പാകിസ്ഥാനിലെ ഒരു ആശുപത്രിയിൽ നടന്ന ഞെട്ടിക്കുന്ന സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ഡോക്ടർമാർ സിസേറിയൻ ശസ്ത്രക്രിയ ഒരു മത്സരമാക്കി മാറ്റുകയായിരുന്നു.
ശസ്ത്രക്രിയക്കിടെ ഡോക്ടർമാർ തമ്മിൽ മത്സരം. പാകിസ്ഥാനിലെ ലാഹോറിലുള്ള പ്രശസ്തമായ ലേഡി വില്ലിംഗ്ഡൺ ആശുപത്രിയിൽ നിന്നാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവരുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. രണ്ട് ടീം ഡോക്ടർമാർ ഒരേസമയം സിസേറിയൻ ശസ്ത്രക്രിയകൾ നടത്തുകയും, ആരാണ് ആദ്യം പൂർത്തിയാക്കുക എന്ന് മത്സരിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഓപ്പറേഷൻ തിയേറ്ററിനുള്ളിൽ രണ്ട് രോഗികളെ ഒരേസമയം ശസ്ത്രക്രിയയ്ക്ക് വിധേയരാക്കുകയും, അത് എത്രയും വേഗം തീർക്കാൻ ഡോക്ടർമാർ പരസ്പരം മത്സരിക്കുന്നതുമാണ് വീഡിയോയിലുള്ളത്.
ശസ്ത്രക്രിയ നടക്കുമ്പോൾ അവിടെയുണ്ടായിരുന്നവർ ഇത് വീഡിയോയിൽ പകർത്തുന്നതും പ്രോത്സാഹിപ്പിക്കുകയും ചിരിക്കുകയും ചെയ്യുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. രോഗിയുടെ സ്വകാര്യതയെയും മെഡിക്കൽ എത്തിക്സിനെയും പൂർണമായും അവഗണിക്കുന്ന സംഭവമാണ് ഓപ്പറേഷൻ തിയേറ്ററിനുള്ളിൽ നടന്നത്. വീഡിയോ വൈറലായതോടെ കടുത്ത പ്രതിഷേധമാണ് ജനങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. ഇതിനെത്തുടർന്ന് ആശുപത്രി ഭരണകൂടം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. കുറ്റക്കാരാണെന്ന് കണ്ടെത്തുന്ന ഡോക്ടർമാരുടെയും മറ്റ് ജീവനക്കാരുടെയും ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതീവ സുരക്ഷ വേണ്ട ഓപ്പറേഷൻ തിയേറ്ററിനുള്ളിൽ എങ്ങനെ മൊബൈൽ ഫോൺ പ്രവേശിപ്പിച്ചു എന്നും ദൃശ്യങ്ങൾ എങ്ങനെ പുറത്തുവന്നു എന്നും സമിതി പരിശോധിക്കും.
വീഡിയോ വൈറലായി മാറിയതോടെ ആളുകൾ കമന്റുകളുമായി എത്തി. 'ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും ദുർബലമായ നിമിഷങ്ങളെ പരിഹസിക്കുകയും അത് മത്സരമാക്കുകയും ചെയ്ത നടപടി അങ്ങേയറ്റം അപലപനീയമാണ്' എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രധാന വിമർശനം.
