Asianet News MalayalamAsianet News Malayalam

താൻ വധിക്കപ്പെട്ടേക്കാം എന്ന ഉൾവിളി പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് ആദ്യമേ ഉണ്ടായിരുന്നോ?

പേരമകൻ രാഹുലിനോട്,  ഇന്ദിര ഇങ്ങനെ പറഞ്ഞു, "അമ്മൂമ്മ മരിച്ചു പോയാലും നീ കരയരുത് കേട്ടോ മോനെ..."

did indira gandhi have premonitions about her own assassination?
Author
Delhi, First Published Oct 31, 2020, 10:41 AM IST

പലർക്കും അങ്ങനെയാണ്. മരണം തൊട്ടടുത്തെത്തുന്ന നിമിഷങ്ങളിൽ, ചിലപ്പോൾ അതിനു മുമ്പുള്ള മണിക്കൂറുകളിൽ, ദിവസങ്ങളിൽ ഒക്കെ ചിലപ്പോൾ അതുമായി ബന്ധപ്പെട്ട ഒരു ഉൾവിളി ചിലർക്കൊക്കെ ഉണ്ടാകാറുണ്ട്. അത് ഉള്ളിലേക്കെടുത്ത് അവർ ചിലപ്പോൾ പ്രിയപ്പെട്ടവരോട് ഏറെ സ്നേഹത്തോടെ പെരുമാറും. അവരെ അവസാനമായി ഒന്ന് ചേർത്തുപിടിക്കും, യാത്ര പറയും പോലെ നെറുകയിൽ മുത്തും. ചിലപ്പോൾ അവരുടെ അപ്പോഴത്തെ ഒരു നോട്ടം, ഒരു കൈവീശൽ ഒക്കെ, തൊട്ടപ്പുറത്തെ വളവിൽ വന്നു നിൽക്കുന്ന മരണത്തിന്റെ മുന്നൊച്ചയായി പിന്നീട് നമ്മൾ വായിച്ചെടുക്കും.

അത്തരത്തിൽ ഒരു ഉൾവിളി,1984 ഒക്ടോബർ 31 -ലെ ആ തണുത്ത പ്രഭാതത്തിൽ, ഇന്ദിരാ ഗാന്ധിക്കും ഉണ്ടായിരുന്നുവോ? അങ്ങനെ കരുതാൻ കാരണമുണ്ട്. അന്ന് തന്റെ പേരക്കുട്ടി പ്രിയങ്കയെ പതിവിൽ കവിഞ്ഞ് ലാളിച്ചു ഇന്ദിര. അവളെ ചേർത്തുപിടിച്ച് അഞ്ചു മിനിറ്റ് കൂടുതലിരുന്നു ആ അമ്മൂമ്മ. എന്നിട്ട് പേരമകൻ രാഹുലിനോട്, ഇങ്ങനെ പറഞ്ഞു, "അമ്മൂമ്മ മരിച്ചു പോയാലും നീ കരയരുത് കേട്ടോ മോനെ..."

അതുമാത്രമല്ല. രണ്ടു ദിവസം മുമ്പ്, 1984 ഒക്ടോബർ 29 -ന്, ഭുവനേശ്വറിൽ വെച്ച് നടന്ന തന്റെ ആയുസ്സിലെ അവസാനത്തെ റാലിയിൽ ഇന്ദിര പറഞ്ഞതും പതിവില്ലാത്ത കാര്യങ്ങളായിരുന്നു. അന്ന് ഇന്ദിരയെ അനുഗമിച്ച ഐഎഎസ് ഓഫീസർ വജാഹത്ത് ഹബീബുള്ള, തന്റെ ഓർമ്മക്കുറിപ്പുകളിൽ (My Years With Rajiv Gandhi –Triumph and Tragedy - Westland Publications), അതേപ്പറ്റി എഴുതിയിട്ടുണ്ട്. ഒന്നരമിനിട്ടു നേരം നീണ്ടു നിന്ന ആ പ്രസംഗത്തിൽ ഇന്ദിര ഇങ്ങനെ പറഞ്ഞു, " ഇന്ന് ഞാൻ നിങ്ങൾക്ക് മുന്നിൽ വന്നു സംസാരിക്കുന്നു. നാളെ ഞാൻ ഉയിരോടുണ്ടാവണം എന്നുതന്നെയില്ല. ഈ രാജ്യത്തെ പരിരക്ഷിക്കേണ്ട ചുമതല നമ്മൾ ഓരോരുത്തരുടെയും തോളിലാണ്. ഞാൻ ഇതേപ്പറ്റി മുമ്പും നിങ്ങളോട് പറഞ്ഞിട്ടുണ്ട്. എന്നെ വധിക്കാൻ അവർ എത്രവട്ടം തോക്കുചൂണ്ടിയിട്ടുണ്ട്, വെടിയുതിർത്തിട്ടുണ്ട് എന്ന് നിശ്ചയമില്ല. എനിക്കുനേരെ ലാത്തിവീശിയിട്ടുമുണ്ട് മുമ്പ്. ഈ ഭുവനേശ്വറിൽ വെച്ചാണ് ഒരിക്കൽ എന്റെ നേർക്ക് ഒരു ചുടുകട്ട കൊണ്ട് ആക്രമണം ഉണ്ടായത്. എന്നെ, സാധ്യമായ മാർഗ്ഗങ്ങൾ എല്ലാമുപയോഗിച്ച് അവർ ആക്രമിച്ചിട്ടുണ്ട്. ആവശ്യത്തിലധികം കാലം ഞാൻ ജീവിച്ചുകഴിഞ്ഞു. എന്റെ ജീവിതത്തിന്റെ ഓരോ നിമിഷവും ഞാൻ ചെലവിട്ടത് ഇന്നാട്ടിലെ ജനങ്ങളുടെ ക്ഷേമം ഉറപ്പിക്കാനാണ്. എനിക്ക് ഈ ഒരു കാര്യത്തിൽ മാത്രമാണ് അഭിമാനം തോന്നുന്നത്. ഇനിയങ്ങോട്ട് എന്റെ മരണം വരെയുള്ള ഓരോ നിമിഷവും ഞാൻ എന്റെ നാട്ടിലെ പൗരന്മാരെ സേവിക്കാൻ വിനിയോഗിക്കും. നാളെ, ഞാൻ മരണപ്പെട്ടാലും, എന്റെ ദേഹത്തുനിന്നുതിരുന്ന ഓരോ തുള്ളി ചോരയും ഇന്ത്യയുടെ മണ്ണിനെ ശക്തമാക്കുക തന്നെ ചെയ്യും..."  

Follow Us:
Download App:
  • android
  • ios