180 വർഷങ്ങൾക്കുശേഷം ആ പക്ഷിയെ വീണ്ടും കണ്ടെത്തി, അത്ഭുതത്തില്‍ ഗവേഷകര്‍
തവിട്ട്, ചാരനിറത്തിലുള്ള തൂവലുകൾ ഉള്ള ഈ പക്ഷിയെ കുറിച്ച് വളരെക്കുറച്ചേ മാത്രമേ അറിയൂവെന്ന് പേപ്പറിൽ പറയുന്നു. അതിനെ കണ്ടെത്തിയ സ്ഥലത്തേക്ക് യാത്ര പോകാൻ ഗവേഷകർ പദ്ധതിയിടുന്നെങ്കിലും, കൊവിഡ് -19 യാത്രാ നിയന്ത്രണങ്ങൾ കാര്യങ്ങളെ മന്ദഗതിയിലാക്കിയേക്കാം.
1840 -കളിൽ ഈസ്റ്റ് ഇൻഡീസിലേക്കുള്ള ഒരു യാത്രയിലാണ് ഇതുവരെ കാണാത്ത ഒരു പക്ഷിയെ നെപ്പോളിയന്റെ അനന്തരവൻ ചാൾസ് ലൂസിയൻ ബോണപാർട്ടെ ആദ്യമായി കണ്ടെത്തുന്നത്. ഇതിനെ അദ്ദേഹം ശാസ്ത്ര ലോകത്തിന് പരിചയപ്പെടുത്തുകയും, ബ്ലാക്ക് ബ്രോഡ് ബാബ്ലർ (Black-browed babbler) എന്ന് നാമകരണം ചെയ്യുകയും ചെയ്തു. എന്നാൽ, പിന്നീട് ഒരിക്കലും ആ കാടുകളിൽ അതിനെ കണ്ടെത്താൻ കഴിഞ്ഞില്ല. എന്നാൽ ഇപ്പോൾ ഏകദേശം 180 വർഷങ്ങൾക്ക് ശേഷം ബോർണിയോയിലെ മഴക്കാടുകളിൽ അവയെ വീണ്ടും കണ്ടെത്തിയിരിക്കുന്നു. വംശനാശം സംഭവിച്ചതായി പണ്ടേ കരുതിയിരുന്ന ഈ പക്ഷിയെ വീണ്ടും കണ്ടെത്തിയതിന്റെ സന്തോഷത്തിലാണ് സംരക്ഷണ വിദഗ്ധർ.
കഴിഞ്ഞ വർഷം അവസാനത്തോടെ, ഇന്തോനേഷ്യൻ ബോർണിയോയിലെ രണ്ടുപേർ ഇതുവരെ കാണാത്ത ഒരു പക്ഷിയെ കാണാൻ ഇടയാവുകയും, കൈപ്പത്തിയുടെ വലിപ്പമുള്ള അതിന്റെ ചിത്രങ്ങൾ എടുക്കുകയും ചെയ്തു. ഇന്തോനേഷ്യയിലെ തെക്കൻ കലിമന്തൻ പ്രവിശ്യയിൽ കഴിഞ്ഞ ഒക്ടോബറിൽ മുഹമ്മദ് സുരാന്റോ, മുഹമ്മദ് റിസ്കി ഫൗസാൻ എന്നിവരാണ് പക്ഷിയുടെ ചിത്രങ്ങൾ എടുത്ത്, പുറത്തു വിട്ടത്. പക്ഷി നിരീക്ഷണ ഗ്രൂപ്പുകൾക്ക് ചിത്രങ്ങൾ കണ്ടത്തോടെ അത് കറുത്ത ബ്രോഡ് ബാബ്ലറാണെന്ന് തിരിച്ചറിഞ്ഞു. "ഈ പക്ഷിയെ ഇന്തോനേഷ്യൻ പക്ഷിശാസ്ത്രത്തിലെ ഏറ്റവും വലിയ പ്രഹേളിക എന്നാണ് വിളിക്കുന്നത്. ഇതിന് വംശനാശം സംഭവിച്ചിട്ടില്ലെന്നും ഇപ്പോഴും താഴ്ന്ന പ്രദേശങ്ങളിലെ വനങ്ങളിൽ അത് ജീവിക്കുന്നുവെന്നും അറിയുന്നത് സന്തോഷകരമായ ഒരു കാര്യമാണ്" ബേർഡിംഗ് ഏഷ്യ ജേണലിൽ കണ്ടെത്തലിനെക്കുറിച്ച് എഴുതിയ പഞ്ജി ഗുസ്തി അക്ബർ പറഞ്ഞു.
തവിട്ട്, ചാരനിറത്തിലുള്ള തൂവലുകൾ ഉള്ള ഈ പക്ഷിയെ കുറിച്ച് വളരെക്കുറച്ചേ മാത്രമേ അറിയൂവെന്ന് പേപ്പറിൽ പറയുന്നു. അതിനെ കണ്ടെത്തിയ സ്ഥലത്തേക്ക് യാത്ര പോകാൻ ഗവേഷകർ പദ്ധതിയിടുന്നെങ്കിലും, കൊവിഡ് -19 യാത്രാ നിയന്ത്രണങ്ങൾ കാര്യങ്ങളെ മന്ദഗതിയിലാക്കിയേക്കാം. "ബാബ്ലറിനെയും മറ്റ് ജീവജാലങ്ങളെയും സംരക്ഷിക്കുന്നതിനായി ഈ വനങ്ങൾ സുരക്ഷിതമാക്കാൻ സംരക്ഷണ പ്രവർത്തകർക്ക് ഇപ്പോൾ കൂടുതൽ അവസരമുണ്ട്" പേപ്പറിന്റെ സഹരചയിതാവും സിംഗപ്പൂർ ആസ്ഥാനമായുള്ള ബേർഡ് ലൈഫ് ഇന്റർനാഷണലിന്റെ സംരക്ഷകനുമായ ഡിംഗ് ലി യോംഗ് പറഞ്ഞു. ലോകമെമ്പാടുമുള്ള 150 -ലധികം ഇനം പക്ഷികളെ കഴിഞ്ഞ ദശകത്തിൽ "നഷ്ടപ്പെട്ടു" എന്ന് കണക്കാക്കുന്നതായി സംരക്ഷണ വിദഗ്ധർ പറയുന്നു. ഇതുപോലുള്ള കണ്ടെത്തലുകൾ കാലങ്ങളായി ശാസ്ത്രത്തിന് നഷ്ടപ്പെട്ടു എന്ന് കരുതുന്ന മറ്റ് ജീവികളെ കണ്ടെത്താനുള്ള ആത്മവിശ്വാസം നൽകുന്നുവെന്ന് ഗ്ലോബൽ വൈൽഡ്‌ലൈഫ് കൺസർവേഷൻ സീനിയർ ഡയറക്ടർ ഓഫ് സ്പീഷീസ് കൺസർവേഷൻ ബാർണി ലോംഗ് പറഞ്ഞു.