ന്യൂസിലാന്റിലെ ജൈവവൈവിധ്യത്തെക്കുറിച്ചും വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളെക്കുറിച്ചും അവബോധം വളർത്തുന്നതിനുള്ള ഒരു മാർഗമായാണ് 'ബേർഡ് ഓഫ് ദി ഇയർ' മത്സരം കാണുന്നത്.
ഒരു വവ്വാലി(bat)നെ ന്യൂസിലൻഡി(New Zealand)ന്റെ ഈ വർഷത്തെ 'പക്ഷി'യായി(Bird of the year) തെരഞ്ഞെടുത്തു. ഒരു ഓൺലൈൻ വോട്ടെടുപ്പിനെ തുടർന്നാണ് വവ്വാല്‍ ഈ കിരീടം ചൂടിയത്. വംശനാശഭീഷണി നേരിടുന്ന ഒരു ജീവി എന്ന നിലയിലാണ് വവ്വാലിനെ മത്സരത്തിൽ സംഘാടകർ ഉൾപ്പെടുത്തിയത്. എന്നാൽ, വിജയം ചിലരെ അലോസരപ്പെടുത്തിയിട്ടുണ്ട്. രോഷാകുലരായ പക്ഷിപ്രേമികൾ ട്വിറ്ററിൽ ഒച്ചപ്പാടുണ്ടാക്കി. മത്സരം വല്ലാത്ത പ്രഹസനമായിപ്പോയി, വോട്ടെടുപ്പിൽ കൃത്രിമം നടന്നു എന്നൊക്കെയാണ് അവരുടെ പരാതി. എന്നാല്‍, ഇത് വളരെ അത്യാവശ്യമായ വിജയം ആയിരുന്നു എന്നാണ് സോഷ്യല്‍ മീഡിയയിലെ ചിലര്‍ പറഞ്ഞത്.
എന്നാൽ, കൊറോണ വൈറസ് പാൻഡെമിക്കിന്റെ പശ്ചാത്തലത്തിൽ വവ്വാലിനെ ഉൾപ്പെടുത്തിയത് അതിന്റെ പ്രതിച്ഛായ വീണ്ടെടുക്കാനുള്ള ശ്രമമല്ലെന്ന് എല്ലാ വർഷവും മത്സരം സംഘടിപ്പിക്കുന്ന പരിസ്ഥിതി ഗ്രൂപ്പായ ഫോറസ്റ്റ് ആൻഡ് ബേർഡ് പറഞ്ഞു. വക്താവ് ലോറ കീവൻ പ്രസ്താവനയിൽ പറഞ്ഞത് അത് വവ്വാലുകളുടെ ആവാസവ്യവസ്ഥ അടക്കം തിരികെ പിടിക്കാന്‍ പ്രചോദനമാവും എന്നാണ്.
ന്യൂസിലാന്റിലെ ജൈവവൈവിധ്യത്തെക്കുറിച്ചും വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളെക്കുറിച്ചും അവബോധം വളർത്തുന്നതിനുള്ള ഒരു മാർഗമായാണ് 'ബേർഡ് ഓഫ് ദി ഇയർ' മത്സരം കാണുന്നത്. പക്ഷികളെ പോലെ തന്നെ വവ്വാലുകളും പലതരം ഭീഷണികള്‍ നേരിടുന്നു എന്നും അതിനാലാണ് അവയെ കൂടി ഈ മത്സരത്തില്‍ ഉള്‍പ്പെടുത്തിയത് എന്നും സംഘാടകര്‍ പറയുന്നു.
പെരുവിരലിന്റെ വലിപ്പം മാത്രമുള്ള പെകപെക-ടൗ-റോയ എന്നും അറിയപ്പെടുന്ന നീണ്ട വാലുള്ള വവ്വാൽ, ഒരു തത്തയെ തോൽപ്പിച്ചാണ് കിരീടം നേടിയത്. 56,700 -ലധികം ആളുകൾ വോട്ട് രേഖപ്പെടുത്തി, വവ്വാലിനായി 7,000 -ത്തിലധികം പേരും കഴിഞ്ഞ വർഷം മത്സരത്തിൽ വിജയിച്ച കക്കാപ്പോയ്ക്ക് 4,000 -ത്തിലധികം പേരും വോട്ട് ചെയ്തു.
ഇതാദ്യമായിട്ടല്ല, ഈ മത്സരം ഒരു വിവാദത്തിലേക്ക് പോകുന്നത്. 2019 -ല്‍ മത്സരത്തിൽ നൂറുകണക്കിന് വോട്ടുകള്‍ റഷ്യയില്‍ നിന്നും വന്നതായി കണ്ടെത്തിയിരുന്നു. വോട്ടിൽ കൃത്രിമം കാണിക്കാനുള്ള ഹാക്കർമാർക്ക് പകരം റഷ്യൻ പക്ഷി പ്രേമികളിൽ നിന്നാണ് ഇവ വന്നതെന്ന് സംഘാടകർ പിന്നീട് കണ്ടെത്തി.
