കൊവിഡ്, ഉംപുൺ, പിന്നാലെ ഇപ്പോഴിതാ വെട്ടുകിളി ആക്രമണവും, ഭയന്നുവിറച്ച് രാജസ്ഥാനിലെ കർഷകർ
2020 -ൽ നമ്മളെ കാത്തിരിക്കുന്നത് ലോകാവസാനമാണോ എന്നുപോലും ജയ്പൂരിൽ പലരും ഭയപ്പെട്ടു
കൊവിഡ് എന്ന മഹാമാരി വിതച്ച ദുരിതം കൊണ്ടുതന്നെ ഇന്ത്യ പൊറുതി മുട്ടി നിൽക്കുന്നതിനിടെയാണ് ബംഗാളിലും ഒഡിഷയിലുമായി ഉംപുൺ ചുഴലിക്കൊടുങ്കാറ്റ് കനത്ത നഷ്ടം വിതച്ചത്. അതുകൊണ്ടൊന്നും തീർന്നില്ല എന്ന മട്ടിൽ ഇതാ ഇപ്പോൾ ഏറ്റവും ഒടുവിലായി വെട്ടുകിളികളുടെ ആക്രമണം ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ വന്നെത്തിയിരിക്കുകയാണ്. ശനിയാഴ്ച വൈകുന്നേരമാണ് ഈ അപകടകാരികളായ ക്ഷുദ്രജീവികളുടെ ഒരു വൻപട ഉത്തർപ്രദേശിലെ ഝാന്‍സി നഗരത്തിന്റെ പുറംപ്രദേശങ്ങളിലായി പ്രത്യക്ഷപ്പെട്ടത്. ഉജ്ജയിൻ ജില്ലയിലെ പാൻബിഹാറിനടുത്തുള്ള റാണാ ഹിദാ ഗ്രാമത്തിലെ മരങ്ങളിലും മറ്റും ലക്ഷക്കണക്കിന് വെട്ടുകിളികൾ കൂട്ടമായി വന്നിരുന്നു. തുടർന്ന് പറന്ന അവ തിങ്കളാഴ്ചയോടെ ചെന്നിറങ്ങിയത് ജയ്പൂർ നഗരത്തിലായിരുന്നു.
രാജസ്ഥാനിൽ ഏപ്രിൽ അവസാനത്തോടെ തന്നെ ഇവയുടെ ആക്രമണം തുടങ്ങിയിട്ടുണ്ട് എന്നും അമ്പതിനായിരം ഹെക്ടർ ഭൂമി ഇതിനകം തന്നെ ഇവ കയ്യടക്കിക്കഴിഞ്ഞു എന്നുമാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തത്. എന്തായാലും അന്നേദിവസം ജയ്‌പൂര്‍ നിവാസികൾ ഉണർന്നത് ലക്ഷക്കണക്കിന് വെട്ടുകിളികൾ അവരുടെ ടെറസുകളിലും മറ്റും വന്നിറങ്ങിയ ഭയപ്പെടുത്തുന്ന കാഴ്ച കണ്ടുകൊണ്ടാണ്. 2020 -ൽ നമ്മളെ കാത്തിരിക്കുന്നത് ലോകാവസാനമാണോ എന്നുപോലും ജയ്പൂരിൽ പലരും ഭയപ്പെട്ടു. വെട്ടുകിളികളുടെ ആക്രമണം നാമാവശേഷമാക്കാൻ പോകുന്ന കൃഷിയിടങ്ങളെപ്പറ്റിയായിഉർന്നു സമൂഹ മാധ്യമങ്ങളിൽ പലരുടെയും ആശങ്ക.
എന്താണ് ഈ വെട്ടുകിളികൾ ?
ഷിസ്റ്റോസർക്ക ഗ്രിഗേറിയ എന്നയിനം വെട്ടുകിളികളാണ് രാജസ്ഥാനിൽ വന്നിറങ്ങിയിട്ടുള്ളത്. പലയിനം സസ്യങ്ങളുടെ ഇലകളും, ധാന്യങ്ങളും എന്നുവേണ്ട കണ്ണിൽകണ്ടതെന്തും വെട്ടിവിഴുങ്ങുന്ന, വിള നശിപ്പിക്കുന്ന ജീവികളാണ് ഇവ. കാണാൻ ഇത്തിരിയേ ഉള്ളൂ എങ്കിലും, ആയിരവും പതിനായിരവും എണ്ണം വരുന്ന ഒരു പറ്റമായി ഒന്നിച്ച് കൃഷിയിടങ്ങളിൽ വന്നിറങ്ങുന്ന അതീവ ഉപദ്രവകാരിയായ ഈ ജീവി ഒറ്റദിവസം കൊണ്ട് തിന്നു തീർക്കുക, പത്ത് ആനകൾ, 25 ഒട്ടകങ്ങൾ, അല്ലെങ്കിൽ 2500 ആളുകൾ കഴിക്കുന്ന ധാന്യങ്ങളാണ്. വിളകളുടെ ഇല, പൂവ്, പഴം, ചില, തണ്ട് എന്നിങ്ങനെ എന്ത് കണ്ടോ അതൊക്കെ അവ അകത്താക്കും. ഇവ ആകാശത്തുനിന്ന് കൂട്ടമായി വന്നിറങ്ങുന്ന ആക്കത്തിൽ തന്നെ വിളകൾ പാതിയും നശിച്ചുപോകും.
കാർഷിക ഡയറക്ടറേറ്റിന്റെ കണക്കുകൾ പ്രകാരം, 1926-31 കാലയളവിലുണ്ടായ വെട്ടുകിളി ആക്രമണത്തിൽ പത്തുകോടി വിലമതിക്കുന്ന വിളയാണ് നശിപ്പിക്കപ്പെട്ടത്. 1940-46 ലെയും1949-55 -ലെയും ആക്രമണങ്ങളിൽ രണ്ടുകോടിയുടെയും ഏറ്റവും അവസാനമായി നടന്ന 1959-62 കാലത്തെ ആക്രമണത്തിൽ അമ്പതുലക്ഷത്തിന്റെയും വിളകൾ നശിച്ചിരുന്നു. 1993 -ൽ ഭുജിലാണ് അവസാനമായി ഗുജറാത്ത് വെട്ടുകിളിക്കൂട്ടങ്ങളുടെ വരവ് കണ്ടത്. കടുക്, ജീരകം, ഗോതമ്പ് തുടങ്ങിയ വിളകളാണ് വെട്ടുകിളികളുടെ ആക്രമണത്തിന്റെ ഭീഷണിയിൽ നിൽക്കുന്നത്.
വെട്ടുകിളി മുന്നറിയിപ്പ് സമിതി (Locust Warning Organization) എന്ന സർക്കാർ സ്ഥാപനമാണ് വെട്ടുകിളികളുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതും വേണ്ട മുന്നറിയിപ്പുകൾ കൃഷിക്കാർക്ക് നൽകുന്നതും, വെട്ടുകിളി ശല്യത്തെ നേരിടാൻ വേണ്ട സാങ്കേതിക വിദ്യയും, മുൻകരുതലുകളുമെടുക്കാൻ അവരെ സഹായിക്കുന്നതും. സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന രീതിയിൽ സാന്ദ്രത ഒരു വെട്ടുകിളിക്കൂട്ടത്തിനുണ്ടോ എന്നതാണ് ഇവർ പരിശോധിക്കുക. ഒരു ഹെക്ടറിൽ 10,000 വെട്ടുകിളികളിൽ അധികമുണ്ടെങ്കിൽ അത് നഷ്ടമുണ്ടാക്കാൻ പോന്ന സാന്ദ്രതയായി കണക്കാക്കപ്പെടും.
എന്താണ് വെട്ടുകിളി ശല്യത്തിനുള്ള പ്രതിവിധി?
കേന്ദ്ര കൃഷിവകുപ്പിന്റെ കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് പ്ലാന്റ് പ്രൊട്ടക്ഷൻ, ക്വാറന്റൈൻ ആൻഡ് സ്റ്റോറേജ് നിയോഗിച്ചിരിക്കുന്ന 27 വെട്ടുകിളി നിയന്ത്രണ സംഘങ്ങൾ കർഷകരെ സഹായിക്കാനായി പാടങ്ങളിൽ സജീവമാണ്. ട്രാക്ടറുകളിൽ ഘടിപ്പിച്ച കീടനാശിനി സ്പ്രേയറുകളാണ് വെട്ടുകിളികൾക്കെതിരെ സർക്കാർ നിയോഗിക്കുന്നത്. ബനസ്‌കന്തയിൽ 15-20 കിലോമീറ്റർ പരിധിയിൽ പെടുന്ന 99 ഗ്രാമങ്ങളിലാണ് ഇരുപതോളം സ്പ്രേയറുകൾ അഹോരാത്രം വെട്ടുകിളികളെ തുരത്താൻ പണിപ്പെടുന്നത്. ഇതുവരെ ആകെ 1815 ഹെക്ടർ കൃഷിഭൂമിയിൽ ഇവർ തങ്ങളുടെ സേവനങ്ങൾ ലഭ്യമാക്കിക്കഴിഞ്ഞു.