എണ്ണയ്ക്ക് വേണ്ടി യുദ്ധം? വെനസ്വേലന്‍ അതിര്‍ത്തിയില്‍ സൈന്യത്തെ വിന്യസിച്ച് ബ്രസീല്‍
ഗയാനയുടെ എസ്സെക്വിബോ മേഖലയില്‍ കണ്ടെത്തിയ എണ്ണ, പ്രകൃതി വാതക നിക്ഷേപത്തിലുള്ള അവകാശവാദം ഉന്നയിച്ച് വെനസ്വേല നടത്തിയ ഹിതപരിശോധനയാണ് സംഘര്‍ഷങ്ങള്‍ വര്‍ദ്ധിപ്പിച്ചത്.
![Brazil sends troops to border after Guyana-Venezuela conflict bkg Brazil sends troops to border after Guyana-Venezuela conflict bkg](https://static-ai.asianetnews.com/images/01hh1dacwgeb7q8vckyz6g1a72/brazil-military_363x203xt.jpg)
ലോകത്ത് രാജ്യങ്ങള്‍ തമ്മിലും സായുധ സംഘങ്ങള്‍ തമ്മിലും നിരവധി സംഘര്‍ഷങ്ങള്‍ നടക്കുന്നുണ്ടെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ഇരുപത്തിരണ്ട് മാസമായി യുക്രൈന്‍റെ ഭൂമിയിലേക്ക് കടന്നു കയറാനുള്ള ശ്രമത്തിലാണ് റഷ്യന്‍ സൈന്യം. നാറ്റോയുടെ പിന്തുണയോടെ യുക്രൈന്‍ ഈ യുദ്ധ സന്നാഹത്തെ പ്രതിരോധിക്കുന്നു. ഇതിനിടെയാണ് ഹമാസ് അപ്രതീക്ഷിതമായി ഇസ്രായേല്‍ അക്രമിച്ചത്. തുടര്‍ന്ന് ഇസ്രയേല്‍ വടക്ക് - തെക്കന്‍ ഗാസകളിലുടനീളം ബോംബിംഗ് തുടരുന്നു. ഇതിനിടെയാണ് അയല്‍രാജ്യങ്ങളുമായുള്ള ചൈനയുടെ സംഘര്‍ഷങ്ങളും. രണ്ട് യുദ്ധങ്ങളിലും കാര്യമായ നീക്കം നടത്താന്‍ യുഎന്നിന് കഴിഞ്ഞിട്ടില്ലെന്നതും ശ്രദ്ധേയം. അതേസമയത്താണ് തെക്കേ അമേരിക്കയില്‍ നിന്നും മറ്റൊരു വാര്‍ത്തയെത്തുന്നത്. വെനസ്വേലയന്‍ അതിര്‍ത്തിയിലേക്ക് ബ്രസീല്‍ സൈന്യത്തെ അയച്ചുവെന്നതാണ് ആ വാര്‍ത്ത. ഇതോടെ തെക്കേ അമേരിക്കയില്‍ എണ്ണയ്ക്ക് വേണ്ടി ഒരു യുദ്ധം ആരംഭിക്കുമോയെന്ന ആശങ്കയിലാണ് ലോകം.
ധ്രുവ, പർവത ഹിമാനികൾ ഉരുകും, ആമസോൺ മഴക്കാടുകൾക്ക് ഇനിയും 'പിടിച്ച് നിൽക്കാൻ' കഴിയില്ലെന്നും ഗവേഷകർ !
ബ്രസീലിന്‍റെ മറ്റൊരു അതിര്‍ത്തി രാജ്യമായ ഗയാനയിലെ സമ്പന്നമായ എണ്ണ നിക്ഷേപം പിടിച്ചെടുക്കാനുള്ള വെനസ്വേലയന്‍ സര്‍ക്കാറിന്‍റെ നീക്കമാണ് അതിര്‍ത്തിയിലേക്ക് സൈന്യത്തെ അയക്കാന്‍ ബ്രസീലിനെ പ്രേരിപ്പിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. തെക്കേ അമേരിക്കയിലെ ഏറ്റവും വലിയ രാജ്യമായ ബ്രസിലിന്‍റെ വടക്കന്‍ അതിര്‍ത്തി രാജ്യങ്ങളാണ് ഗയാനയും വെനസ്വേലയും. ബ്രീട്ടീഷ് കോളനിയായിരുന്ന ഗയാനയിലെ എസ്സെക്വിബോ മേഖല 19 -ാം നൂറ്റാണ്ട് മുതല്‍ തര്‍ക്ക മേഖലയാണ്. അടുത്ത കാലത്തായി ഈ പ്രദേശത്ത് നിന്നും വലിയ തോതിലുള്ള എണ്ണ, പ്രകൃതിവാതക ശേഖരം കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ വേനസ്വേല തങ്ങളുടെ അവകാശവാദം ശക്തമാക്കി. ഒപ്പം കഴിഞ്ഞ ഞായറാഴ്ച ഈ പ്രദേശം പിടിച്ചടക്കുന്നത് സംബന്ധിച്ച് വെനസ്വേല രാജ്യത്ത് ഒരു ഹിതപരിശോധനയും നടത്തി. 95% വോട്ടർമാരും സര്‍ക്കാറിനെ പിന്തുണച്ചതായി വെനസ്വേല അവകാശപ്പെട്ടു. ഇതിന് പിന്നാലെ പിന്നാലെ പ്രദേശത്ത് സംഘര്‍ഷം വര്‍ദ്ധിച്ചു.
'പഠിക്കണം കുറ്റവാളികളായാലും'; പ്രായപൂർത്തിയായ തടവുകാർക്കായി ഹോങ്കോംഗിൽ ആദ്യത്തെ മുഴുവൻ സമയ കോളേജ് !
2013 മുതല്‍ വെനസ്വേയുടെ പ്രസിഡന്‍റായ നിക്കോളാസ് മഡുറോ മോറോസ്, ഹിതപരിശോധനയ്ക്ക് പിന്നാലെ രാജ്യത്തെ എണ്ണക്കമ്പനികള്‍ക്ക് എസ്സെക്വിബോ മേഖലയില്‍ ഖനന ലൈസന്‍സ് നല്‍കണമെന്നും പ്രദേശം വെനസ്വേലയുടെ ഭാഗമാക്കുന്നതിനുള്ള ബില്‍ പാസാക്കണമെന്നും അസംബ്ലിയില്‍ ആവശ്യമുന്നയിച്ചു. പിന്നാലെ വെനസ്വേലയുടെ കടന്നുകയറ്റത്തെ ചെറുക്കാന്‍ ഗയാന അതിര്‍ത്തിയില്‍ സൈന്യത്തെ ശക്തമാക്കി. അതിര്‍ത്തി രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് ബ്രസീല്‍ ഇപ്പോള്‍ തങ്ങളുടെ അതിര്‍ത്തി സംസ്ഥാനത്തിന്‍റെ തലസ്ഥാനമായ ബോവ വിസ്റ്റയിലേക്ക് കൂടുതല്‍ സൈന്യത്തെ അയക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രദേശത്തെ സമാധാനാന്തരീക്ഷം ഉറപ്പ് വരുത്തുന്നതിന്‍റെ ഭാഗമായാണ് അതിര്‍ത്തിയില്‍ സൈനിക സാന്നിധ്യം ശക്തമാക്കിയതെന്ന് ബ്രസീല്‍ അവകാശപ്പെട്ടുന്നു. ഇതിനിടെ വെനസ്വേലൻ അതിർത്തിക്ക് സമീപത്ത് ഏഴ് പേരുമായി പോയ ഗയാനയുടെ സൈനിക ഹെലികോപ്റ്റർ കാണാതായിരുന്നു. എന്നാല്‍, ഹെലികോപ്റ്റര്‍ കാണാതായതില്‍ വെനസ്വേലയ്ക്ക് പങ്കുള്ളതായി കരുതുന്നില്ലെന്നായിരുന്നു ഗയാനാ അധികൃതര്‍ പറഞ്ഞത്.