ഒരു ഓപ്പണ്‍ ബാര്‍ ആസ്വദിക്കുന്നതിന് ഒരാള്‍ക്ക് 150 ഡോളറിന് മുകളില്‍ ചെലവാകുമ്പോള്‍ ഒരു വ്യക്തി ഒന്നും കൊണ്ടുവരാതെ വന്നാല്‍ അത് എന്‍റെയും വരന്‍റെയും മുഖത്തടിക്കുന്നതിന് തുല്യമാകുമെന്ന് വധു വാദിച്ചു.
വിവാഹിതരായി പുതിയ ജീവിതത്തിലേക്ക് കടക്കുന്നവര്‍ക്ക് അവരുടെ സുഹൃത്തുക്കളും ബന്ധുക്കളും സമ്മാനങ്ങള്‍ നല്‍കുന്ന പതിവ് മിക്ക സമൂഹങ്ങളിലുമുണ്ട്. വരനും വധുവും പുതിയ ജീവിതത്തിലേക്ക് കടക്കുമ്പോള്‍, അതിന് സഹായകരമായ സമ്മാനങ്ങളാകും പൊതുവെ എല്ലാവരും നല്‍കുക. അതില്‍ പാത്രങ്ങള്‍, വീട്ടുസാമാനങ്ങള്‍, പണം അങ്ങനെ പലതുമുണ്ടാകും. അതേസമയം, വിവാഹങ്ങള്‍ക്ക് അതിഥികളെ ക്ഷണിക്കുമ്പോള്‍ 'സമ്മാനങ്ങള്‍ വേണ്ട പകരം അനുഗ്രഹം മാത്രം' മതിയെന്ന ക്ഷണക്കത്തുകളും കുറച്ച് കാലങ്ങളായി കേരളത്തില്‍ സാന്നിധ്യമറിയിച്ച് തുടങ്ങി. എന്നാൽ അതിഥികൾ 50 ഡോളർ (4,129 രൂപ) കുറയാത്ത സമ്മാനങ്ങൾ വാങ്ങിത്തരണമെന്ന് ഒരു വധു ആവശ്യപ്പെട്ടത് സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധനേടി. പിന്നാലെ നെറ്റിസണ്‍സിനിടെയില്‍ ഇത് ചര്‍ച്ചയാകുകയും വധു 'എയറിലാ'വുകയും ചെയ്തു.
വൻതുക ചെലവഴിക്കുന്ന വിവാഹത്തിന് വിലകുറഞ്ഞ സമ്മാനം നല്‍കിയാല്‍ അത് അവളുടെയും കുടുംബത്തിന്‍റെയും "മുഖത്ത് അടി" ക്കുന്നതിന് തുല്യമാണെന്നായിരുന്നു ഇതിന് വധു നല്‍കിയ മറുപടി. ആളുകൾ വെറുംകൈയോടെ പരിപാടികൾക്ക് എത്തുന്നത് കാണുന്നത് തന്നെ തനിക്ക് അരോചകമാണെന്നും വധു പറഞ്ഞതായി മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തന്‍റെ വിവാഹത്തിന് ഒരു ഓപ്പൺ ബാറും ഭക്ഷണവും ഉണ്ടായിരിക്കും, അതിന് മാത്രം തലയ്ക്ക് 150 ഡോളർ (12,338 രൂപ) ചിലവാകും, അതിനാല്‍ സമ്മാനങ്ങൾക്കായി ഏറ്റവും കുറഞ്ഞ തുക ചെലവഴിക്കുന്നത് ന്യായമാണെന്ന് താന്‍ വിശ്വസിക്കുന്നതായും അവർ കൂട്ടിച്ചേര്‍ത്തു. ആദ്യം ഫേസ്ബുക്കിലും പിന്നീട് റെഡ്ഡിറ്റിലും യുവതി തന്‍റെ ആവശ്യം പങ്കുവച്ചു. 50 ഡോളര്‍ അല്ലെങ്കിൽ അതിൽ കൂടുതലുള്ള സമ്മാനങ്ങൾ നിർബന്ധമാണെന്ന് ക്ഷണക്കത്തില്‍ പരാമർശിക്കുന്നത് മര്യാദയാണോയെന്ന് അവർ സാമൂഹിക മാധ്യമങ്ങളിലെ തന്‍റെ സുഹൃത്തുക്കളോട് ചോദിച്ചു. തന്‍റെ പ്രതിശ്രുതവരനും താനും തങ്ങളുടെ കുടുംബങ്ങളിൽ ധാരാളം ആളുകൾ ഉണ്ടെന്നും അവർ വിശദീകരിച്ചു,
"ഞങ്ങളുടെ പ്രണയ ഭാഷകളിലൊന്ന് സമ്മാനങ്ങൾ സ്വീകരിക്കുന്നു, കുറഞ്ഞത് 50 ഡോളര്‍ വിലയുള്ള ഒരു സമ്മാനവുമായി അവർ വിവാഹത്തിന് വരുന്നത് ഉചിതമാണെന്ന് എനിക്ക് തോന്നുന്നു, അത് താങ്ങാനാവുന്നതാണ്," അവർ കൂട്ടിച്ചേർത്തു. പിന്നാലെ അവര്‍ മറ്റൊരു പോസ്റ്റില്‍ 'താന്‍ സമ്മാനങ്ങള്‍ക്ക് വേണ്ടി വിവാഹം കഴിക്കുകയല്ലെന്നും എല്ലാം പ്രണയത്തിന് വേണ്ടിയാണെന്നും എഴുതി. 'എന്നാല്‍ ഒരു ഓപ്പണ്‍ ബാര്‍ ആസ്വദിക്കുന്നതിന് ഒരാള്‍ക്ക് 150 ഡോളറിന് മുകളില്‍ ചെലവാകുമ്പോള്‍ ഒരു വ്യക്തി ഒന്നും കൊണ്ടുവരാതെ വന്നാല്‍ അത് എന്‍റെയും വരന്‍റെയും മുഖത്തടിക്കുന്നതിന് തുല്യമാകും.' എന്നും കൂട്ടിച്ചേര്‍ത്തു. ചിലര്‍ക്ക് 50 ഡോളര്‍ താങ്ങാന്‍ കഴിഞ്ഞേക്കില്ല. എന്നാല്‍ അവര്‍ വെറും കൈയോടെ വരുന്നത് എങ്ങനെയാണ് പരക്കെ സ്വീകാര്യമാവുക? ആളുകള്‍ സമ്മാനങ്ങളൊന്നും കൂടാതെ ബര്‍ത്ത് ഡേ പാര്‍ട്ടിക്ക് പോയാല്‍ അവര്‍ക്ക് എന്താകും തോന്നുക?' അവര്‍ സ്വന്തം നിലപാട് വിശദീകരിക്കാന്‍ ശ്രമിച്ചു. എന്നാല്‍, പ്രൈസ് ടാഗ് സമ്മാനം വേണമെന്ന് ആവശ്യപ്പെട്ടതിന് നെഡ്ഡിറ്റ് കൂട്ടായ്മയില്‍ വധുവിനെതിരെ പലരും നിശിത വിമര്‍ശനമാണ് അഴിച്ച് വിട്ടത്. പലരും അവരെ സ്വാര്‍ത്ഥ എന്ന് വിശേഷിപ്പിച്ചു.
ഭാരം കൂടിയതിനാല്‍ ടേക്കോഫിന് മുമ്പ് 20 യാത്രക്കാരോട് ഇറങ്ങാന്‍ ആവശ്യപ്പെട്ട് വിമാനക്കമ്പനി !
