2020 മാർച്ച് 28 ന് മുമ്പ് ചൈന നല്‍കിയ വിസകളില്‍ സാധുവായവയ്ക്ക് മാര്‍ച്ച് 15 മുതല്‍ രാജ്യത്ത് പ്രവേശിക്കാന്‍ അനുമതി നല്‍കുമെന്നും ചൈന അറിയിച്ചു.
കൊവിഡിന്‍റെ വ്യാപനം കുറഞ്ഞതോടെ ആദ്യമായി ചൈന സ്വന്തം അതിര്‍ത്തികള്‍ വിദേശ വിനോദ സഞ്ചാരികള്‍ക്ക് മുന്നില്‍ തുറന്നു. മൂന്ന് വര്‍ഷത്തിന് ശേഷമാണ് ചൈന വിദേശ സഞ്ചാരികള്‍ക്കായി അതിര്‍ത്തികള്‍ തുറക്കുന്നത്. സമ്പദ്‍വ്യവസ്ഥയെ പോലും ബാധിച്ച സീറോ കൊവിഡ് നയതന്ത്രം പിന്‍വലിച്ച ചൈന രാജ്യം കൊവിഡില്‍ നിന്നും മുക്തമായെന്നും അവകാശപ്പെട്ടു. ഇതിന് പിന്നാലെയാണ് നിയന്ത്രണങ്ങളില്‍ വലിയ ഇളവ് പ്രഖ്യാപിച്ചത്.
2020 മാർച്ച് 28 ന് മുമ്പ് ചൈന നല്‍കിയ വിസകളില്‍ സാധുവായവയ്ക്ക് മാര്‍ച്ച് 15 മുതല്‍ രാജ്യത്ത് പ്രവേശിക്കാന്‍ അനുമതി നല്‍കുമെന്നും ചൈന അറിയിച്ചു. അതോടൊപ്പം ഹൈനാന്‍ ദ്വീപിലും ഷാങ്ഹായിലും ക്രൂയിസ് കപ്പലുകള്‍ക്ക് വിസ രഹിത പ്രവേശനവും അനുവദിക്കും. അത് പോലെ തന്നെ ഹോങ്കോങ്ങില്‍ നിന്നും മക്കാവുവില്‍ നിന്നുമുള്ള ടൂര്‍ ഗ്രൂപ്പുകള്‍ക്ക് വിസ രഹിത പ്രവേശനവും പുനരാരംഭിക്കും. അതോടൊപ്പം വിദേശത്തുള്ള ചൈനീസ് കോണ്‍സുലേറ്റുകള്‍ വിസ അപേക്ഷകള്‍ പരിഗണിക്കുന്നത് പുനരാരംഭിച്ചു.
കൂടുതല്‍ വായനയ്ക്ക്: സൗദി - ഇറാന്‍ സൗഹൃദം; ഒപ്പം പശ്ചിമേഷ്യയില്‍ ശക്തമാകുന്ന ചൈനീസ് സാന്നിധ്യവും
കൊവിഡിന് ശേഷം ചൈനയില്‍ ജനജീവിതം വീണ്ടും സാധാരണഗതിയിലെത്തിയെന്നതിന്‍റെ സൂചനയാണ് പുറത്ത് വരുന്നത്. പുതിയ മാറ്റങ്ങളെല്ലാം ഇന്ന് (മാര്‍ച്ച് 15) മുതല്‍ പുനരാരംഭിക്കുമെന്ന് ചൈനീസ് ഭരണകൂടം അറിയിച്ചു. കൊവിഡ് വ്യാപനത്തിന് മുമ്പ് ഓരോ വര്‍ഷവും ദശലക്ഷക്കണക്കിന് വിദേശ വിനോദ സഞ്ചാരികളാണ് ചൈനയിലേക്ക് എത്തിയിരുന്നത്. എന്നാല്‍ കൊവിഡിന് പിന്നാലെ സീറോ കൊവിഡ് പദ്ധതി കൊണ്ടുവന്നതോടെ വിനോദ സഞ്ചാര മേഖല കുത്തനെ ഇടിഞ്ഞു. വീണ്ടും അതിര്‍ത്തികള്‍ തുറക്കുമ്പോള്‍ രാജ്യത്തേക്കുള്ള വിദേശ നാണ്യത്തിന്‍റെ വരവില്‍ ഗണ്യമായ വര്‍ദ്ധനവ് പ്രതീക്ഷിക്കാമെന്ന് ഈ രംഗത്തെ വിദഗ്ദര്‍ അഭിപ്രായപ്പെട്ടതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
കൂടുതല്‍ വായനയ്ക്ക്: ഇന്ത്യന്‍ സാംസ്കാരിക - സാമ്പത്തിക പരിസ്ഥിതി പഠിക്കാന്‍ താലിബാന്‍; കോഴ്സ് നടത്തുന്നത് കോഴിക്കോട് ഐഐഎം !
