ബെംഗളൂരുവിൽ ഐടി ഇൻ്റേണായി ജോലി ചെയ്യുന്ന യുവാവിന്റെ ശമ്പളം കേട്ട് സഹതാപം തോന്നി. യാത്രാക്കൂലിയിൽ ഇളവ് നൽകി ഓട്ടോ ഡ്രൈവർ. മീറ്ററിൽ കാണിച്ച തുകയേക്കാൾ കുറച്ച് പണം മതിയെന്നാണ് ഡ്രൈവര്‍ പറഞ്ഞത്.
മിക്കവാറും വലിയ വലിയ നഗരങ്ങളിൽ കേൾക്കുന്ന പ്രധാന പരാതിയാണ് ഓട്ടോ ഡ്രൈവർമാർ ഓട്ടോ ചാർജ്ജിൽ അധികം തുക ഈടാക്കുന്നു എന്നത്. എന്നാൽ, അതിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. ബെംഗളൂരുവിലുള്ള ഓജസ് ശർമ്മ എന്ന യുവാവ് പങ്കുവെച്ച അനുഭവമാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. മീറ്ററിൽ കാണിച്ച തുകയേക്കാൾ കുറച്ച് പണം നൽകിയാൽ മതിയെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ കുറിച്ചാണ് യുവാവിന്റെ പോസ്റ്റ്. എന്നാൽ, ഓട്ടോ ഡ്രൈവർ അങ്ങനെ പറയാനുണ്ടായ സാഹചര്യമാണ് ഒരേസമയം ആളുകളെ ചിരിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നത്.
ഓഫീസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഐടി മേഖലയിൽ ഇൻ്റേൺ ആയി ജോലി ചെയ്യുന്ന ഓജസ്. യാത്രയ്ക്കിടയിൽ ഓട്ടോ ഡ്രൈവറുമായി യുവാവ് സംസാരിക്കുകയായിരുന്നു. സാധാരണയായി തുടങ്ങിയ സംഭാഷണം ഓജസ്സിന്റെ ശമ്പളത്തിലെത്തി നിന്നു. ഐടി മേഖലയിലായതുകൊണ്ട് ഓജസിന് വലിയ ശമ്പളം ലഭിക്കുന്നുണ്ടാകുമെന്നാണ് ഡ്രൈവർ കരുതിയത്. എന്നാൽ ഓജസ് തന്റെ സ്റ്റൈപ്പൻഡ് തുക എത്രയാണെന്ന് പറഞ്ഞപ്പോൾ ഡ്രൈവർ ശരിക്കും അമ്പരന്നുപോയി.
'ഇത്രയും കുറവോ?' എന്നായിരുന്നു ആശ്ചര്യത്തോടെ ഡ്രൈവർ തിരിച്ചു ചോദിച്ചത്. താൻ ഓട്ടോ ഓടിച്ച് ദിവസം 1000 മുതൽ 2000 രൂപ വരെ സമ്പാദിക്കുന്നുണ്ടെന്നും ഡ്രൈവർ കൂട്ടിച്ചേർത്തു. ഓട്ടോയിൽ നിന്നും ഇറങ്ങിയപ്പോൾ മീറ്ററിൽ 443 രൂപ ആണ് കാണിച്ചത്. പണം നൽകാനായി ഓജസ് ക്യുആർ കോഡ് ചോദിച്ചപ്പോൾ ഡ്രൈവർ പറഞ്ഞത്, 'ഭയ്യാ, നിങ്ങൾ 400 രൂപ തന്നാൽ മതി' എന്നാണ്. എന്നാൽ, ഓജസ് 443 രൂപ തന്നെ നൽകി. ഇന്നും നല്ല മനുഷ്യർ നമുക്കിടയിലുണ്ടെന്ന തിരിച്ചറിവാണ് ആ യാത്ര നൽകിയത് എന്നും ഓജസ് പറയുന്നു. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്. ശമ്പളം കുറവാണ് എന്ന് കേട്ടപ്പോൾ ഓട്ടോ നിരക്ക് കുറക്കാൻ കാണിച്ച മനസിനെ പലരും അഭിനന്ദിച്ചു. അതേസമയം, സമാനമായ അനുഭവങ്ങളും പലരും പങ്കുവച്ചു.
