ഫുട്ബോൾ കളിക്കിടെ വയറ് വേദന വന്ന് ബാത്ത്റൂമിലേക്ക് പോയി. അവിടെ വച്ചാണ് താന്‍ ഗര്‍ഭിണിയാണെന്നും വേദന പ്രസവ വേദനയാണെന്നും അവര്‍ തിരിച്ചറിഞ്ഞത്. 

സ്വന്തം ഗര്‍ഭധാരണത്തെ കുറിച്ച് അറിയാതെയിരുന്ന 29 -കാരിയായ ബ്രിട്ടീഷ് യുവതി ഇംഗ്ലണ്ടിലെ സഫോക്ക് ഫുട്ബോൾ ഗ്രൗണ്ടിലെ ടോയ്‌ലറ്റിൽ അപ്രതീക്ഷിതമായി ഒരു ആണ്‍ കുഞ്ഞിന് ജന്മം നൽകി. 'തന്‍റെ ജീവിതത്തിലെ ഏറ്റവു വലിയ ഞെട്ടലാണിത്' എന്നായിരുന്നു ഷാർലറ്റ് റോബിൻസൺ എന്ന 29 -കാരി പ്രസവ ശേഷം പറഞ്ഞത്. അത്ഭുതങ്ങൾ സംഭവിക്കാറുണ്ടെന്നതിന്‍റെ തെളിവായി കുഞ്ഞിന് അവര്‍ ഹെന്‍റി എന്ന് പേരിട്ടു. കഴിഞ്ഞ ഓഗസ്റ്റ് 24-ന്, കിർക്ക്‌ലിയും പേക്ക്ഫീൽഡ് ഫുട്ബോൾ ക്ലബ്ബും തമ്മിലുള്ള ഫുട്ബോൾ മത്സരം കാണാന്‍ 600 ഓളം പേരെത്തിയിരുന്നു. ഫുട്ബോൾ കളിക്കിടെ പെട്ടെന്ന് വയറ് വേദന തോന്നിയ ഷാര്‍ലറ്റ് ബാത്ത്റൂമിലേക്ക് ഓടി. നിമിഷങ്ങൾക്കുള്ളില്‍ തനിക്ക് വയറ് വേദന അല്ലെന്നും പ്രസവവേദന ആണെന്നും അവര്‍തിരിച്ചറിഞ്ഞെന്നും പിന്നാലെ കുഞ്ഞിന്‍റെ തല പുറത്ത് കണ്ടെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

29 ആഴ്ച ഗർഭിണിയായിരുന്നിട്ടും ഷാര്‍ലെറ്റ് പ്രത്യേകിച്ച് ഗര്‍ഭ ലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചില്ല. കാര്യമായ വയറോ ഛർദിയോ മറ്റ് ആലസ്യങ്ങളെ തനിക്ക് ഉണ്ടായിരുന്നില്ലെന്നും ഇവര്‍ പറഞ്ഞു. ഫുട്ബോൾ മാച്ചിന് വരുന്നത് വരെ അവര്‍ തന്‍റെ ജോലിയില്‍ സാധാരണ പോലെ വ്യാവൃതയായിരുന്നു. പ്രസവശേഷം അവര്‍ ഭര്‍ത്താവിനെയും അമ്മായിയമ്മയെയും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രദേശത്തെ മോശം സിഗ്നല്‍ കാരണം സാധിച്ചില്ല. നല്ല പുതപ്പുകൾ കണ്ടെത്തുന്നത് വരെ കുഞ്ഞ് ഫുട്ബോൾ ടീമിന്‍റെ ആരാധക ജേഴ്സിയില്‍ തന്നെ കിടന്നു. ആംബുലൻസ് എത്തുന്നതുവരെ ഡ്യൂട്ടിയിലില്ലാത്തിരുന്ന ഫുട്ബോൾ മത്സരം കാണാനെത്തിയ ഒരു പാരാമെഡിക്കൽ ഉദ്യോഗസ്ഥൻ അമ്മയ്ക്കും കുഞ്ഞിനും പ്രാഥമിക പരിചരണം നൽകി ഒപ്പം നിന്നെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. .

യുകെയിൽ ഏകദേശം 2,500 ജനനങ്ങളിൽ 1 അല്ലെങ്കിൽ പ്രതിവര്‍ഷം ഏകദേശം ഒരു പ്രസവ യൂണിറ്റിൽ ഒന്നെന്ന തരത്തില്‍ അമ്മ ഗർഭിണിയാണെന്ന് അറിയാത്തിടത്ത് പോലുള്ള ഗൂഢമായ ഗർഭധാരണങ്ങൾ സംഭവിക്കാറുണ്ടെന്ന് ആംഗ്ലിയ റസ്‌കിൻ യൂണിവേഴ്‌സിറ്റിയിലെ മിഡ്‌വൈഫറി മേധാവി ഡോ. ലൂയിസ് ജെങ്കിൻസിന്‍ പറഞ്ഞതായും റിപ്പോര്‍ട്ടിൽ പറയുന്നു. ക്രമരഹിതമായ ആർത്തവം, അടുത്തിടെയുണ്ടായ പ്രസവം അല്ലെങ്കിൽ PCOS പോലുള്ള അവസ്ഥകൾ എന്നിവ കാരണവും ഇത്തരം ഗര്‍ഭധാരണങ്ങൾ സംഭവിക്കാമെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. യുകെയിൽ ഓരോ വർഷവും ഏകദേശം സമാനമായ 300 കേസുകൾ സംഭവിക്കുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.