പ്രചരിക്കുന്ന വീഡിയോയിൽ പാമ്പിന്റെ വേഷം ധരിച്ച ഇൻഫ്ലുവൻസർ ഒരു റോഡരികിലൂടെ ഇഴഞ്ഞ് നീങ്ങുന്നതും സീബ്രാക്രോസിം​ഗ് എത്തുന്നതിന് തൊട്ടുമുമ്പായി നിൽക്കുന്നതും കാണാമായിരുന്നു.

ജപ്പാനിലെ ഒരു സ്ട്രീറ്റിൽ നിന്നുള്ള കണ്ടാൽ തീർത്തും വിചിത്രം എന്ന് തോന്നിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഒരു ബ്രസീലിയൻ ഇൻഫ്ലുവൻസർ ജപ്പാനിലെ തെരുവിലൂടെ ഒരു വലിയ പാമ്പിന്റെ വേഷവുമണിഞ്ഞ് ഇഴഞ്ഞുനീങ്ങുന്ന കാഴ്ചയാണിത്.

തെരുവകളിലൂടെ മാത്രമല്ല, സബ്‍വേകളിലൂടെയും ന​ഗരത്തിലെ വില്പനശാലകൾക്കരികിലൂടെയും ഒക്കെ ഈ ഇൻഫ്ലുവൻസർ പാമ്പിന്റെ വേഷവുമണിഞ്ഞ് ഇഴ‍ഞ്ഞു നീങ്ങിയത്രെ. ഇതിന്റെ വീഡിയോകൾ പിന്നീട് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയായിരുന്നു. ചിലരെല്ലാം ഇതിനെ തമാശയായിട്ടാണ് കണ്ടതെങ്കിലും മറ്റ് ചിലർ ഇതിനെ രൂക്ഷമായി വിമർശിക്കുകയായിരുന്നു.

ജൂണിലാണ് വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്തതെങ്കിലും ഇപ്പോഴാണ് ഇത് വ്യാപകമായി പ്രചരിച്ച് തുടങ്ങിയത്. ബ്രസീലിയൻ സോഷ്യൽ മീഡിയാ ഇൻഫ്ലുവൻസറായ ജൂനിയർ കാൽഡിറാവുവാണ് ദേഹം മൊത്തം മൂടുന്ന തരത്തിലുള്ള അനക്കോണ്ടയുടെ വേഷവും ധരിച്ച് ജപ്പാനിലൂടെ ഇഴഞ്ഞ് നീങ്ങിയത്.

പ്രചരിക്കുന്ന വീഡിയോയിൽ പാമ്പിന്റെ വേഷം ധരിച്ച ഇൻഫ്ലുവൻസർ ഒരു റോഡരികിലൂടെ ഇഴഞ്ഞ് നീങ്ങുന്നതും സീബ്രാക്രോസിം​ഗ് എത്തുന്നതിന് തൊട്ടുമുമ്പായി നിൽക്കുന്നതും കാണാമായിരുന്നു. അവിടെ നിൽക്കുന്നവരൊക്കെയും ഈ വിചിത്രമായ വേഷവും ഇയാൾ ഇഴഞ്ഞ് നീങ്ങുന്നതും ഒക്കെ കണ്ട് നോക്കുന്നതും ചിരിക്കുന്നതും ഒക്കെ വീഡിയോയിൽ വ്യക്തമായി കാണാം. രണ്ട് കയ്യും കുത്തിയാണ് പാമ്പിന്റെ വേഷത്തിൽ ഇൻഫ്ലുവൻസർ ഇഴഞ്ഞു പോകുന്നത്.

View post on Instagram

എന്നാൽ, വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ വലിയ വിമർശനവും ഉയരുകയായിരുന്നു. ജപ്പാനിലെ സംസ്കാരത്തെ അപഹസിച്ചു എന്നാണ് ചിലരെല്ലാം വിമർശിച്ചത്. അതേസമയം, ഇങ്ങനെ പൊതുവിടങ്ങളിൽ ഇറങ്ങുമ്പോഴുണ്ടാകുന്ന അപകടങ്ങളെ കുറിച്ചാണ് മറ്റ് പലരും സൂചിപ്പിച്ചത്. മാത്രമല്ല, എന്തിനാണ് ഇൻഫ്ലുവൻസർമാർ ഇമ്മാതിരി വേഷംകെട്ടുകൾ കാണിക്കുന്നത് എന്ന് വിമർശിച്ചവരും ഉണ്ട്.

അതേസമയം, ഇതൊക്കെ കൊണ്ടാണ് ടൂറിസ്റ്റുകൾ തങ്ങളുടെ നാട്ടിലേക്ക് വരുന്നത് ഇഷ്ടമില്ലാത്തത് എന്നാണ് മറ്റ് ചിലർ പ്രതികരിച്ചത്.