കുഞ്ഞുമകൾ കളിച്ചത് കൂറ്റൻ ചിലന്തിക്കൊപ്പം, പരിഭ്രാന്തനായി പിതാവ്, ഒടുവിൽ...
മകൾ പറഞ്ഞ ബഗ് യഥാർത്ഥത്തിൽ ഒരു വലിയ ടരാന്റുലയാണെന്ന് കണ്ട ലേമാൻ ഞെട്ടിപ്പോയി. മകളെ രക്ഷിക്കാൻ ശ്രമിക്കുമ്പോൾ അയാൾ പരിഭ്രാന്തനാവുന്നു.
ദേഹം നിറയെ രോമങ്ങളുള്ള, അസാധാരണ വലിപ്പത്തിലുള്ള ഒരു എട്ടുകാലിയാണ് ടരാന്റുല. അതിനെ കാണുമ്പോഴെ ആളുകൾക്ക് ഉള്ളിൽ ഭയം കേറും. അത് സാധാരണയായി ഉപദ്രവകാരിയല്ലെങ്കിലും, ശരിയായ രീതിയിൽ കൈകാര്യം ചെയ്തില്ലെങ്കിൽ, കടി ഉറപ്പാണ്. അതും അതിന് തേനീച്ച കുത്തിയ വേദനയായിരിക്കും. തന്റെ 18 മാസം പ്രായമുള്ള മകൾ ഒരു വലിയ ടരാന്റുലയുമായി കളിക്കുന്നത് കണ്ട് പേടിച്ചരണ്ട് അച്ഛൻ കുഞ്ഞിനേയും എടുത്ത് ഓടുന്ന ഒരു വീഡിയോ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ പടരുകയാണ്.
യുഎസ്സിലെ അരിസോണയിലെ ട്യൂസണിൽ നിന്നുള്ള ഡേവിഡ് ലേമാനാണ് മകളെ എടുത്തും കൊണ്ടോടി മാറിയത്. 36 -കാരനായ അദ്ദേഹം കുടുംബത്തോടൊപ്പം സ്വിമിങ് പൂളിനരികിൽ വിശ്രമിക്കുകയായിരുന്നു. ആരോ ഉപേക്ഷിച്ച ഒരു ടിന്നിൽ കണ്ടെത്തിയ കൂറ്റൻ ചിലന്തിയുമായി മകൾ കളിക്കുന്നത് പെട്ടെന്ന് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. ഭയപ്പെടുത്തുന്ന ആ ദൃശ്യത്തിൽ ടിന്ന് എടുത്ത് ബ്ലേക്ക് എന്ന കൊച്ചുകുട്ടി കളിക്കുന്നത് കാണാം. ലേമാൻ തന്റെ മകളോട് എന്താണ് ചെയ്യുന്നതെന്ന് ചോദിക്കുമ്പോൾ, അവൾ ആവേശത്തോടെ മറുപടി നൽകുന്നു, "ബഗ്! ബഗ്!"
മകൾ പറഞ്ഞ ബഗ് യഥാർത്ഥത്തിൽ ഒരു വലിയ ടരാന്റുലയാണെന്ന് കണ്ട ലേമാൻ ഞെട്ടിപ്പോയി. മകളെ രക്ഷിക്കാൻ ശ്രമിക്കുമ്പോൾ അയാൾ പരിഭ്രാന്തനാവുന്നു. അദ്ദേഹം മകളുടെ കൈയിൽ നിന്ന് കാൻ തട്ടിത്തെറിപ്പിക്കാൻ ശ്രമിക്കുന്നു. പക്ഷേ അവൾ ആ ശക്തിയിൽ പുൽത്തകിടിയിലേയ്ക്ക് വീഴുന്നു. അദ്ദേഹം അപ്പോൾ അവളെ കോരി എടുത്ത് മറുവശത്തേക്ക് ഓടുന്നു. പിന്നീട് അദ്ദേഹം അവളെ സമാധാനിപ്പിക്കുന്നതും കാണാം. "എല്ലാം ഒന്ന് ശാന്തമായപ്പോൾ, ഞങ്ങൾ ചിലന്തിയെ പിടികൂടി പരിശോധിച്ചു. തുടർന്ന് അതിനെ പുറത്ത് കൊണ്ടുപോയി വിട്ടു," ലേമാൻ പറഞ്ഞു. തന്റെ മകൾക്ക് പുറത്തുള്ള കാര്യങ്ങളെല്ലാം നോക്കാനും കാണാനും വലിയ താല്പര്യമാണ് എന്നദ്ദേഹം പറയുന്നു.