ചിന്മയാനന്ദ് തന്നെ ബലാത്സംഗം ചെയ്തിട്ടില്ലെന്ന് മൊഴിമാറ്റിയ യുവതി മുമ്പ് കോടതിയിൽ ബോധിപ്പിച്ചതെന്തൊക്കെ ?
ചില കേന്ദ്രങ്ങളിൽ നിന്നുണ്ടായ സമ്മര്‍ദ്ദപ്രകാരമാണ് ചിന്മയാനന്ദിനെതിരെ മുമ്പ് താൻ ബലാത്സംഗ പരാതി നല്‍കിയതെന്ന് പെണ്‍കുട്ടി കോടതിയില്‍ അറിയിച്ചു.
മുൻ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ ചിന്മയാനന്ദിനെതിരെയുള്ള ബലാത്സംഗക്കേസിൽ കഴിഞ്ഞ ദിവസം പരാതിക്കാരിയായ നിയമവിദ്യാർത്ഥി കോടതിക്കുമുമ്പാകെ കൂറുമാറി. ചില കേന്ദ്രങ്ങളിൽ നിന്നുണ്ടായ സമ്മർദ്ദപ്രകാരമാണ് ചിന്മയാനന്ദിനെതിരെ മുമ്പ് താൻ ബലാത്സംഗ പരാതി നൽകിയതെന്ന് പെൺകുട്ടി കോടതിയിൽ അറിയിച്ചു. ഇതേതുടർന്ന് പെൺകുട്ടി കൂറുമാറിയതായും നടപടിയെടുക്കണമെന്നുമാവശ്യപ്പെട്ട് പ്രൊസിക്യൂഷൻ അപേക്ഷയുമായി കോടതിയെ സമീപിച്ചു.
ഷാജഹാൻപുരിലെ നിയമ കോളേജിലെ വിദ്യാർത്ഥിനിയായിരുന്ന പെൺകുട്ടിയെ, മുൻ എംപിയും മന്ത്രിയുമായിരുന്ന ചിന്മായനന്ദ് ബലാത്സംഗം ചെയ്തു എന്നത് ഉത്തർപ്രദേശിനെ ഇളക്കി മറിച്ച ഒരു കേസായിരുന്നു. തുടർന്ന് പെൺകുട്ടിയെ കാണാതായതോടെ സംഭവം വലിയ വാർത്താ പ്രധാന്യം നേടി. സുഹൃത്തിനൊപ്പം ഒളിച്ചുകഴിഞ്ഞ പെൺകുട്ടി പിന്നീട് കോടതിയിൽ ഹാജരായി. കേസ് പുരോഗമിക്കുന്നതിനിടെ ഈ യുവതി ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന് ചിന്മായനന്ദും പരാതി നൽകിയിരുന്നു. ഈ കേസിൽ വാദിയും പ്രതിയും അറസ്റ്റിലായ സാഹചര്യമുണ്ടായിരുന്നു. ഈ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്തു എന്ന ആരോപണത്തിന്മേൽ അറസ്റ്റു ചെയ്യപ്പെട്ടതിനു പിന്നാലെ ചിന്മയാനന്ദിന്റെ ആരോഗ്യനില വഷളാവുകയും അദ്ദേഹത്തെ ഷാജഹാൻപൂർ ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്യുകയും ചെയ്തു. സ്വാമിക്ക് കടുത്ത ഉത്കണ്ഠയും, ക്ഷീണവുമുണ്ടെന്നും അതിനുപുറമെ അതിസാരം കൊണ്ടുള്ള ബുദ്ധിമുട്ടും അനുഭവിക്കുന്നുണ്ടെന്നും അറിയിച്ച ഡോക്ടർമാർ അന്ന് അദ്ദേഹത്തിന് വേണ്ട ചികിത്സ നൽകി നൽകി അവിടെത്തന്നെ പാർപ്പിച്ചു കുറച്ചു ദിവസം.
ആരാണീ സ്വാമി ചിന്മയാനന്ദ്..?
സ്വാമി ചിന്മയാനന്ദിന്റെ പൂർവാശ്രമ നാമധേയം കൃഷ്ണപാൽ സിങ്ങ് എന്നാണ്. ഉത്തർപ്രദേശിലെ ഗോണ്ടാ സ്വദേശി. അയോധ്യയിൽ ശ്രീരാമജന്മഭൂമി പ്രശ്നവും ബാബരി മസ്ജിദ് തകർക്കലും ഒക്കെ നടന്ന കാലത്ത് അതിനു പിന്നിൽ പ്രവർത്തിച്ച പ്രധാന സംഘപരിവാർ നേതാക്കളിൽ ഒരാളായിരുന്നു ചിന്മയാനന്ദ്. വാജ്‌പേയി മന്ത്രിസഭയിൽ ആഭ്യന്തരകാര്യ സഹമന്ത്രിയായിരുന്നു അദ്ദേഹം. ലക്നൗ സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള ചിന്മയാനന്ദിന് ഷാജഹാൻപൂരിൽ വലിയൊരു ആശ്രമവും, അതിനോടനുബന്ധിച്ച് ഒരു ലോ കോളേജുമുണ്ട്.
1991 -ല്‍ ഉത്തർപ്രദേശിലെ ബദായൂനിൽ നിന്ന് ബിജെപി ടിക്കറ്റിൽ മത്സരിച്ച് ആദ്യമായി പാർലമെന്റിലെത്തി. 1998 -ൽ മച്ച്‌ലിഷെഹറിൽ നിന്നും, 1999 -ൽ ജോൺപൂരിൽ നിന്നും വീണ്ടും മത്സരിച്ച് എംപിയായി. ഗോരഖ്‌പൂരിലെ ഗോരക്ഷാ പീഠം സ്ഥാനപതി സ്വാമി അവൈദ്യനാഥുമായുള്ള അടുപ്പമാണ് യോഗി ആദിത്യനാഥിലേക്ക് ചിന്മയാനന്ദിനെ നയിക്കുന്നത്. 2017 -ൽ യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കാൻ വേണ്ട ചരടുവലികൾ ബിജെപിയിൽ നടത്തുന്നത് ചിന്മയാനന്ദാണ്.
ചിന്മയാനന്ദിനെതിരെ ഷാജഹാൻപൂർ കോടതിയിൽ പെൺകുട്ടിയുടെ അച്ഛൻ തട്ടിക്കൊണ്ടുപോകലിനും ബലാത്സംഗത്തിനും കേസുകൊടുത്തിട്ടുണ്ട്. ഇതിനു പുറമെ 2011 -ൽ സ്വാമിയുടെ ഒരു ശിഷ്യയും ബലാത്സംഗം ആരോപിച്ച് സ്വാമി ചിന്മയാനന്ദിനെതിരെ കേസ് കൊടുക്കുകയുണ്ടായിട്ടുണ്ട്. തന്നെ ചിന്മയാനന്ദ് ബലാത്സംഗം ചെയ്തിട്ടുണ്ടെന്ന് ആക്ഷേപിച്ചുകൊണ്ടും, ആരോപണങ്ങൾ തെളിയിക്കാനുള്ള രഹസ്യ വീഡിയോ തെളിവുകൾ തന്റെ പക്കലുണ്ട് എന്ന് അവകാശപ്പെട്ടുകൊണ്ടുമുള്ള പെൺകുട്ടിയുടെ വീഡിയോ വൈറലായതിനു പിന്നാലെ കുട്ടിയെ കാണാതായിരുന്നു. പിന്നീട് കുട്ടിയെ കണ്ടുകിട്ടി. പല കേന്ദ്രങ്ങളിൽ നിന്നായി ചിന്മയാനന്ദിന്റെ അശ്ലീല വീഡിയോകളും മറ്റും സാമൂഹ്യമാധ്യമങ്ങളിൽ ലീക്കായതോടെയാണ് അറസ്റ്റിന് സമ്മർദ്ദമേറുന്നതും ഇൻവെസ്റ്റിഗേഷൻ ടീം സ്വാമി ചിന്മയാനന്ദിനെ അറസ്റ്റുചെയ്യുന്നതും.
ചിന്മയാനന്ദയില്‍ നിന്നേല്‍ക്കേണ്ടി വന്ന ലൈംഗികാതിക്രമം ചിത്രീകരിക്കാന്‍ ഫ്ലിപ്‍കാര്‍ട്ടിലൂടെ വാങ്ങിയ കാമറയൊളിപ്പിച്ച കണ്ണട... അതില്‍ പതിഞ്ഞ ദൃശ്യങ്ങള്‍. യുപി -യില്‍ നിന്നും ആ യുവതിയും സുഹൃത്തുക്കളും കടക്കാന്‍ ശ്രമിച്ച വാഹനത്തിലെ ഡ്രൈവര്‍ തന്‍റെ മൊബൈലുപയോഗിച്ച് കാറിനകത്തുനിന്നും പകര്‍ത്തിയ ദൃശ്യങ്ങള്‍. വീഡിയോയുടെ സ്ക്രീന്‍ഷോട്ട് ഉപയോഗിച്ച് ചിന്മയാനന്ദയോട് അഞ്ച് കോടി രൂപ ആവശ്യപ്പെട്ടതും അതിന്‍റെ ചര്‍ച്ചകളും പതിഞ്ഞത് അതിലാണ്. മുന്‍ എംപി കൂടിയായ ചിന്മയാനന്ദയുടെ കേസില്‍ നിര്‍ണായകമാവുന്നത് ഈ രണ്ട് സെറ്റ് വീഡിയോ ആണ്.
എന്താണ് ഇതില്‍ സംഭവിച്ചിരിക്കുന്നത് എന്ന ആശങ്ക സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം മുന്നോട്ട് വെക്കുന്നുണ്ട്. ചിന്മായനന്ദയ്ക്ക് നേരെ ചുമത്തിയതാകട്ടെ ബലാത്സംഗക്കുറ്റമല്ല എന്നതും ശ്രദ്ധേയമാണ്. മാത്രവുമല്ല പണം തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് യുവതിയേയും സുഹൃത്തുക്കളേയും അറസ്റ്റ് ചെയ്തിരിക്കുകയുമാണ്.
ചിന്മയാനന്ദയുടെ കോളേജില്‍ യുവതിക്ക് അഡ്‍മിഷന്‍ ലഭിക്കാന്‍ സഹായിച്ചുകൊണ്ടായിരുന്നു തുടക്കം. പിന്നീട് ലൈബ്രറിയില്‍ ജോലിയും നല്‍കി. ഇതിനു പകരമായി തന്‍റെ അധികാരമുപയോഗിച്ച് തന്നെ ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു മുന്‍ എംപി കൂടിയായ ചിന്മയാനന്ദ എന്നാണ് യുവതിയുടെ പരാതി. ദ് പ്രിന്‍റിന് നല്‍കിയ അഭിമുഖത്തില്‍ മകളെന്നായിരുന്നു തന്നെ ചിന്മയാനന്ദ വിളിച്ചിരുന്നത് എന്നും എന്നാല്‍, കുളിമുറിയിലെ ദൃശ്യങ്ങള്‍ പകര്‍ത്തി തന്നെ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും യുവതി പറഞ്ഞിരുന്നു.
ഒളിക്ക്യാമറാ ഓപ്പറേഷന്‍
മാര്‍ച്ച് 27 -ന് ഫ്ലിപ്‍കാര്‍ട്ട് വഴി 2000 രൂപ വിലയുള്ള സ്പൈ കാം ഘടിപ്പിച്ച കണ്ണട യുവതി ഓര്‍ഡര്‍ ചെയ്തിരുന്നു. മസ്സാജ് ചെയ്യാന്‍ ചിന്മയാനന്ദ ആവശ്യപ്പെട്ടപ്പോഴെല്ലാം ഈ കണ്ണട യുവതി ധരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ചിന്മായനന്ദ ചെയ്‍തുവന്നതെല്ലാം ആ ക്യാമറയില്‍ പകര്‍ത്തപ്പെട്ടു. എന്താണ് പെട്ടെന്ന് കണ്ണട ധരിച്ചത് എന്ന ചിന്മയാനന്ദയുടെ ചോദ്യത്തിന് നീണ്ട സമയം കമ്പ്യൂട്ടറിനുമുന്നില്‍ ചെലവഴിക്കേണ്ടതുകൊണ്ടാണ് എന്ന് യുവതി മറുപടിയും നല്‍കി. മൂന്ന് മാസത്തിനുള്ളില്‍ അറുപതിനടുത്ത് വീഡിയോ യുവതി ഇങ്ങനെ ഷൂട്ട് ചെയ്തിരുന്നു. പക്ഷേ, പൊലീസില്‍ അവ നല്‍കിയിരുന്നില്ല. തന്‍റെ സുഹൃത്ത് സഞ്ജയ് സിങ്ങിനോട് യുവതി ഇതിനെക്കുറിച്ച് സംസാരിച്ചിരുന്നു.
ഈ വര്‍ഷം ആഗസ്‍ത് 17 -ന് അനൂപ് എന്നൊരാളുടെ ടാക്സിയില്‍ യുവതിയും സിങ്ങും മറ്റ് രണ്ട് സുഹൃത്തുക്കളും അവിടെനിന്ന് കടന്നു. ആഗസ്‍ത് 22 -ന് ചിന്മയാനന്ദയ്ക്ക് വാട്ട്സാപ്പില്‍ ഒരു സന്ദേശമെത്തുന്നു. അതില്‍ യുവതി പകര്‍ത്തിയ വീഡിയോയുടെ സ്ക്രീന്‍ ഷോട്ടുകളായിരുന്നു. അഞ്ച് കോടി രൂപ നല്‍കിയില്ലെങ്കില്‍ അവ പരസ്യപ്പെടുത്തുമെന്നും സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു. അതേ ദിവസം തന്നെ ബിജെപി നേതാക്കള്‍ പൊലീസില്‍ പരാതി നല്‍കുന്നു.
ഡ്രൈവര്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നു
ഡ്രൈവറായിരുന്ന അനൂപ് കാറില്‍വെച്ച് യുവതിയും സുഹൃത്തുക്കളും നടത്തിയ സംഭാഷണങ്ങളെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. സെപ്റ്റംബർ17 മുതല്‍ 30 വരെയായി യുപിയില്‍ നിന്നും ഹിമാചല്‍ പ്രദേശ്, ദില്ലി, രാജസ്ഥാന്‍ എന്നിവിടങ്ങളിലേക്കായിരുന്നു ആ യാത്ര. അതിനിടെ അനൂപ് തന്‍റെ മൊബൈല്‍ ഉപയോഗിച്ച് കാറില്‍ നടന്ന സംഭാഷണങ്ങളും മറ്റും യുവതിയോ സുഹൃത്തുക്കളോ അറിയാതെ ചിത്രീകരിച്ചു. അതില്‍ യുവതി പറഞ്ഞിട്ടാണ് ഇതിന് തയ്യാറാവുന്നത് എന്ന് സഞ്ജയ് പറയുന്നത് കേള്‍ക്കാമായിരുന്നു.
ഓഗസ്റ്റ് 24 -നാണ് യുവതി ചിന്മയാനന്ദയില്‍ നിന്നും തന്‍റെ ജീവന് തന്നെ ഭീഷണിയുണ്ട് എന്ന് കാണിച്ച് ഒരു വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നത്. യുവതിയെ തട്ടിക്കൊണ്ടുപോയി എന്ന് കാണിച്ച് ബിജെപി നേതാവിനെതിരെ യുവതിയുടെ അച്ഛന്‍ പരാതിയും നല്‍കി. ഓഗസ്റ്റ് 30 വരെ ഈ നാല് സുഹൃത്തുക്കളും എവിടെയാണ് എന്നതിന്‍റെ യാതൊരു സൂചനയും പൊലീസിന് ലഭിച്ചിരുന്നില്ല. 30 -ന് അനൂപ് തന്‍റെ ഡെബിറ്റ് കാര്‍ഡുപയോഗിച്ച് പണം പിന്‍വലിച്ചതില്‍ നിന്നുമാണ് അവരെവിടെയാണ് എന്നതിനെക്കുറിച്ചുള്ള ഏകദേശ ധാരണ പൊലീസിന് ലഭിക്കുന്നത്.
പിന്നീട് ചിന്മയാനന്ദ തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനോട് പറഞ്ഞ യുവതി 50 വീഡിയോ അവര്‍ക്ക് കൈമാറി. അവരുടെ സപൈ കാം കണ്ണട ശക്തമായ തെളിവാണ് എന്നിരിക്കെ അത് ഇതുവരെ കണ്ടെടുക്കപ്പെട്ടിട്ടില്ല. അതുപോലെ തന്നെ തന്‍റെ മൊബൈല്‍ ഫോണും യുവതി കൈമാറിയില്ല. പക്ഷേ, കാറില്‍വെച്ച് ചിത്രീകരിച്ച ദൃശ്യങ്ങള്‍ അനൂപ് ഇന്‍വെസ്റ്റിഗേഷന്‍ ടീമിന് കൈമാറി. യുവതിയുടെ അറസ്റ്റിലേക്കെത്താനുള്ള പ്രധാന തെളിവുമായിരുന്നു അനൂപ്.
ലഖ്‍നൗവിലെ ഒരു ആശുപത്രിയില്‍ ചികിത്സയിലാണ് ഇപ്പോള്‍ ചിന്മയാനന്ദ. യുവതിയാകട്ടെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചുവെന്ന കേസില്‍ അറസ്റ്റിലാവുകയും ചെയ്തു. പണം തട്ടാന്‍ ശ്രമിച്ചതിന് യുവതിയുടെ സുഹൃത്തുക്കളാണ് പ്രധാന പ്രതികളെന്നും ഇന്‍വെസ്റ്റിഗേഷന്‍ ടീം പറയുന്നുണ്ട്. യുവതി നാലാം പ്രതിയാണ്.
ചിന്മയാനന്ദ് കേസിലെ നാൾ വഴികൾ ഇങ്ങനെ
2019 മാര്‍ച്ച് 29
യുവതി ഫ്ലിപ്‍കാര്‍ട്ടില്‍ നിന്ന് ഒരു സ്പൈ കാം കണ്ണട വാങ്ങുന്നു. മുന്‍ എംപി കൂടിയായ ചിന്മയാനന്ദ ലൈംഗികാതിക്രമം നടത്തുന്നതിന്‍റെ 60 വീഡിയോ എങ്കിലും റെക്കോര്‍ഡ് ചെയ്യുന്നു.
2019 ഓഗസ്റ്റ് 17
യുവതിയും മൂന്ന് സുഹൃത്തുക്കളും ഷാജഹാന്‍പൂരില്‍ നിന്നും അപ്രത്യക്ഷരാകുന്നു. അവര്‍ ഹിമാചല്‍ പ്രദേശ്, ദില്ലി, രാജസ്ഥാന്‍ എന്നിവിടങ്ങളിലേക്ക് കടക്കുന്നു. കാറില്‍ നടന്ന അവരുടെ ചര്‍ച്ചകള്‍ ഡ്രൈവര്‍ അനൂപ് ചിത്രീകരിക്കുന്നു.
2019 ഓഗസ്റ്റ് 22
ചിന്മയാനന്ദയുടെ വാട്ട്സാപ്പില്‍ വീഡിയോയുടെ സ്ക്രീന്‍ഷോട്ടും ഒപ്പം അഞ്ച് കോടി രൂപയും ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശമെത്തുന്നു.
2019 ഓഗസ്റ്റ് 24
യുവതി ഫേസ്ബുക്കില്‍ ഒരു വീഡിയോ ഇടുന്നു. ചിന്മയാനന്ദയില്‍ നിന്നും തന്‍റെ ജീവന് തന്നെ ഭീഷണിയുണ്ടെന്ന് കാണിച്ചാണ് ഇത്.
2019 ഓഗസ്റ്റ് 30
അനൂപിന്‍റെ വിവരങ്ങള്‍ ട്രാക്ക് ചെയ്‍ത് പൊലീസ് രാജസ്ഥാനിലെത്തുകയും യുവതിയേയും സുഹൃത്തുക്കളേയും അറസ്റ്റ് ചെയ്യുകയും ചെയ്യുന്നു.
2019 സെപ്റ്റംബർ 20
പ്രത്യേക അന്വേഷണ സംഘം അധികാരം ലൈംഗികമായി ദുരുപയോഗം ചെയ്‍തതിന് ചിന്മയാനന്ദയെ അറസ്റ്റ് ചെയ്യുന്നു. അപ്പോഴും ബലാത്സംഗക്കുറ്റം ചുമത്തിയിട്ടില്ല.
2019 സെപ്റ്റംബർ 25
സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം യുവതിയേയും മൂന്ന് സുഹൃത്തുക്കളേയും അറസ്റ്റ് ചെയ്യുകയും യുവതിയെ 14 ദിവസത്തേക്ക് ജയിലിലേക്കയക്കുകയും ചെയ്യുന്നു.
2019 ഡിസംബർ 12
യുവതിക്ക് ജാമ്യം കിട്ടുന്നു.
2020 ഫെബ്രുവരി 5
ബലാത്സംഗക്കേസ് പ്രതി ചിന്മയാനന്ദിന് അണികളുടെ വക പൂമാല അണിയിച്ചുള്ള സ്വീകരണം
2020 ഒക്ടോബർ 14
പരാതിക്കാരിയായ യുവതി കോടതിയിൽ കൂറുമാറുന്. തന്നെ ചിന്മയാനന്ദ് പീഡിപ്പിച്ചിട്ടേയില്ല എന്ന് മൊഴി നൽകുന്നു.