കണ്ട് പഠിക്കണം; പുസ്തകവും ബാഗുമായി കൊച്ചുമക്കൾക്കൊപ്പം ഒന്നാം ക്ലാസിൽ പോകാൻ 61 -കാരിയും
സ്‌കൂളിലെ അധ്യാപികമാരിലൊരാളായ ഭാഗീരഥി ബിഷ്ത് പറയുന്നത് ചന്തരാ ദേവി ഇപ്പോൾ അക്ഷരമാല പഠിച്ചെന്നും അങ്ങനെ സ്വന്തം പേരെഴുതാൻ ഇപ്പോളവർക്ക് സാധിക്കുമെന്നുമാണ്.
പ്രായം വെറും നമ്പറാണ് എന്ന് പറയാറുണ്ട്. അത് തെളിയിക്കുന്ന തികച്ചും പ്രചോദനാത്മകമായ ഒരു കഥയാണ് ഇത്. നമുക്കറിയാം എല്ലാവർക്കും സ്കൂളിൽ പോയി പഠിക്കാനുള്ള സാഹചര്യമൊന്നും ലോകത്ത് ഒരിടത്തും ഉണ്ടായിട്ടില്ല എന്ന്. അങ്ങനെ സ്കൂളിൽ പോയി വിദ്യാഭ്യാസം നേടാൻ കഴിയാതിരുന്ന ഒരു 61 -കാരി ഇപ്പോൾ ഒന്നാം ക്ലാസിൽ ചേർന്നു. തന്റെ കൊച്ചുമക്കൾക്കൊപ്പം സ്കൂളിലും സ്ഥിരമായി പോകാൻ തുടങ്ങി.
നേപ്പാളിൽ നിന്നുള്ള ചന്തരാ ദേവിയാണ് ഇപ്പോൾ കൊച്ചുമക്കൾക്കൊപ്പം സ്കൂളിൽ പോയി പഠിക്കാൻ തുടങ്ങിയിരിക്കുന്നത്. വിദ്യാഭ്യാസം നേടുന്നതിൽ പ്രായം ഒരു തടസ്സമേയല്ല എന്ന ബോധ്യത്തിൽ നിന്നാണ് ചന്തരാ ദേവി ഇപ്പോൾ സ്കൂളിൽ ചേർന്നിരിക്കുന്നത്. ചന്തരാ ദേവി സ്ഥിരമായി കൊച്ചുമക്കളെ വിടാൻ സ്കൂളിൽ പോകാറുണ്ടായിരുന്നു. അതിനിടെയാണ് അവിടുത്തെ അധ്യാപകരോട് തനിക്കും പഠിക്കാൻ ആഗ്രഹമുണ്ട് എന്ന് അവർ പറയുന്നത്. ഇത് കേട്ട അധ്യാപകർ അവരെ സ്കൂളിൽ ചേരാൻ പറഞ്ഞ് പ്രോത്സാഹിപ്പിക്കുകയായിരുന്നു. അധ്യാപകരുടെ ഈ പ്രോത്സാഹനമാണ് ചന്തരാ ദേവിയെ സ്കൂളിൽ ചേരാൻ പ്രേരിപ്പിച്ചത്.
നേപ്പാളിലെ ബൈതാഡിയിലുള്ള പടാൻ മുനിസിപ്പാലിറ്റിയിലാണ് ചന്താര ദേവി താമസിക്കുന്നത്. സ്‌കൂളിലെ അധ്യാപികമാരിലൊരാളായ ഭാഗീരഥി ബിഷ്ത് പറയുന്നത് ചന്തരാ ദേവി ഇപ്പോൾ അക്ഷരമാല പഠിച്ചെന്നും അങ്ങനെ സ്വന്തം പേരെഴുതാൻ ഇപ്പോളവർക്ക് സാധിക്കുമെന്നുമാണ്. കൂടാതെ, അവർ കവിതകൾ വായിക്കുകയും സഹപാഠികളോടൊപ്പം തന്നെ സ്കൂളിലെ മറ്റെല്ലാ പ്രവർത്തനങ്ങളിലും പങ്കെടുക്കുകയും ചെയ്യുമത്രെ. സ്കൂൾ എല്ലാതരത്തിലുള്ള പിന്തുണയും ചന്തരാ ദേവിക്ക് നൽകുന്നു. കൂടാതെ, കോപ്പി, പുസ്തകങ്ങൾ, പെൻസിലുകൾ, ബാഗ് തുടങ്ങിയവയും സ്കൂൾ അവർക്ക് നൽകുന്നുണ്ട്.
സ്കൂളിലെ പ്രധാനാധ്യപകനായ രാം കുൻവരംഗ് പറയുന്നത് വളരെ മിടുക്കിയും ഊർജ്ജസ്വലയുമായ വിദ്യാർത്ഥിയാണ് ചന്തരാ ദേവി എന്നാണ്. ഒപ്പം അവർ മറ്റുള്ളവർക്കൊരു പ്രചോദനമാണ് എന്നും രാം കുൻവരംഗ് പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം