മകന് ഇഷ്ടമുണ്ടെങ്കിൽ മുടി മുറിക്കാം എന്നാണ് താൻ പറഞ്ഞത്. പക്ഷേ, അവന് മുടി വളർത്തുന്നതാണ് ഇഷ്ടം. അവന് അവനെ കാണാൻ എങ്ങനെയായിരിക്കണം എന്ന കാര്യത്തിൽ തീരുമാനം എടുക്കാനുള്ള അവകാശം ഉണ്ട്.

നമ്മുടെ സൗന്ദര്യസങ്കല്പം പലപ്പോഴും ജെൻഡറിനെ അടിസ്ഥാനപ്പെടുത്തിയാണ്. പെൺകുട്ടികളായാൽ ഇങ്ങനെ വേണം. ഇതാണ് സൗന്ദര്യം. ആൺകുട്ടികളായാൽ ഇങ്ങനെ വേണം, അതാണ് അവരുടെ സൗന്ദര്യം എന്നൊക്കെ ഒരു കാര്യവുമില്ലാതെ നാം അഭിപ്രായ പ്രകടനങ്ങൾ നടത്താറുണ്ട്. ഡെവണിലെ ടോർബെയിൽ നിന്നുള്ള ഒരമ്മ തന്റെ ആൺമക്കളെ മുടി വളർത്താൻ അനുവദിച്ചതിന്റെ പേരിൽ പരിഹാസം ഏറ്റുവാങ്ങുകയാണ്. എന്നാൽ താൻ അതൊന്നും കാര്യമാക്കുന്നില്ല എന്നാണ് റേച്ചൽ ക്രെസ്‍വെൽ പറയുന്നത്. അഞ്ച് കുട്ടികളാണ് റേച്ചലിനും ഭർത്താവ് ഡാനിയേലിനും. 

തന്റെ മക്കളുടെ ചിത്രങ്ങൾ റേച്ചൽ സോഷ്യൽ മീഡിയയിൽ പങ്ക് വച്ചിരുന്നു. അതിൽ രണ്ട് ആൺമക്കൾക്കും നീണ്ട മുടിയും ഉണ്ട്. അതിനാൽ തന്നെ സോഷ്യൽ മീഡിയയിൽ ഏറെപ്പേരും ശ്രദ്ധിച്ചത് ആൺകുട്ടികളുടെ മുടിയാണ്. തന്റെ മക്കളായ ജാക്സണും ബോധിയും മുടി മുറിക്കാൻ ആ​ഗ്രഹിച്ചിരുന്നില്ല. അതിന്റെ പേരിൽ മറ്റ് കുട്ടികൾ ഒരിക്കലും അവരെ പരിഹസിച്ചിരുന്നില്ല. എന്നാൽ, മുതിർന്നവരാണ് അവരെ എപ്പോഴും വിമർശിക്കുന്നത് എന്നും എന്തിനാണ് ആളുകൾ ആവശ്യമില്ലാത്ത കാര്യത്തിൽ ഇടപെടുന്നത് എന്നും റേച്ചൽ ചോദിക്കുന്നു. 

കുട്ടികളെ കാണുന്ന പലരും എന്തുകൊണ്ടാണ് അവരുടെ മുടി മുറിക്കാത്തത്, അവരെ കണ്ടാൽ പെൺകുട്ടികളെ പോലെയിരിക്കുന്നു എന്നാണ് പറയുന്നത്. അത് തന്നെ വല്ലാതെ നിരാശപ്പെടുത്തിയിരുന്നു. ​ഗർഭകാലത്ത് തനിക്ക് ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ട്. അങ്ങനെയാണ് മൂത്ത മകൻ ജാക്സൺ ജനിച്ചത്. അവന് നേരത്തെ തന്നെ നല്ല മുടിയുണ്ടായിരുന്നു. പിന്നീട് തോളൊപ്പം വളർത്തി. മിക്കവരും അവനെ കാണുമ്പോൾ പെൺകുട്ടിയായി തെറ്റിദ്ധരിച്ചു എന്ന് പറയാറുണ്ട്. എന്നാൽ, ഇപ്പോൾ അവൻ തന്നെ ആളുകളെ തിരുത്താൻ തുടങ്ങി. മാത്രമല്ല, ആളുകൾ പറയുന്നത് അവൻ കാര്യമാക്കുന്നില്ല എന്നും റേച്ചൽ പറയുന്നു. 

മകന് ഇഷ്ടമുണ്ടെങ്കിൽ മുടി മുറിക്കാം എന്നാണ് താൻ പറഞ്ഞത്. പക്ഷേ, അവന് മുടി വളർത്തുന്നതാണ് ഇഷ്ടം. അവന് അവനെ കാണാൻ എങ്ങനെയായിരിക്കണം എന്ന കാര്യത്തിൽ തീരുമാനം എടുക്കാനുള്ള അവകാശം ഉണ്ട്. പലപ്പോഴും പ്രായം ചെന്ന ആളുകളാണ് അവനെയും തന്നെയും വിമർശിക്കാൻ വരുന്നത്. തങ്ങൾക്ക് അതൊരു വിഷയമേയല്ല. സോഷ്യൽ മീഡിയ വളരെ ക്രൂരമായ ഒരിടമാണ്. ഒരു കാര്യവും ഇല്ലാതെ ആളുകളെ ട്രോളുകയും വിമർശിക്കുകയും ചെയ്യും എന്നും റേച്ചൽ പറയുന്നു.