഷിയുടെ ചിത്രത്തിനൊപ്പം തന്നെ അതിനെ ഇറക്കുമതി ചെയ്തതിന്റെ രേഖകൾ, അതിനെ കുറിച്ചുള്ള മുഴുവൻ വിവരങ്ങൾ എന്നിവയും അദ്ദേഹം പൊലീസിന് സമർപ്പിച്ചു.
ആ സമയത്ത് തന്നെയാണ് വളരെ യാദൃച്ഛികമായി പക്ഷിസ്നേഹിയായ സയ്ദ് മുജാഹിദ് എന്നൊരാൾ തന്റെ വാട്ട്സാപ്പ് സ്റ്റോറിയായി ഇതേ പക്ഷിയുടെ ചിത്രം പങ്ക് വച്ചത്. അടുത്ത ദിവസമാണ് ഒരു പക്ഷി കച്ചവടക്കാരനിൽ നിന്നും ഇതേ കുറിച്ചുള്ള വിവരം പൊലീസിന് കിട്ടുന്നത്.
70000 രൂപയ്ക്ക് പക്ഷിയെ വിൽപ്പനയ്ക്ക് വച്ചിരിക്കുകയായിരുന്നു സയ്ദ്. ചോദ്യം ചെയ്യലിൽ മറ്റൊരു പക്ഷികച്ചവടക്കാരനിൽ നിന്നും 50,000 രൂപയ്ക്ക് വാങ്ങിയതാണ് താൻ ഈ പക്ഷിയെ എന്നായിരുന്നു സയ്ദ് പറഞ്ഞത്. സയ്ദിന് പക്ഷിയെ വിറ്റ കച്ചവടക്കാരൻ അയാളോട് പറഞ്ഞതാവട്ടെ താനിത് 30,000 രൂപയ്ക്ക് മറ്റൊരു പക്ഷി കച്ചവടക്കാരനിൽ നിന്നും വാങ്ങിയതാണ് എന്നും.
എന്തായാലും പൊലീസിൽ പരാതി നൽകി 24 മണിക്കൂറിനകം ഉടമയ്ക്ക് തന്റെ പക്ഷിയെ തിരികെ കിട്ടി. അതേസമയം തന്നെ വിദേശത്ത് നിന്നുള്ള പക്ഷികൾക്ക് ഹൈദരാബാദിൽ വലിയ ഡിമാൻഡാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:

