മായ ഗുണവൻ എന്ന സ്ത്രീയിൽ നിന്നുമായിരുന്നു ഇവർ വൻതുക കടമായി വാങ്ങിയിരുന്നത്. നിരവധി തവണ പണം തിരികെ ആവശ്യപ്പെട്ടെങ്കിലും ഇവർ ഒഴിഞ്ഞു മാറുകയായിരുന്നു.

കടം വാങ്ങിയ പണം തിരികെ കൊടുക്കാതിരിക്കാൻ സ്വന്തം മരണവാർത്ത വ്യാജമായി സൃഷ്ടിച്ചു യുവതി. ഇന്തോനേഷ്യയിലെ മെഡാൻ സ്വദേശിയായ യുവതിയാണ് കടം വാങ്ങിയ പണം തിരികെ കൊടുക്കാതിരിക്കാൻ ഇത്തരത്തിൽ അതിബുദ്ധി കാണിച്ചത്.

സ്വന്തം മകളുടെ ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ചുകൊണ്ടാണ് ഇവർ തന്റെ മരണം ഫേസ്ബുക്കിൽ വ്യാജമായി ചിത്രീകരിച്ചത്. താൻ മരിച്ചു കിടക്കുന്ന ചിത്രവും ആശുപത്രിയിൽ നിന്നുള്ള ചിത്രങ്ങളും ഉൾപ്പെടെ തൻറെ മരണവാർത്ത അറിയിച്ചുകൊണ്ടുള്ള ഒരു കുറിപ്പും ആണ് ഇവർ മകളുടെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്തത്. യുവതിയുടെ പേര് ഇതുവരെയും പുറത്തുവിട്ടിട്ടില്ല. എൽ എന്ന് മാത്രമാണ് ന്യൂയോർക്ക് പോസ്റ്റ് ഉൾപ്പെടെയുള്ള മാധ്യമങ്ങൾ ഇവരെ വിശേഷിപ്പിക്കുന്നത്.

ഗൂഗിളിൽ നിന്ന് എടുത്ത സ്ട്രക്ചർ പടവും ഒപ്പം മൂക്കിൽ പഞ്ഞി തിരുകി മൃതദേഹത്തിന് സമാനമായി കിടക്കുന്ന തന്റെ ചിത്രവുമാണ് യുവതി ഫേസ്ബുക്കിലൂടെ പോസ്റ്റ് ചെയ്തത്. വീടിനടുത്തുള്ള ഒരു പാലത്തിൽ വച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ടുവെന്നും മൃതദേഹം ആഷെയിൽ സംസ്കരിക്കും എന്നുമാണ് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നത്.

മായ ഗുണവൻ എന്ന സ്ത്രീയിൽ നിന്നുമായിരുന്നു ഇവർ വൻതുക കടമായി വാങ്ങിയിരുന്നത്. നിരവധി തവണ പണം തിരികെ ആവശ്യപ്പെട്ടെങ്കിലും ഇവർ ഒഴിഞ്ഞു മാറുകയായിരുന്നു. പിന്നീട് നവംബർ 20 -ന് തീർച്ചയായും പണം തിരികെ നൽകുമെന്ന് ഇവർ മായാ ഗുണവന് ഉറപ്പുനൽകിയിരുന്നു. എന്നാൽ, അന്നും ഇവർ വാക്കു പാലിച്ചില്ല എന്ന് മാത്രമല്ല ഡിസംബർ 6 വരെ വീണ്ടും അവധി നീട്ടി വാങ്ങി. 

അതിനുശേഷം ആണ് ഫേസ്ബുക്കിൽ ഇവർ തൻറെ മരണം അറിയിച്ചുകൊണ്ടുള്ള വ്യാജവാർത്ത പോസ്റ്റ് ചെയ്തത്. എന്നാൽ തൻറെ ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ച് അമ്മ തന്നെയാണ് ഈ വാർത്ത പോസ്റ്റ് ചെയ്തതെന്നും അമ്മയുടെ പ്രവൃത്തിയിൽ വേദനിച്ചവരോട് മാപ്പ് ചോദിക്കുന്നു എന്നും അപേക്ഷിച്ചുകൊണ്ട് ഒടുവിൽ ഇവരുടെ മകൾ നജ് വ തന്നെ രംഗത്ത് വരികയായിരുന്നു. ഇതോടെയാണ് ഇവരുടെ കള്ളക്കളി പൊളിഞ്ഞത്.