ലിൻഡയും ഒരു ബർമീസ് പെരുമ്പാമ്പിനെ വളർത്തുന്നുണ്ട്. അവ ആക്രമണകാരിയല്ല എന്നും തനിക്ക് പരിചയമുണ്ടായിരുന്നത് കൊണ്ട് കൈകാര്യം ചെയ്യുന്നത് അത്ര ബുദ്ധിമുട്ടായില്ല എന്നും അവർ പറയുന്നു.
അയൽക്കാരാണ് അത് കണ്ടത്. ഒരു വീടിന്റെ അകത്തേക്ക് കയറാൻ ശ്രമിക്കുന്ന പതിനെട്ടടി നീളമുള്ള ഒരു കൂറ്റൻ പെരുമ്പാമ്പ്. സമീപത്തെ ഒരു വീട്ടിൽ നിന്ന് രക്ഷപ്പെട്ട ബർമീസ് പെരുമ്പാമ്പ് മറ്റൊരു വീടിന്റെ മേൽക്കൂരയിൽ നിന്ന് മുകളിലെ നിലയിലെ ജനലിലൂടെ അകത്തേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു. ഹാംഷെയറിലെ ചാൻഡലേഴ്‌സ് ഫോർഡിലാണ് സംഭവം.
ചൊവ്വാഴ്ച പാമ്പിനെ കണ്ടതോടെ ജനങ്ങളെല്ലാം പരിഭ്രാന്തിയിലായി. കുറച്ച് നേരങ്ങൾക്ക് ശേഷം അതിന്റെ അയൽപക്കത്തുള്ള ഒരു സ്ത്രീ ഈ പാമ്പ് ആരുടേതാണ് എന്ന് തിരിച്ചറിയുകയും അതിനെ ഉടമയ്ക്ക് തിരികെ കൊണ്ട് കൊടുക്കുകയും ആയിരുന്നു.

'താൻ ജനാലയിലൂടെ പുറത്തേക്ക് നോക്കിയതാണ്. അപ്പോഴാണ്, തന്റെ അയൽവാസിയുടെ മേൽക്കൂരയിൽ മഞ്ഞ നിറമുള്ള കൂറ്റൻ പാമ്പിനെ കണ്ടത്. ആദ്യം അത് എന്താണ് എന്ന് മനസിലായില്ല. അത് മുകളിലത്തെ നിലയിലെ ജനലിൽ കയറാൻ ശ്രമിക്കുന്നത് കണ്ടപ്പോഴാണ് അതൊരു കൂറ്റൻ പെരുമ്പാമ്പാണ് എന്ന് മനസിലായത്' എന്ന് സമീപത്ത് താമസിക്കുന്ന ജെന്നി വാർവിക്ക് പറഞ്ഞു.
'അവരതിനെ അവിടെ നിന്നും പുറത്താക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് അത് നിർത്തിയിട്ടിരുന്ന കാറിന്റെ മുകളിലേക്ക് വീണു. അതുവഴി ഒരുപാട് ആളുകൾ കടന്നുപോയി, അവരെല്ലാം ഞെട്ടിപ്പോയി, അവർക്ക് അവരുടെ കണ്ണുകളെ വിശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല' എന്നും ജെന്നി പറയുന്നു.
ലിൻഡ എൽമർ എന്ന സ്ത്രീയാണ് ഒടുവിൽ ഈ പാമ്പ് ആരുടേതാണ് എന്ന് തിരിച്ചറിഞ്ഞത്. പരിഭ്രാന്തരായി ആളുകൾ വാതിലിൽ തട്ടിയപ്പോഴാണ് ഏഴ് മണിക്ക് താനുണർന്നത് എന്ന് അവൾ പറയുന്നു. ലിൻഡ പാമ്പിനെ എടുത്തു. എല്ലാവരും പേടിച്ചിരിക്കയായിരുന്നു. അവളെ സഹായിക്കാൻ ആരും മുന്നോട്ട് വന്നില്ല. ഒടുവിൽ ആ കൂറ്റൻ പെരുമ്പാമ്പിനെ പിടിച്ച് തോളിലിട്ട് റോഡിലൂടെ നടന്നു കൊണ്ടാണ് അവളതിനെ ഉടമയെ തിരികെ ഏൽപ്പിച്ചത്.

ലിൻഡയും ഒരു ബർമീസ് പെരുമ്പാമ്പിനെ വളർത്തുന്നുണ്ട്. അവ ആക്രമണകാരിയല്ല എന്നും തനിക്ക് പരിചയമുണ്ടായിരുന്നത് കൊണ്ട് കൈകാര്യം ചെയ്യുന്നത് അത്ര ബുദ്ധിമുട്ടായില്ല എന്നും അവർ പറയുന്നു.
ചൂട് കൂടി വരുന്ന സാഹചര്യത്തിൽ പാമ്പുകൾ വീട് വിട്ട് പുറത്തിറങ്ങി പോവാനുള്ള സാഹചര്യമുണ്ട് എന്നും അതിനാൽ പാമ്പിനെ വളർത്തുന്നവർ ശ്രദ്ധിക്കണമെന്നും RSPCA (Royal Society for the Prevention of Cruelty to Animals) മുന്നറിയിപ്പ് നൽകി.
