കനത്ത യുദ്ധം നടക്കുന്ന തെക്കന്‍ അഫ്ഗാനിസ്താനിലെ ഹെല്‍മന്ദ് പ്രവിശ്യയിലാണ് താലിബാന്‍ കേന്ദ്രങ്ങളില്‍ അഫ്ഗാന്‍ സേന രൂക്ഷമായ വ്യോമാക്രമണം നടത്തിയതെന്ന് അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയം ട്വീറ്റ് ചെയ്തു.  ആക്രമണങ്ങളില്‍ പ്രവിശ്യാ കമാണ്ടറടക്കം 94 താലിബാന്‍കാര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്ക് പറ്റിയതായും പ്രതിരോധ വക്താവ് അറിയിച്ചു. 

അമേരിക്കന്‍ സൈന്യം പിന്‍വാങ്ങിയതിനു പിന്നാലെ, ഒളിയിടങ്ങളില്‍നിന്നിറങ്ങി അഫ്ഗാനിസ്താന്റെ വിവിധ ഭാഗങ്ങള്‍ പിടിച്ചെടുത്ത് മുന്നേറുന്ന താലിബാന്‍ ഭീകരര്‍ക്ക് തിരിച്ചടി. രാജ്യത്തിന്റെ പാതിയോളം ഭാഗങ്ങള്‍ പിടിച്ചെടുത്തു മുന്നേറുന്ന താലിബാന് വ്യോമാക്രമണത്തിലൂടെയാണ് അഫ്ഗാന്‍ സൈന്യം മറുപടി നല്‍കിയത്. മുതിര്‍ന്ന താലിബാന്‍ കമാണ്ടര്‍ അടക്കം വധിക്കപ്പെട്ടതായി അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. 

കനത്ത യുദ്ധം നടക്കുന്ന തെക്കന്‍ അഫ്ഗാനിസ്താനിലെ ഹെല്‍മന്ദ് പ്രവിശ്യയിലാണ് താലിബാന്‍ കേന്ദ്രങ്ങളില്‍ അഫ്ഗാന്‍ സേന രൂക്ഷമായ വ്യോമാക്രമണം നടത്തിയതെന്ന് അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയം ട്വീറ്റ് ചെയ്തു. ആക്രമണങ്ങളില്‍ പ്രവിശ്യാ കമാണ്ടറടക്കം 94 താലിബാന്‍കാര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്ക് പറ്റിയതായും പ്രതിരോധ വക്താവ് അറിയിച്ചു. 

ഹെല്‍മന്ദ് പ്രവിശ്യാ തലസ്ഥാനമായ ലശ്കര്‍ ഗായില്‍ കനത്ത പോരാട്ടം നടക്കുകയാണ്. നഗരത്തിലെ പത്ത് പൊലീസ് സ്‌റ്റേഷന്‍ അതിര്‍ത്തികളും താലിബാന്റെ നിയന്ത്രണത്തിലായിരുന്നു. ഇവിടെയാണ് അഫ്ഗാന്‍ സൈന്യം വ്യോമാക്രമണം കടുപ്പിച്ചത്. താലിബാന്റെ നിയന്ത്രണത്തിലുള്ള ടെലിവിഷന്‍ കേന്ദ്രത്തിനും റേഡിയോ നിലയത്തിനും അടുത്തായി വമ്പന്‍ സ്‌ഫോടനശബ്ദം കേട്ടതായി ഗ്രാമീണരെ ഉദ്ധരിച്ച് എ പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

24 മണിക്കൂറിനിടെ അഫ്ഗാന്‍ സൈന്യം നടത്തിയ ആക്രമണങ്ങളില്‍ ഹെല്‍മന്ദ് പ്രവിശ്യയുടെ ചുമതലയുള്ള താലിബാന്‍ കമാണ്ടര്‍ മവ്‌ലാവി മുബാറക്ക് അടക്കം 94 പേര്‍ കൊല്ലപ്പെട്ടതായി അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയ വക്താവ ഫവാദ് അമാന്‍ ട്വീറ്റ് ചെയ്തു. 16 താലിബാന്‍കാര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും ട്വീറ്റില്‍ പറയുന്നു.

ഈ പ്രദേശത്ത് നിരവധി കല്യാണ മണ്ഡപങ്ങളും ഒരു ഗസ്റ്റ് ഹൗസുമുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് സിവിലിയന്‍
മാരെങ്കിലും ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതായി ഹെല്‍മന്ദ് പ്രവിശ്യയുടെ പൊതുജനാരോഗ്യ വിഭാഗത്തിലെ ഡോ. ഷെര്‍ അലി ഷക്കീര്‍ പറഞ്ഞു. കുട്ടികളും സ്ത്രീകളും അടക്കം 40 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു.

പടിഞ്ഞാറ്ന്‍ അഫ്ഗാനിസ്താനിലും യുദ്ധം തുടരുകയാണ്. ഹെറാത് പ്രവിശ്യയുടെ ഏഴ് വ്യത്യസ്ത ഭാഗങ്ങളില്‍ താലിബാന്‍ ആക്രമണം നടത്തിയെങ്കിലും അവരെ പരാജയപ്പെടുത്തിയതായി പ്രവിശ്യാ ഗവര്‍ണറുടെ വക്താവ് അറിയിച്ചു. കഴിഞ്ഞ ദിവസം നടന്ന പോരാട്ടങ്ങളില്‍ നിരവധി താലിബാന്‍ ഭീകരര്‍ കൊല്ലപ്പെട്ടതായി അദ്ദേഹം അറിയിച്ചു.

അതിനിടെ, വടക്കന്‍ അഫ്ഗാനിസ്താനില്‍ താലിബാന്‍ കൂടുതല്‍ പിടിമുറുക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രവിശ്യാ തലസ്ഥാനമായ സറി പുലിലെ ഭൂരിഭാഗം പ്രദേശങ്ങളും താലിബാന്റെ നിയന്ത്രണത്തിലാണെന്ന് പ്രവിശ്യാ കൗണ്‍സില്‍ അധ്യക്ഷന്‍ മുഹമ്മദ് നൂര്‍ റഹ്മാനി പറഞ്ഞു. വടക്കന്‍ മേഖലയില്‍ കുറഞ്ഞ കാലം കൊണ്ട് താലിബാന്‍ നിരവധി നഗരങ്ങള്‍ പിടിച്ചെടുത്തിരുന്നു. മിക്ക സ്ഥലങ്ങളും ഒരെതിര്‍പ്പുമില്ലാതെ താലിബാന് കീഴടങ്ങിയെങ്കിലും ജവ്‌സജാന്‍ പ്രവിശ്യ മൂന്ന് മാസമായി താലിബാനുമായി കനത്ത പോരാട്ടത്തിലാണ്. 

ഉസ്‌ബെക് യുദ്ധ പ്രഭുവായ റാഷിദ് ദുസ്തത്തിന്റെ അധീനതയിലുള്ള ഈ പ്രവിശ്യയുടെ തലസ്ഥാനമായ ഷബിര്‍ഗാന്‍ പട്ടണമടക്കം താലിബാന്‍ പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം അഫ്ഗാനിസ്താനില്‍ തിരിച്ചെത്തിയ റാഷിദ് ദുസ്തം അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയുമായി താലിബാന്‍ വിരുദ്ധ പോരാട്ടത്തിന് ഉടമ്പടി ഉണ്ടാക്കിയിരുന്നു. ഷബിര്‍ഗാന്‍ പട്ടണത്തില്‍നിന്നും താലിബാനെ തുരത്തുന്നതിന് ദുസ്തം തന്നെ നേതൃത്വം നല്‍കുമെന്നാണ് ഇപ്പോഴത്തെ വിവരം.

അതിനിടെ, അഫ്ഗാന്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെയുള്ള ആക്രമണം തുടരുമെന്ന് താലിബാന്‍ വക്താവ് സബിഹുല്ലാ മുജാഹിദ് അറിയിച്ചു.