Asianet News MalayalamAsianet News Malayalam

India@75 : ദേശീയപ്രസ്ഥാനത്തിനു പുതുജീവൻ നൽകിയ ബാർദോളി

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് ആരംഭിച്ച ഇന്ത്യ@75 കാമ്പെയിനിന്റെ ഭാഗമായി തയ്യാറാക്കുന്ന 'സ്വാതന്ത്ര്യസ്പര്‍ശം' പരിപാടിയില്‍ ഇന്ന് ബാർദോളി സത്യാഗ്രഹം.

Bardoli Satyagraha india@75 special story
Author
Thiruvananthapuram, First Published Jun 26, 2022, 12:28 PM IST

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിനു കർഷകജനതയുടെ പിന്തുണയിലൂടെ പുതിയ ഊർജ്ജം നൽകിയ ഒന്നാണ് ബാർദോളി സത്യാഗ്രഹം. 1922 -ലെ ചൗരി ചൗരാ അക്രമസംഭവങ്ങളെ തുടർന്ന് നിസ്സഹകരണപ്രസ്ഥാനം ഗാന്ധിജി പിൻവലിച്ചതോടെ സ്വാതന്ത്ര്യസമരം തളർന്നുപോയിരുന്നു. ദേശീയപ്രസ്ഥാനം ഈ മാന്ദ്യഘട്ടം മറികടന്നത് ബാർദോളി സത്യാഗ്രഹത്തിലൂടെയാണ്. 

ഗുജറാത്തിലെ സൂറത്തിനടുത്തുള്ള കർഷക ഗ്രാമം ആയിരുന്നു ബാർദോളി. ബ്രിട്ടീഷ് അധികാരികൾ ഒരു മുന്നറിയിപ്പും ഇല്ലാതെ ഇവിടെ ഭൂമിനികുതി ഒറ്റയടിക്ക് 30 ശതമാനം വർദ്ധിപ്പിച്ചു. മുമ്പ് തന്നെ പല ദുരിതങ്ങളിലൂടെയും കടന്നു പോയിരുന്ന കർഷക ജനതയ്ക്ക് ഈ ആഘാതം ദുസ്സഹമായിരുന്നു. കർഷകരുടെ  പ്രശ്നങ്ങൾ മനസ്സിലാക്കി അഹമ്മദാബാദ്  മുനിസിപ്പാലിറ്റി അദ്ധ്യക്ഷനായിരുന്ന വല്ലഭായ് പട്ടേൽ ബാർദോളിയിലെത്തി അവരെ സംഘടിപ്പിച്ചു. ഗാന്ധിജിയുടെ സമ്പൂർണ പിന്തുണയോടെ കർഷകരെ പട്ടേൽ സത്യാഗ്രഹസമരത്തിലേക്ക്  ആനയിച്ചു. നികുതി അടയ്ക്കില്ലെന്ന് അവർ പ്രഖ്യാപിച്ചു. 

നികുതി കുറയ്ക്കണമെന്ന പട്ടേലിന്റെ അപേക്ഷ ബോംബെ ഗവർണർ നിരസിച്ചു. അധികാരികൾ ബലം പ്രയോഗിച്ച് ഇത് നേരിട്ടു. അറസ്റ്റും ഭൂമി ബലം പ്രയോഗിച്ച് പിടിച്ചെടുക്കാനും ലേലം ചെയ്യാനുമൊക്കെയായി നീക്കം. പക്ഷെ, കർഷകർ പിടിച്ചുനിന്നു. അധികാരികളുടെ ഒരു തന്ത്രവും ഫലിച്ചില്ല. അവസാനം ബ്രിട്ടീഷ് സർക്കാർ ഭൂനികുതി വർദ്ധന പരിശോധിക്കാൻ മാക്‌സ്‌വെൽ-ബ്രൂം ഫീൽഡ് കമ്മീഷനെ  നിയോഗിച്ചു. വർദ്ധന അന്യായമെന്ന് കമ്മീഷൻ കണ്ടെത്തിയതോടെ നികുതി കുറിക്കപ്പെട്ടു. സമരം വിജയിച്ചു. ബാർദോളി സമര നായകൻ വല്ലഭായ് പട്ടേലിനു  നായകൻ എന്നർഥം വരുന്ന സർദാർ എന്ന വിശേഷണം കർഷകർ നൽകുന്നത് ഈ പ്രക്ഷോഭത്തോടെയാണ്.  ബാർദോളി വിജയം ദേശീയപ്രസ്ഥാനത്തിനു പുതുജീവൻ  നൽകി.

Follow Us:
Download App:
  • android
  • ios