കഴിഞ്ഞയാഴ്ച ചില പാകിസ്ഥാൻ, തുർക്കി വിദ്യാർഥികൾ ഉക്രെയ്നിലെ അയൽരാജ്യങ്ങളിലേക്ക് കടക്കാൻ ഇന്ത്യൻ പതാക ഉപയോഗിച്ചിരുന്നതായും റിപ്പോർട്ടുകൾ വന്നിരുന്നു. 

റഷ്യയും യുക്രൈനും തമ്മിലുള്ള സംഘർഷം(Russia Ukraine crisis) രൂക്ഷമാകുന്നതിനിടെ, യുദ്ധത്തിൽ കുടുങ്ങിയ പാകിസ്ഥാൻ വിദ്യാർത്ഥിനി(Pakistani student)യെ ഇന്ത്യൻ അധികൃതർ രക്ഷപ്പെടുത്തി. അസ്മ ഷഫീഖ്(Asma Shafique) എന്ന വിദ്യാർത്ഥിനി ഉടൻ തന്നെ കുടുംബത്തോടൊപ്പം ചേരും. ഇന്ത്യൻ അധികാരികൾ രക്ഷപ്പെടുത്തിയ അവൾ രാജ്യത്തിന് പുറത്തേക്ക് കടക്കാനായി പടിഞ്ഞാറൻ യുക്രൈനിലേക്കുള്ള യാത്രയിലാണ് ഇപ്പോൾ.

Add Asianetnews as a Preferred SourcegooglePreferred

ഇന്ത്യൻ അധികൃതർ അവളെ രക്ഷപ്പെടുത്തിയതിന് ശേഷം, കീവിലെ ഇന്ത്യൻ എംബസിയോടും പ്രധാനമന്ത്രി നരേന്ദ്ര മോദിNarendra Modi)യോടും അവൾ നന്ദി അറിയിച്ചു. "ഞങ്ങൾ വളരെ വിഷമകരമായ സാഹചര്യത്തിൽ കുടുങ്ങിപ്പോയിരുന്നു. ഞങ്ങളെ രക്ഷപ്പെടുത്തിയതിന് കീവിലെ ഇന്ത്യൻ എംബസിയോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ഞങ്ങൾ നന്ദി അറിയിക്കുന്നു. പിന്തുണയ്ക്ക് വളരെയധികം നന്ദി. ഇന്ത്യൻ എംബസി മൂലം ഞങ്ങൾ സുരക്ഷിതമായി വീട്ടിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു" അവൾ പറഞ്ഞു.

ഇതാദ്യമായല്ല ഒരു വിദേശ പൗരനെ ഇന്ത്യ രക്ഷിക്കുന്നത്. നേരത്തെ, ഒരു ബംഗ്ലാദേശ് പൗരനെ ഇന്ത്യ അവിടെ നിന്ന് സുരക്ഷിതമായി ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം (എംഇഎ) അറിയിച്ചു. ഓപ്പറേഷൻ ഗംഗയുടെ കീഴിൽ ഒരു നേപ്പാളി പൗരൻ ഇന്ത്യൻ വിമാനത്തിൽ വരുമെന്ന് പിന്നീട് അറിയിച്ചിരുന്നു. ഇന്ത്യൻ അധികാരികൾ യുക്രൈനിൽ നിന്ന് ഒഴിപ്പിച്ച ആദ്യത്തെ നേപ്പാളി പൗരനായ റോഷൻ ഝായും ഇന്ത്യൻ സർക്കാരിന്റെ പിന്തുണക്ക് നന്ദി അറിയിച്ചതായി കാഠ്മണ്ഡു പോസ്റ്റ് റിപ്പോർട്ട് ചെയ്തിരുന്നു. പിന്നീട് ഏഴ് നേപ്പാളികളെ കൂടി ഇന്ത്യൻ സർക്കാർ പോളണ്ടിൽ നിന്ന് രക്ഷപ്പെടുത്തിയതായി കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസി അറിയിച്ചിരുന്നു.

കഴിഞ്ഞയാഴ്ച ചില പാകിസ്ഥാൻ, തുർക്കി വിദ്യാർഥികൾ ഉക്രെയ്നിലെ അയൽരാജ്യങ്ങളിലേക്ക് കടക്കാൻ ഇന്ത്യൻ പതാക ഉപയോഗിച്ചിരുന്നതായും റിപ്പോർട്ടുകൾ വന്നിരുന്നു. അതുപോലെ, അടുത്തിടെ യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയ പാകിസ്ഥാൻ വിദ്യാർത്ഥിനി മിഷ അർഷാദ്, റഷ്യയുടെ സൈനിക അധിനിവേശത്തെത്തുടർന്ന് തങ്ങളെ ഒഴിപ്പിക്കാൻ പാകിസ്ഥാൻ ഭരണകൂടം ഒന്നും ചെയ്തില്ലെന്ന് ആരോപിച്ചിരുന്നു. മിഷയുടെ അഭിപ്രായത്തിൽ, യുക്രൈനിൽ നിന്ന് പലായനം ചെയ്യാൻ ഇന്ത്യൻ എംബസിയാണ് സഹായിച്ചത്. ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വേണ്ടി തയ്യാറാക്കിയ ബസിൽ അവളെ കയറാൻ ഇന്ത്യൻ എംബസി അധികൃതർ അനുവദിച്ചു. നിറയെ ഇന്ത്യൻ വിദ്യാർത്ഥികളുള്ള ബസിലെ ഒരേയൊരു പാകിസ്ഥാനി താനാണെന്ന് മിഷ അർഷാദ് അവകാശപ്പെട്ടു. തുടർന്ന് ടെർനോപിൽ നഗരത്തിലെത്താൻ കഴിഞ്ഞുവെന്നും അവൾ കൂട്ടിച്ചേർത്തു.