റെസ്റ്റോറന്റുകളിലെത്തുന്ന പെയ് ചുങ് വില കൂടിയ ഭക്ഷണം ഓർഡർ ചെയ്യുകയും മണിക്കൂറുകളോളം റെസ്റ്റോറന്റിൽ സമയം ചെലവഴിക്കുകയും ചെയ്യുമത്രെ. എന്നാൽ, നല്ല റിവ്യൂവും നൽകാൻ അവർ മറക്കാറില്ല.

ഇഷ്ടം പോലെ ഫുഡ് വ്ലോ​ഗർമാരുള്ള കാലമാണിത്. അതുപോലെ റെസ്റ്റോറന്റുകളുടെ ഇഷ്ടം പോലെ വീഡിയോകളും സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിൽ കാണാം. ഇപ്പോഴിതാ ന്യൂയോർക്ക് സിറ്റിയിൽ പല വലിയ വലിയ ഹോട്ടലുകളിലും പോയി ലാവിഷായി ഭക്ഷണം കഴിച്ച് പണം നൽകാതെ ഇറങ്ങിപ്പോയതിന് പിന്നാലെ ഒരു ഫുഡ് വ്ലോ​ഗർ അറസ്റ്റിലായിരിക്കുകയാണ്. പൊലീസ് പറയുന്നത് പ്രകാരം, പണം നൽകാതെ ഇറങ്ങഇപ്പോയതിന് ഒരുമാസത്തിനുള്ളിൽ തന്നെ കുറഞ്ഞത് ഏഴ് തവണയെങ്കിലും 35 -കാരിയായ പെയ് ചുങ്ങിനെ അറസ്റ്റ് ചെയ്യുകയും റെസ്റ്റോറന്റുകളിൽ നിന്ന് വിലക്കുകയും ചെയ്തിട്ടുണ്ട്.

ഫുഡ് ഇൻഫ്ലുവൻസർ എന്ന് സ്വയം പരിചയപ്പെടുത്തുന്ന ഇവർ ഏതാനും ആഴ്ചകൾ കൊണ്ടാണ് ആളുകളുടെ ശ്രദ്ധ നേടിയത്. വില കൂടിയ വസ്ത്രങ്ങൾ ധരിച്ച്, ഹൈ റെസല്യൂഷൻ ക്യാമറയും ലൈറ്റിം​ഗ് എക്വിപ്മെന്റ്സും ഒക്കെയായിട്ടാണ് അവർ റെസ്റ്റോറന്റുകളിൽ എത്തിയിരുന്നത്. അതിനാൽ തന്നെ 'ഡൈൻ-ആൻഡ്-ഡാഷ് ദിവ' എന്നാണ് പെയ് ചുങ്ങിനെ വിളിച്ചിരുന്നത്.

കഴിഞ്ഞ ഏതാനും ആഴ്ചകളായി റസ്റ്റോറന്റ് ജീവനക്കാർ സോഷ്യൽ മീഡിയയിലും പ്രാദേശിക വാർത്തകളിലും എല്ലാം അവളുടെ വിചിത്രമായ പെരുമാറ്റങ്ങളെ കുറിച്ച് വെളിപ്പെടുത്തുന്നുണ്ട്. പ്രശസ്തമായ പീറ്റർ ലൂഗർ സ്റ്റീക്ക് ഹൗസിലെ ഒരു ജീവനക്കാരൻ എൻ‌ബി‌സി ന്യൂസിനോട് പറഞ്ഞത്, ബില്ലടക്കാൻ പറഞ്ഞപ്പോൾ‌ അവൾ തന്റെ ഹാൻഡ്ബാ​ഗ് തുറന്ന് കത്രിക ഉൾപ്പടെയുള്ള സാധനങ്ങളെടുത്ത് ജീവനക്കാർക്ക് നൽകി എന്നാണ്.

റെസ്റ്റോറന്റുകളിലെത്തുന്ന പെയ് ചുങ് വില കൂടിയ ഭക്ഷണം ഓർഡർ ചെയ്യുകയും മണിക്കൂറുകളോളം റെസ്റ്റോറന്റിൽ സമയം ചെലവഴിക്കുകയും ചെയ്യുമത്രെ. എന്നാൽ, നല്ല റിവ്യൂവും നൽകാൻ അവർ മറക്കാറില്ല. പണം തന്നാൽ നല്ല റിവ്യൂവും ചിത്രങ്ങളും പോസ്റ്റ് ചെയ്യാമെന്ന് അവർ വാ​ഗ്‍ദ്ധാനം നൽകിയിരുന്നതായി പല റെസ്റ്റോറന്റുകളും പറയുന്നു. എന്തായാലും, ബില്ലടയ്ക്കാതെ ഇറങ്ങിപ്പോകുന്ന ഈ ഫുഡ് വ്ലോ​ഗറെ കൊണ്ട് പൊറുതിമുട്ടിയാണ് ഒടുവിൽ റെസ്റ്റോറന്റുകൾ പരാതി നൽകിയത്. വിവിധ കുറ്റങ്ങൾ ഇവർക്ക് മേൽ ചാർത്തിയിട്ടുണ്ടത്രെ. ചൊവ്വാഴ്ച വരെ, അവർ റൈക്കേഴ്സ് ഐലൻഡ് ജയിലിലായിരുന്നു, ഈ ആഴ്ച കോടതിയിൽ ഹാജരാക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. 4,500 ഡോളർ (4,02,220 രൂപ) ക്യാഷ് ജാമ്യത്തിലാണ് അവർ തടവിൽ കഴിയുന്നത്.