ബിഎം ഡബ്‌ള്യൂ ജീവനക്കാരനെയാണ് മേലുദ്യോഗസ്ഥനോട് ചോദിക്കാതെ ഉച്ച ഭക്ഷണം കഴിക്കാന്‍ പോയെന്ന് ആരോപിച്ച് പിരിച്ചുവിട്ടത്

ഉച്ചഭക്ഷണം കഴിക്കാന്‍ ബര്‍ഗര്‍ കിങ്ങില്‍ പോയതിന് ജോലിയില്‍ നിന്നും പിരിച്ചുവിട്ട ബിഎം ഡബ്‌ള്യൂ, ഫാക്ടറി തൊഴിലാളിക്ക് നഷ്ടപരിഹാരം 16,000 പൗണ്ട്. ഏകദേശം 17 ലക്ഷം ഇന്ത്യന്‍ രൂപ വരും ഇത്. ദ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് ബിഎം ഡബ്‌ള്യൂവിന്റെ ഓക്‌സ്‌ഫോര്‍ഡ് ഫാക്ടറിയിലെ താല്‍ക്കാലിക ജീവനക്കാരനായ റയാന്‍ പാര്‍ക്കിന്‍സണ്‍ എന്നയാളെയാണ് ഉച്ചഭക്ഷണം കഴിക്കാന്‍ അനുവാദം ചോദിക്കാതെ പോയി എന്ന കാരണത്താല്‍ കമ്പനി പുറത്താക്കിയത്.

ഓവര്‍ടൈം ഷിഫ്റ്റില്‍ ജോലി ചെയ്യുന്നതിനിടെയാണ് റയാന്‍ ബര്‍ഗര്‍ കിംഗില്‍ ഉച്ച ഭക്ഷണം കഴിക്കാന്‍ പോയത്. എന്നാല്‍ അനുവാദം ചോദിക്കാതെ പോയി എന്ന് ആരോപിച്ചു കമ്പനി മാനേജര്‍ ഭക്ഷണം കഴിച്ച് തിരികെയെത്തിയ റയാനെ ശാസിക്കുകയായിരുന്നു. 

മാനേജര്‍ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്ന റിക്രൂട്ടിംഗ് ഏജന്‍സിയായ ജിഐ ഗ്രൂപ്പാണ് റയാനെ പുറത്താക്കിയത്. തന്റെ മേലദ്യോഗസ്ഥനോട് ചോദിക്കാതെ ജോലി സ്ഥലത്തുനിന്നും പുറത്തുപോയി എന്ന കാരണം ആരോപിച്ചായിരുന്നു ഇയാളെ പുറത്താക്കിയത്. തുടര്‍ന്ന് തന്നെ അന്യായമായ പിരിച്ചുവിട്ട റിക്രൂട്ട്മെന്റ് ഏജന്‍സിക്കെതിരെ റയാന്‍ കേസ് കൊടുത്തു.

മുന്‍പും സമാനമായ രീതിയില്‍ ജോലിയുടെ ഇടവേളയില്‍ ബര്‍ഗര്‍ കിങ്ങില്‍ പോയി ഭക്ഷണം കഴിച്ചതിന് റയാനെ ശാസിച്ചിരുന്നു. എന്നാല്‍ വീണ്ടും അദ്ദേഹം അത് ആവര്‍ത്തിച്ചതോടെയാണ് ജോലിയില്‍ നിന്നും ഇയാളെ പിരിച്ചുവിടാന്‍ തീരുമാനിച്ചത്. എന്നാല്‍ തന്നെ ജോലിയില്‍ നിന്നും പിരിച്ചുവിടാനുള്ള യഥാര്‍ത്ഥ കാരണം ഇതല്ലെന്നും കമ്പനിയില്‍ താന്‍ വംശീയ അധിക്ഷേപം നേരിട്ടുണ്ടെന്നും തീര്‍ത്തും അന്യായമായാണ് തന്നെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടത് എന്നും പറഞ്ഞുകൊണ്ടായിരുന്നു റയാന്‍ കോടതിയെ സമീപിച്ചത്. 2019 -ല്‍ നടന്ന സംഭവത്തില്‍ ഇപ്പോള്‍ കോടതി റയാന് അനുകൂലമായി വിധിപ്രസ്താവം പുറപ്പെടുവിച്ചിരിക്കുകയാണ്. കോടതിവിധി പ്രകാരം ഇദ്ദേഹത്തിന് നഷ്ടപരിഹാരമായി 17 ലക്ഷം രൂപ ലഭിക്കും.