സിംഗപ്പൂരിൽ വീട്ടുജോലിക്കാരിയായി ജോലി ചെയ്യുന്നതിനിടെ തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തി യുവതി. ഉറങ്ങാൻ തന്നത് വെറും യോഗാമാറ്റാണെന്നും, ജോലി ചെയ്തിരുന്ന ദിവസത്തെ ശമ്പളം പോലും തന്നില്ലെന്നും യുവതി. 

സിം​ഗപ്പൂരിൽ ജോലി ചെയ്യുന്നതിനിടെയുണ്ടായ വളരെ വേദനാജനകമായ അനുഭവം ഫേസ്ബുക്കിൽ പങ്കുവച്ച് യുവതി. 2008 മുതലാണ് താൻ സിംഗപ്പൂരിൽ ജോലി ചെയ്ത് തുടങ്ങിയത്. തന്റെ മുൻപത്തെ തൊഴിലുടമ ഇന്ത്യയിൽ നിന്നുള്ള വളരെ ദയയുള്ളവരും നല്ലവരുമായ തൊഴിലുടമകളായിരുന്നു എന്ന് കുറിപ്പിൽ പറയുന്നു. എന്നാൽ, പിന്നീട് വന്ന ഒരു ബ്രിട്ടീഷ്-ഇന്ത്യൻ കുടുംബം കാണിച്ച ദയയില്ലായ്മയെ കുറിച്ചാണ് യുവതി എഴുതുന്നത്. SINGAPORE TRANSFER (No Fees/SD), DIRECT HIRE & NEW HELPER എന്ന ഫേസ്ബുക്ക് ​ഗ്രൂപ്പിലാണ് ഡെസേന ജെനി എന്ന യുവതിയുടെ കുറിപ്പ്.

പോസ്റ്റിൽ കുറിച്ചിരിക്കുന്നത് ഇങ്ങനെ;

അവർക്ക് ശേഷം, സിംഗപ്പൂരിൽ പുതുതായി എത്തിയ ഒരു ബ്രിട്ടീഷ്-ഇന്ത്യൻ കുടുംബത്തെ എന്റെ സുഹൃത്ത് വഴി എനിക്ക് ലഭിച്ചു. മാർച്ച് 12 -നാണ് ഞാനവരെ കണ്ടത്. എന്റെ പഴയ തൊഴിലുടമ മാർച്ച് 31-ന് എന്നെ റിലീസ് ചെയ്തു. പുതിയ തൊഴിലുടമ ഏപ്രിൽ 5 -നാണ് എന്നോട് ജോലി തുടങ്ങാനാവശ്യപ്പെട്ടത്. അവിടെ ജോലി തുടങ്ങിയ ആദ്യ ദിവസം തന്നെ എനിക്ക് അസ്വസ്ഥത തോന്നി, എങ്കിലും ജോലി തുടർന്നു. എനിക്ക് താമസിക്കാൻ വളരെ ചെറിയ മുറിയാണവർ തന്നത്, ഉറങ്ങാൻ ഒരു യോഗ മാറ്റും. അവർ സിംഗപ്പൂരിൽ പുതിയതായതുകൊണ്ട് ഞാനതെല്ലാം സഹിച്ചു.

നാല് ദിവസം ഞാൻ അവിടെ ജോലി ചെയ്തു. ഭാഗ്യവശാൽ, എന്റെ പഴയ തൊഴിലുടമ എനിക്ക് മെസ്സേജ് അയച്ച് എന്റെ വർക്ക് പെർമിറ്റ് ഇപ്പോഴും അവരുടെ പേരിൽ തന്നെയാണല്ലോ എന്ന് ചോദിച്ചു. ഞാൻ എന്റെ പുതിയ ബോസിനോട് സംസാരിച്ചപ്പോൾ അവർ അത് ശരിയാക്കാം എന്ന് പറഞ്ഞു. എന്നാൽ പരിശോധിച്ചപ്പോൾ വർക്ക് പെർമിറ്റ് മാറാൻ അവർ ഒന്നും ചെയ്തിട്ടില്ലെന്ന് എനിക്ക് മനസ്സിലായി. വർക്ക് പെർമിറ്റ് നടപടികൾ പൂർത്തിയാകാതെ പുതിയ തൊഴിലുടമയുടെ കൂടെ ജോലി ചെയ്യാൻ പാടില്ലെന്ന നിയമം സിംഗപ്പൂരിലുണ്ടെന്ന് എനിക്കറിയാം. ഞാൻ ആ ജോലി ഉപേക്ഷിച്ചു. ഇതിൽ ഏറ്റവും മോശപ്പെട്ട കാര്യം, ഞാൻ ജോലി ചെയ്ത ആ നാല് ദിവസത്തെ ശമ്പളം അവർ എനിക്ക് തന്നില്ലെന്നതാണ്. അവർ എന്നെ ബ്ലോക്കും ചെയ്തു. ഇപ്പോൾ എനിക്ക് പുതിയ ജോലി കിട്ടി. ആ ബ്രിട്ടീഷ്-ഇന്ത്യൻ കുടുംബത്തിന് ദൈവം അർഹമായ ശിക്ഷ നൽകട്ടെ. ഇത്രയും ദയയില്ലാത്ത മനസ്സുള്ള അവരെക്കുറിച്ച് എനിക്ക് വലിയ വിഷമം തോന്നുന്നു.

നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്. ഇത്തരം അവസരങ്ങളിൽ സഹായത്തിന് ആരെ വിളിക്കാം, അവരെ എങ്ങനെ റിപ്പോർട്ട് ചെയ്യാം എന്നതിനെ കുറിച്ചാണ് പലരും കുറിച്ചത്.