സഭാ നേതാക്കളും നിയമനിർമ്മാതാക്കളും പ്രകടനത്തെ 'ദൈവനിന്ദ' എന്നാണ് വിശേഷിപ്പിച്ചത്. ജൂലൈ അവസാനമാണ് സംഭവത്തിൽ ആദ്യത്തെ പരാതി നൽകുന്നത്.
യേശുക്രിസ്തുവായി വേഷം ധരിച്ച് കർത്തൃപ്രാർത്ഥനയുടെ റോക്ക് അവതരണം നടത്തിയ ഡ്രാഗ് ക്വീനിനെതിരെ പരാതികളുമായി ഫിലിപ്പീൻസിലെ ക്രൈസ്തവ സംഘടനകൾ. ഡ്രാഗ് ക്യൂൻ ഷോയ്‍ക്ക് പിന്നാലെ വൻ പ്രതിഷേധമാണ് പുരാ ലൂക്കാ വേഗയ്ക്കെതിരെ ഉയർന്നത്. 33 -കാരിയായ പുരാ വേഗ, തങ്ങളുടെ മതവിശ്വാസത്തെയും രക്ഷകനേയും അവഹേളിച്ചു എന്ന് പ്രോസിക്യൂട്ടർമാർക്ക് നൽകിയ പരാതികളിൽ പറയുന്നു.
കഴിഞ്ഞ മാസമാണ് ലുക്കാ യേശുവിന്റെ വേഷത്തിൽ കർതൃപ്രാർത്ഥന പാടിയത്. ഇത് വിശ്വാസികളെ രോഷം കൊള്ളിക്കുകയായിരുന്നു. പിന്നാലെ ലുക്കാക്കെതിരെ വൻ പ്രതിഷേധവും ഉയർന്നു. എന്നാൽ, 'താൻ ചെയ്തത് കലയാണ്' എന്ന് പറഞ്ഞുകൊണ്ട് ലുക്കാ തനിക്കെതിരെയുള്ള ആരോപണങ്ങളെ പ്രതിരോധിച്ചിരുന്നു.
നേരത്തെയും ലുക്കാ യേശു ക്രിസ്തുവിന്റെ വേഷം ധരിച്ച് പരിപാടി അവതരിപ്പിച്ചിരുന്നു. എന്നാൽ, അത് അത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. എന്നാൽ, അവസാനം നടന്ന പരിപാടിയുടെ വീഡിയോ ഇവർ X (ട്വിറ്റർ)ൽ പങ്ക് വച്ചതോടെയാണ്. ഇത് ശ്രദ്ധിക്കപ്പെടുന്നതും വൻ പ്രതിഷേധത്തിന് പാത്രമാകുന്നതും.
സഭാ നേതാക്കളും നിയമനിർമ്മാതാക്കളും പ്രകടനത്തെ 'ദൈവനിന്ദ' എന്നാണ് വിശേഷിപ്പിച്ചത്. ജൂലൈ അവസാനമാണ് സംഭവത്തിൽ ആദ്യത്തെ പരാതി നൽകുന്നത്. പ്രൊട്ടസ്റ്റന്റ് സഭാ നേതാക്കൾ ഉൾപ്പെടുന്ന 'ഫിലിപ്പീൻസ് ഫോർ ജീസസ് മൂവ്‌മെന്റാ'ണ് മനില പ്രോസിക്യൂട്ടർ ഓഫീസിൽ പരാതി നൽകിയത്. ആർട്ടിക്കിൾ 201 ലംഘിച്ചു എന്നായിരുന്നു പരാതി. അശ്ലീല പ്രസിദ്ധീകരണങ്ങൾ, സഭ്യമല്ലാത്ത ഷോകൾ ഇവയൊക്കെ നിരോധിക്കുന്ന ആർട്ടിക്കിളാണ് ആർട്ടിക്കിൾ 201.
വീഡിയോ വൈറലായതിന് പിന്നാലെ മനില ഉൾപ്പെടെ 11 നഗരങ്ങള്‍ ലൂക്കായെ നഗരത്തിലേക്ക് പ്രവേശിക്കുന്നത് വിലക്കി. ഇത് അവരുടെ ജോലിയെ തന്നെ ബാധിച്ചു. പല പരിപാടികളും സംഘാടകർ തന്നെ കാൻസൽ ചെയ്തു. ലുക്കായെ പോലെയുള്ള ഗ്രാഗ് ക്യൂൻസ് പലപ്പോഴും ഇത്തരം ഷോകളെ ആശ്രയിച്ച് ജീവിക്കുന്നവരാണ്.
ഫിലിപ്പീൻസിലെ കത്തോലിക്കാ ബിഷപ്പ് കോൺഫറൻസ് വക്താവ് ഫാദർ ജെറോം സെക്കില്ലാനോ ബിബിസിയോട് പറഞ്ഞത്, "പുരാ ലുക്കാ വേഗ അത് കലയാണെന്ന് പറഞ്ഞതായി കേട്ടു. ഞങ്ങളുടെ വിശ്വാസത്തെ പരിഹസിക്കുക എന്നതാണ് അവർ ചെയ്തത്. ഒരു പുരുഷനോ സ്ത്രീയോ അല്ലെങ്കിൽ എൽജിബിടിക്യു കമ്മ്യൂണിറ്റിയിലെ അംഗമോ ആകട്ടെ, ഇത്തരം ഒരു പ്രവൃത്തി ചെയ്താൽ അത് കുറ്റം തന്നെയാണ്" എന്നാണ്.
സംഭവത്തിൽ ലുക്കായും ഖേദം പ്രകടിപ്പിച്ചു. ആരെയെങ്കിലും വേദനിപ്പിച്ചു എങ്കിൽ ക്ഷമിക്കണം എന്നാണ് അവർ പറഞ്ഞത്. എന്നാൽ, അപ്പോഴും തന്റെ വിശ്വാസം പ്രകടിപ്പിക്കാനുള്ള അവകാശത്തെ കുറിച്ച് അവർ എടുത്ത് പറഞ്ഞു.
ഏതായാലും, ഒന്നും രണ്ടുമല്ല അനേകം പരാതികളാണ് ഇപ്പോൾ ഇവർക്കെതിരെ പ്രോസിക്യൂട്ടർ മുമ്പാകെ സമർപ്പിക്കപ്പെട്ടിരിക്കുന്നത്.
